ദില്ലി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കാന്‍ ഇനി അഞ്ചു ദിവസം മാത്രം ബാക്കി. മാര്‍ച്ച് 31ഓടെ ഇതിനുള്ള അവസരം അവസാനിക്കുമെന്ന് ഇന്‍കം ടാക്‌സ് വകുപ്പ് നേരത്തേ വ്യക്തമാക്കിയതാണ്. 2018 ജൂണ്‍ 31 ആയിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 2019 മാര്‍ച്ച് 31 വരെ നീട്ടിനല്‍കുകയായിരുന്നു. ഇനിയുമൊരു എക്സ്റ്റന്‍ഷന്‍ ഉണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31നു ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇതോടെ സാധിക്കാതെ വരും.
ലോണെടുത്ത് കാർ വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; ലോൺ തീർന്നാലും കാർ നിങ്ങളുടെ സ്വന്തമാകുമോ?
ഇന്‍കം ടാക്‌സ് ആക്ടിന്റെ 139എഎ വകുപ്പു പ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാണ്. അതോടെ ആദായ നികുതി നല്‍കാനാവില്ല എന്നു മാത്രമല്ല, പാന്‍ കാര്‍ഡുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഇടപാടും നടക്കില്ല. ഇതോടെ നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കാനും ടിഡിഎസ് നല്‍കാനും സാധിക്കാതെ വരും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസും നേരത്തേ വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. 2018 സപ്തംബറിലാണ് ഇരു കാര്‍ഡുകളും പരസ്പരം ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് കഴിഞ്ഞ ജൂണ്‍ 30ന് ഇതിനുള്ള സമയം 2019 മാര്‍ച്ച് 31 വരെ നീട്ടിനല്‍കുകയും ചെയ്തിരുന്നു.