ദില്ലി: കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി മാര്‍ച്ച് മാസത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. ആകെ 1,06,577 കോടി രൂപയാണ് ചരക്കു സേവന നികുതിയായി 2019 മാര്‍ച്ചില്‍ പിരിഞ്ഞു കിട്ടിയത്. 2017 ജൂലൈയില്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്ര ഉയര്‍ന്ന നിരക്കില്‍ ചരക്കുസേവന നികുതി ഒരു മാസം ലഭിക്കുന്നത്. ഫെബ്രുവരിയിലെ ജിഎസ്ടി കലക്ഷന്‍ 97,247 കോടി രൂപയായിരുന്നു. ഒരു ലക്ഷം കോടി കടന്ന് 1.02 ലക്ഷം കോടിയായിരുന്നു ജനുവരിയിലെ ജിഎസ്ടി വരുമാനം.
മാര്‍ച്ചില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്ജിഎസ്ടിയായി 27,520 കോടിയും കേന്ദ്ര സിജിഎസ്ടി ഇനത്തില്‍ 20,353 കോടിയും ലഭിച്ചു. ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തില്‍ 50,418 കോടിയും സെസ് ഇനത്തില്‍ 8,286 കോടിയുമാണ് കലക്ഷനെന്ന് ധനകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫെബ്രുവരിയിലെ ജിഎസ്ടിആര്‍-3ബി റിട്ടേണായി 7.595 ദശലക്ഷം രൂപയാണ് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം 2017 ആഗസ്റ്റ് മുതല്‍ 18 മാര്‍ച്ച് വരെ 89,885 കോടി രൂപയായിരുന്നു ഒരു മാസത്തെ ശരാശരി കലക്ഷന്‍. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇത് 98,114 കോടിയായി ഉയര്‍ന്നു. ജിഎസ്ടി നിരക്കില്‍ പല കുറവുകള്‍ വരുത്തിയിട്ടും 201-19 സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 11.77 ലക്ഷം കോടിയായി ഉയര്‍ന്നതായും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
മാസം പതിനായിരം രൂപ മാറ്റി വയ്ക്കാനുണ്ടോ? ഈസിയായി കോടികളുണ്ടാക്കാം, വഴികൾ ഇതാ..
അതേസമയം, 2018-19 വര്‍ഷത്തെ ജിഎസ്ടി വരുമാന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വാര്‍ഷിക ലക്ഷ്യത്തെക്കാള്‍ 60,000 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായ 35,000 കോടി രൂപയുടെ കുറവിന് പുറമെയാണിത്. ഇത് ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്നാണ് സൂചന. സബ്‌സിഡികളായിരിക്കും ഇതിന്റെ ആദ്യത്തെ ഇരയെന്നും വിലയിരുത്തപ്പെടുന്നു.