രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച സാഹചര്യത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇവയുടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും? ഏപ്രില്‍ ഒന്നു മുതലാണ് മൂന്നു ബാങ്കുകളും ബാങ്ക് ഓഫ് ബറോഡ എന്ന പേരില്‍ ഒന്നായിത്തീര്‍ന്നത്. മറ്റു രണ്ടു ബാങ്കുകളിലെയും അക്കൗണ്ട് ഹോള്‍ഡര്‍മാരും നിക്ഷേപകരും വായ്പയെടുത്തവരും നിലവിലെ ബ്രാഞ്ചുകളെ തന്നെയാണ് ഇപ്പോള്‍ സേവനങ്ങള്‍ക്കായി സമീപിക്കേണ്ടത്.
മാസം പതിനായിരം രൂപ മാറ്റി വയ്ക്കാനുണ്ടോ? ഈസിയായി കോടികളുണ്ടാക്കാം, വഴികൾ ഇതാ..
എന്നാല്‍ ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്താക്കളായാണ് ഇനി അവര്‍ അറിയപ്പെടുക. ബാങ്ക് ഓഫ് ബറോഡ എന്നാണ് പുതിയ ബാങ്ക് അറിയപ്പെടുകയെങ്കിലും മറ്റ് രണ്ടു ബാങ്കുകളുടെ ബ്രാഞ്ചുകള്‍ പൂട്ടുന്നില്ല. പുതിയ ബാങ്കിന്റെ കരുത്ത് അറിയിക്കാന്‍ പവര്‍ ഓഫ് ത്രീ എന്ന പേരില്‍ പുതിയ കാമ്പയിന് ബാങ്ക് ഓഫ് ബറോഡ തുടക്കം കുറിച്ചിട്ടുണ്ട്.
അക്കൗണ്ട് ഹോള്‍ഡര്‍മാര്‍
ദേന ബാങ്കുകളിലെയും വിജയ ബാങ്കുകളിലെയും ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, എംഐസിആര്‍ കോഡ്, എടിഎം കാര്‍ഡ്, ചെക്ക്ബുക്ക് തുടങ്ങിയവ നിലവില്‍ മാറ്റമില്ലാതെ തുടരാനാണ് തീരുമാനം. മൊബൈല്‍ ബാങ്കിംഗ്, നെറ്റ്ബാങ്കിംഗ്, യുപിഐ, ഭീം തുടങ്ങിയ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇപ്പോള്‍ മാറ്റങ്ങളൊന്നുമില്ല.
ക്രമേണ എല്ലാം മാറും
അതേസമയം, ബാങ്കിന്റെ സേവനങ്ങളില്‍ ഇപ്പോള്‍ മാറ്റമുണ്ടാവില്ലെങ്കിലും ക്രമേണ ഇവയൊക്കെ ബാങ്ക് ഓഫ് ബറോഡയുടേതായി മാറുമെന്നാണ് അദികൃതര്‍ പറയുന്നത്. ഇതനുസരിച്ച് പുതിയ അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിംഗിന് പുതിയ യൂസര്‍ നെയിം പാസ് വേഡ് ഇങ്ങനെ എല്ലാം മാറും. നിലവിലെ അക്കൗണ്ടില്‍ നിന്ന് ഇന്‍ഷൂറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി എന്നിവയിലേക്ക് പണം അടക്കുന്നവരാണെങ്കില്‍ അവ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.
മാറ്റങ്ങള്‍ അറിയിക്കണം
അക്കൗണ്ട് നമ്പറിലും മറ്റും വരുന്ന മാറ്റങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മൂന്നാം കക്ഷികളെ അറിയിക്കേണ്ടി വരും. ഉദാഹരണമായി ആദായ നികുതി വകുപ്പ്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി നിലവിലെ അക്കൗണ്ട് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളിലെല്ലാം ഇവയില്‍ വന്ന മാറ്റം അറിയിക്കുകയെന്നത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാവും.
അടുത്തടുത്ത ബ്രാഞ്ചുകള്‍ പൂട്ടും
അതേസമയം, ദേന ബാങ്കിന്റെയും വിജയ ബാങ്കിന്റെയും ബ്രാഞ്ചുകള്‍ ഇപ്പോള്‍ അടച്ചുപൂട്ടുന്നില്ലെങ്കിലും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ബാങ്കുകളിലെയും ശാഖകളില്‍ അനുയോജ്യമായത് നിലനിര്‍ത്താനാണ് തീരുമാനം. ഇതനുസരിച്ച് അടച്ചുപൂട്ടുന്ന ബ്രാഞ്ചുകളിലെ ലോക്കറുകള്‍ നിലനിര്‍ത്തുന്ന ബ്രാഞ്ചിലേക്ക് മാറ്റേണ്ടിവരും.
നിക്ഷേപകരുടെ സ്ഥിതിയെന്ത്?
വിജയ ബാങ്കിലും ദേന ബാങ്കിലും സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് നിലവില്‍ ആശങ്കപ്പെടാനൊന്നുമില്ല. കാലാവധി പൂര്‍ത്തിയാവുന്നതു വരെ നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോവാം. നിക്ഷേപകനുമായുള്ള കരാറായതിനാല്‍ ഇതിന്റെ പലിശ നിരക്ക് പാതിവഴിയില്‍ വച്ച് മാറ്റാനാവില്ല. അതിനാല്‍ മൂന്നു ബാങ്കുകളും ലയിച്ചതിനെ തുടര്‍ന്നുണ്ടാവുന്ന പലിശ നിരക്കിലെ വ്യത്യാസം നിലവിലെ എഫ്ഡി അക്കൗണ്ടുകളെ ബാധിക്കില്ല. എല്ലാ വലിയ തുകയുടെ നിക്ഷേപങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് അധികൃതരുടെ പക്ഷം.
ലോണുകള്‍ക്ക് എന്തു സംഭവിക്കും?
ഈ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരുടെ കാര്യത്തില്‍ അവരും ബാങ്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ബാങ്കിന്റെ എംസിഎല്‍ആറുമായി ബന്ധിപ്പിച്ച ലോണുകളാണെങ്കില്‍ ഓരോ 12 മാസത്തിനു ശേഷവും മാറ്റമുണ്ടാവാം. ഇതനുസരിച്ച് വിജയ ബാങ്കില്‍ നിന്നും ദേന ബാങ്കില്‍ നിന്നും ലോണെടുത്തവരുടെ പുതുക്കല്‍ തീയതി ബാങ്ക് ഓഫ് ബറോഡയുടേതായി നിജപ്പെടുത്തും. ഇതനുസരിച്ച് ഇഎംഐയിലും ചെറിയ മാറ്റങ്ങളുണ്ടാവും.