ദില്ലി: വരുമാനം മറച്ചുവെച്ച് ആദായനികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇനി രക്ഷപ്പെടുക അത്ര എളുപ്പമല്ല. നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. പ്രൊജക്ട് ഇന്‍സൈറ്റ് എന്നാണ് പദ്ധതിയുടെ പേര്.
മക്കളെ കാശിന്റെ വില അറിഞ്ഞ് വളർത്തൂ; കുട്ടികൾക്ക് തുടങ്ങാൻ ഉഗ്രൻ നിക്ഷേപ പദ്ധതി
ലക്ഷ്യം ശരിയായ വരുമാനം കണ്ടെത്തല്‍
പ്രൊജക്ട് ഇന്‍സൈറ്റിലൂടെ ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത് തങ്ങളുടെ ശരിയായ വരുമാന സ്രോതസ്സുകള്‍ മറച്ചുവയ്ക്കുകയും വരുമാനം കുറച്ചുകാണിക്കുന്നതിലൂടെ ഇന്‍കം ടാക്‌സ് അടയ്ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നവരെ പിടികൂടുകയെന്നതാണ്. ഇതിനായി ഒരു വ്യക്തിയുടെ യഥാര്‍ത്ഥ വരുമാന മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്, അവ എന്തിനൊക്കെ വേണ്ടി ചെലവഴിക്കുന്നു എന്നു കണ്ടെത്താനാണ് ഐടി വകുപ്പിന്റെ ശ്രമം.
സോഷ്യല്‍ മീഡിയ വഴി ചെലവ് നിരീക്ഷണം
വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു വ്യക്തിയുടെ ചെലവുകള്‍ എന്തൊക്കെയെന്ന് കണ്ടെത്തുന്ന രീതിയാണ് ഐടി വകുപ്പ് പ്രൊജക്ട് ഇന്‍സൈറ്റിലൂടെ പരീക്ഷിക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കും. ഇവയിലെ പോസ്റ്റുകള്‍ പരിശോധിച്ചാണ് ഒരാള്‍ എന്തിനൊക്കെ പണം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തുക.
യാത്രകള്‍, വാഹനങ്ങള്‍, വീടുകള്‍ നിരീക്ഷിക്കും
ഇതിനായി ഒരാള്‍ നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍, വാങ്ങിയ കാറുകളെയും വീടുകളെയും കുറിച്ചുള്ള ചിത്രങ്ങള്‍, പോസ്റ്റുകള്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഇതുവഴി ഒരാള്‍ നിശ്ചിത കാലയളവില്‍ ഏകദേശം എത്ര പണം ചെലവഴിച്ചുവെന്ന് കണ്ടെത്താനാവും. ഇത് ആദായ നികുതി പരിധിയില്‍ വരുന്ന തുകയാണെങ്കില്‍ ഇവ എവിടെ നിന്നു ലഭിച്ചുവെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് ഇവ മറച്ചുവെച്ചതാണോ എന്നും പരിശോധിക്കും.
ബിഗ് ഡാറ്റ അനലിറ്റിക്‌സ്
എന്നാല്‍ ഓരോ വ്യക്തിയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെടുത്ത് പരിശോധിച്ചു നോക്കുകയല്ല ഐടി വകുപ്പ് ചെയ്യുക. മറിച്ച് ഇതിനായി ഡാറ്റ മൈനിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ഇതുവഴി വ്യക്തികളുടെ വിവരങ്ങള്‍ തല്‍സമയം വിലയിരുത്തി, ആദായ നികുതി നിയമങ്ങളുടെ ലംഘനം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പദ്ധതിക്കായി പ്രത്യേക പോര്‍ട്ടല്‍
പ്രൊജക്ട് ഇന്‍സൈറ്റിനായി പ്രത്യേക പോര്‍ട്ടലും ഐടി വകുപ്പ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഫയല്‍ ചെയ്ത ഐടിആറുകള്‍, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍, വ്യക്തിയുടെ സ്ഥാവര-ജംഗമ സ്വത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടല്‍, ഓരോ നികുതി ദായകനും നിയമാനുസൃതമായ നികുതി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതുവഴി സ്വമേധയാ നികുതി അടയ്ക്കുന്ന ശീലം ജനങ്ങളില്‍ ശക്തിപ്പെടുത്തുകയെന്നതാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.