മുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഠിനശ്രമങ്ങള്‍ തുടരുന്നതിനിടയിലും ഓരോ ദിവസവും കുറഞ്ഞുവരികയാണ് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാന സര്‍വീസുകള്‍. ചൊവ്വാഴ്ച ആകെ നടത്തിയത് 32 വിമാന സര്‍വീസുകള്‍ മാത്രം. നിലവില്‍ 22 വിമാനങ്ങള്‍ കൈവശമുണ്ടെങ്കിലും ഇവയില്‍ 16 എണ്ണം മാത്രമാണ് സര്‍വീസ് നടത്താനായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 650 പ്രതിദിന സര്‍വീസുകളായിരുന്നു ജെറ്റ് എയര്‍വെയ്‌സ് നടത്തിയിരുന്നത്. ഈ സ്ഥാനത്താണ് ഇപ്പോള്‍ 32 സര്‍വീസുകളായി അത് ചുരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ജെറ്റ് എയര്‍വെയ്‌സിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ആ സമയത്ത് 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു.

എന്നാല്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് ലീസ് തുക അടക്കാന്‍ കാശില്ലാത്ത സ്ഥിതി വന്നു. ഇതോടെ വിമാനങ്ങള്‍ ഓരോന്നോരോന്നായി സര്‍വീസ് നിര്‍ത്തി ഉടമകള്‍ക്ക് തിരികെ നല്‍കുകയായിരുന്നു. അതോടൊപ്പം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതും വലിയ പ്രതിസന്ധിക്കു കാരണമായി. ഏപ്രില്‍ മാസത്തോടെ സര്‍വീസ് നിര്‍ത്തിയ വിമാനങ്ങളില്‍ 40 എണ്ണം തിരികെ എത്തിച്ച് സര്‍വീസ് നടത്തുമെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ജെറ്റ് എയര്‍വെയ്‌സ് കഴിഞ്ഞ മാസം വാക്ക് നല്‍കിയിരുന്നുവെങ്കിലും അതും പാലിക്കാനായില്ല. കമ്പനി നല്‍കിയ ഉറപ്പില്‍ ഏപ്രിലില്‍ 215 പ്രതിദിന സര്‍വീസുകള്‍ നടത്താനാവും വിധം ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സമ്മര്‍ ഷെഡ്യൂളിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ദിവസം കഴിയുന്തോറും കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ് കമ്പനിയിപ്പോള്‍.
അതിനിടെ, കടക്കെണിയില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 75 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള താല്‍പര്യ പത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഏപ്രില്‍ 10 വരെയാണ് അപേക്ഷിക്കേണ്ട തീയതി. ഓഹരികള്‍ വാങ്ങുന്നതിനായി എയര്‍ഫ്രാന്‍സ് - കെഎല്‍എം, ഡെല്‍റ്റ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സ തുടങ്ങിയ വിദേശ കമ്പനികളെ ഉള്‍പ്പെടെ സമീപിച്ചതായാണ് വിവരം.


Click it and Unblock the Notifications