മുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ നാല് വലിയ വിമാനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് തയ്യാറെടുക്കുന്നു. ചെറിയ ലോണുകള്‍ മാത്രം ബാക്കിയുള്ള നാല് ബോയിംഗ് വിമാനങ്ങളാണ് വില്‍ക്കുന്നത്. ഇതിലൂടെ 266 കോടി രൂപ സമാഹരിക്കാനാവുമെന്നാണ് ജെറ്റ് എയര്‍വെയ്‌സിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ കണക്കുകൂട്ടല്‍. നേരത്തേ 250ഓളം കോടി രൂപയുടെ ഫണ്ട് കണ്‍സോര്‍ഷ്യം ലഭ്യമാക്കിയിരുന്നു.
അതേസമയം, ജെറ്റ് എയര്‍വെയ്‌സ് ലീസിനെടുത്ത ഏഴ് വിമാനങ്ങള്‍ കൂടി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ലീസ് തുക നല്‍കാനാവാത്തതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ 20ല്‍ താഴെ വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്. കുടിശ്ശിക കുന്നുകൂടിയതിനാല്‍ ജെറ്റ് എയര്‍വെയ്‌സിന് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ നിര്‍ത്തിവച്ചതും ജെറ്റ് എയര്‍വെയ്‌സിന് തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വെയ്‌സിന്റെ 16000ത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് ഭാഗികമായി ശമ്പളം മുടങ്ങിയതും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒരു വിഭാഗം പൈലറ്റുമാര്‍ മാനേജ്‌മെന്റിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അതിനിടെ, കടക്കെണിയില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ അതിന്റെ 75 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിനും കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10 ആയിരുന്നു. എന്നാല്‍ ഇത്തിഹാദ് എയര്‍ലൈന്‍സ് മാത്രമാണ് അപേക്ഷ നല്‍കിയതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
വീട്ടമ്മമാർക്ക് വീട്ടിലിരുന്നും കാശുണ്ടാക്കാം; മാസം നേടാം 50000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം
കഴിഞ്ഞ ഡിസംബര്‍ മുതലാണ് ജെറ്റ് എയര്‍വെയ്‌സിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ആ സമയത്ത് 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ 20ല്‍ താഴെ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.