ലണ്ടൻ ഓഹരി വിപണി തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ
ലണ്ടൻ ഓഹരി വിപണി തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി എന്ന പേര് ഇനി മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം. കിഫ്ബി ഓഹരികൾ ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെത്തിയ പിണറായി വിജയനാണ് ഇന്നത്തെ വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്നത്. പിണറായി വിജയന് മാത്രമല്ല, കിഫ്ബിയ്ക്കും പുതിയ റെക്കോർഡ് ലഭിച്ചു. ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയാണ് കിഫ്ബിക്ക് ലഭിച്ചത്.
ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു. ഇതാദ്യമായാണ് ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത്. ഇതിനു പുറമെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

ഇതുവരെ ഗൾഫ് നാടുകളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടി ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരാം. കിഫ്ബിയുടെ മസാല ബോണ്ടുകളാണ് ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശ വിപണികളിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യൻ ബോണ്ടുകളാണ് മസാല ബോണ്ടുകൾ എന്നറിയപ്പെടുന്നത്.
അടുത്ത മൂന്ന് വർഷത്തിനകം 50,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിൻെറ അടിസ്ഥാനപരമായ വികസനത്തിൻ ഉപയോഗപ്പെടും. രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്ന രീതിയാണ് മസാല ബോണ്ടുകളുടേത്. മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്‍റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications


