തിരഞ്ഞെടുപ്പ് ഫലങ്ങൾ മോദി സർക്കാരിന് അനുകൂലമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്ന ഓഹരി വിപണി സൂചിക, അവസാന മണിക്കൂറിൽ താഴേയ്ക്ക് പോയി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് ചരിത്രത്തില്‍ ആദ്യമായാണ് 40,124.96 ലേക്ക് ഉയര്‍ന്നത്. എന്നാൽ ക്ലോസിംഗ് സമയമാപ്പോഴേയ്ക്കും 299 പോയിന്‍റ് താഴേക്ക് ഇറങ്ങി 38,811 പോയിന്‍റിലെത്തിയാണ് വ്യാപാരം അവസാനിച്ചത്.
അവസാന മണിക്കൂറുകളിലെ ഇടിവ് 0.76 ശതമാനമാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും രാവിലെ മുതൽ കുതിച്ചുയരുകയായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിൽ 81 പോയിന്‍റ് ഇടിഞ്ഞ് 11,657 ലേക്ക് എത്തി. ഇടിവ് 0.69 ശതമാനമാണ്. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ സൂചിക 12,041.15 ലേക്ക് ഉയര്‍ന്നിരുന്നു.

അവസാന മണിക്കൂറുകളില്‍ എഫ്എംസിജി, മെറ്റല്‍, ഐടി തുടങ്ങിയ ഓഹരികളാണ് ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി സൂചിക 40,000 ത്തിന് മുകളിലേക്ക് എത്തിയത് വിപണിയില്‍ വന്‍ ആവേശത്തിന് കാരണമായിരുന്നു. അധികാരത്തിലേക്ക് തിരിച്ചെത്തുന്നതോടെ സര്‍ക്കാര്‍ തുടര്‍ന്ന് വന്നിരുന്ന നിക്ഷേപ -സാമ്പത്തിക പരിഷ്കരണ നിലപാടുകള്‍ തുടരുമെന്നതിന്‍റെ വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തരത്തിലുളള വ്യാപാരത്തിന് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്.
ഇന്ത്യയുടെ വോളറ്റിലിറ്റി ഇൻഡക്സ് ഇന്നലെ തന്നെ റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. മേയ് 22ന് വോളറ്റിലിറ്റി ഇൻഡക്സ് 30.18 എന്ന നിലയിലാണ് എത്തിയിരിക്കുന്നത്. നിഫ്റ്റിയിലെ ചില പ്രതിവാര ഓപ്ഷനുകൾ നൂറു ശതമാനത്തോളം കടന്നിട്ടുണ്ട്. ചില ഓപ്ഷനുകൾ 150 ശതമാനത്തിനു മുകളിലുമാണ്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ട്ട സാധ്യതകളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
malayalam.goodreturns.in


Click it and Unblock the Notifications