സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക ലോൺ എഴുതി തള്ളാന്‍ മന്ത്രിസഭാ തീരുമാനം. ഈ വായ്പകള്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് എഴുതിത്തള്ളുക. സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് അനുകൂല തീരുമാനം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളിലെ കടങ്ങളെങ്കിലും എഴുതി തള്ളാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു.
വായ്പാ കാലാവധി
ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കാണ് എഴുതി തള്ളൽ ബാധകമാകുന്നത്. മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുള്ള വായ്പകൾ കടാശ്വാസപരിധിയിൽ ഉൾപ്പെടും. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി എഴുതിത്തള്ളുന്ന കാര്‍ഷിക വായ്പാ പരിധി രണ്ട് ലക്ഷമാക്കിയാണ് ഇപ്പോൾ ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ ഒരു ലക്ഷം വരെയുള്ള വായ്പയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്.
മറ്റ് ബാങ്കുകളുമായി ചർച്ച
മറ്റ് വാണിജ്യ ബാങ്കുകളിൽ നിന്ന് കാർഷിക വായ്പ എടുത്തവർക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. കാരണം വാണിജ്യബാങ്കുകളോടും കടം എഴുതിത്തള്ളുന്നതിന്‍റെ സാധ്യതകള്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് വരികയാണ്. ബാങ്കുകൾക്ക് അനുകൂല നിലപാടാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിന്‍റെയും കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്ന് നേരത്തെ തന്നെ ആവശ്യങ്ങൾ ഉയര്‍ന്നിരുന്നു.
കര്‍ഷകർക്ക് ആശ്വാസം
കര്‍ഷക ആശ്വാസമാകുന്ന നടപടിയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എടുത്ത കർഷകർക്കാണ് ഇതോടെ നേട്ടം ലഭിക്കുക. നേരത്തെ 50000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളായിരുന്നു എഴുതി തള്ളിയിരുന്നത്. പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.
അപേക്ഷ സമർപ്പിക്കേണ്ട തീയതി
കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്‌ടോബർ 10 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ കൂടുതല്‍ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഗുണം കൂടുതല്‍ ലഭിക്കുന്നത്. കാർഷിക കടാശ്വാസ തുകയുടെ പരിധി 2 ലക്ഷമായി ഉയർത്താനുള്ള സർക്കാരിന്റെ നീക്കം മാർച്ചിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് പദ്ധതി നീട്ടി വയ്ക്കുകയായിരുന്നു.
വായ്പ എഴുതി തള്ളിയ മറ്റ് സംസ്ഥാനങ്ങൾ
കേരളത്തിലെ കാർഷിക വായ്പ എഴുതി തള്ളൽ രാഷ്ട്രീയ തിരിച്ചടിയെ ഭയന്ന് കർഷകരെ സഹായിക്കുന്നതിനായുള്ള നീക്കമാണെന്ന് ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം കർണാടക, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത്തരത്തിൽ കാർഷിക വായ്പ എഴുതിത്തള്ളൽ വാഗ്ദാനം ചെയ്തിരുന്നു. 2018ലെ പ്രളത്തെ തുടർന്ന് കേരളത്തിൽ മേഖലയ്ക്ക് 3,646.4 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
malayalam.goodreturns.in