പൊടിയുപ്പില്‍ മാരക വിഷാംശമുണ്ടെന്ന പ്രചാരണങ്ങള്‍ വ്യാപകമായതോടെ പോരാടാനുറച്ച് ടാറ്റ രംഗത്തെത്തി. ഇന്ത്യയില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അംശം കൂടുതലുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്. പൊട്ടാസ്യം ഫെറോസയനൈഡ് ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിന്റെ അളവ് കൂടിയാല്‍ അര്‍ബുദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ തൈറോയിഡിസം, പൊണ്ണത്തടി, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ടാറ്റ നിഷേധിക്കുന്നു.
205 യാത്രക്കാരുമായി പോയ ഒമാൻ എയർ വിമാനം മുംബൈയിൽ അടിയന്തരമായി തിരിച്ചിറക്കി
ഭക്ഷ്യസുരക്ഷ അതോറിറ്റി നിഷ്‌ക്കര്‍ഷിക്കുന്ന അളവില്‍ മാത്രമാണ് പൊട്ടാസ്യം ഫെറോസയനൈഡ് പോലുളളവ ഉപ്പില്‍ ചേര്‍ക്കുന്നത്. ഇത് പാലിക്കുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ യാതൊന്നുമില്ല. ഉപ്പില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളെക്കുറിച്ച് കവറില്‍ വ്യക്തമായി രേഖപ്പെടുത്തിയുട്ടുണ്ടെന്നുമാണ് ടാറ്റയുടെ പക്ഷം. ഇത്തരം തെറ്റായ പ്രചരണങ്ങളും വ്യാജ വാര്‍ത്തകളും ബ്രാന്‍ഡിനെ മാത്രമല്ല ബാധിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ക്കും കാരണമാകുന്നു. ഉപ്പിനെതിരെയുളള പ്രചരണങ്ങള്‍ പ്രതിരോധിക്കാനായി കമ്പനിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍മീഡിയയിലുമെല്ലാം ടാറ്റ വിശദീകരണങ്ങളുമായെത്തി.
സാമൂഹ്യപ്രവര്‍ത്തകനും ഗോതം ഗ്രെയിന്‍സ് ആന്‍ഡ് ഫാസ് പ്രൊഡക്്റ്റ് ചെയര്‍മാനുമായ ശിവശങ്കര്‍ ഗുപ്തയാണ് ഇന്ത്യയില്‍ വില്‍ക്കുന്ന പൊടിയുപ്പുകളില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അംശം കൂടുതലായുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അമേരിക്കയില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളും ഇദ്ദേഹം ഹാജരാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഞൊടിയിടയ്ക്കുളളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.