കേരളത്തിൽ സർക്കാരിന്റെ വക സൗജന്യ ഇന്റർനെറ്റ് പദ്ധതിയ്ക്ക് തുടക്കമായി. കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് സർക്കാർ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുക. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഐഎൽ) കെഎസ്ഇബിയും ചേർന്ന് രൂപീകരിക്കുന്ന പ്രത്യേക കമ്പനിയാണ് പദ്ധതി നടപ്പിലാക്കുക. കമ്പനി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
പദ്ധതിയുടെ ചെലവ്
കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ മൊത്തം തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് 823 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടെത്തേണ്ടത് കെഎസ്ഐടിഎൽ ആണ്. ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുക എന്നതാണ് കെഎസ്ഇബിയുടെ ദൗത്യം.
ഇന്റർനെറ്റ് കേബിൾ
സബ്സ്റ്റേഷനിൽ നിന്ന് നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാനാണ് തീരമാനം. അതിനാൽ റോഡ് കുഴിക്കേണ്ട ആവശ്യമില്ല.
ബിപിഎൽ കുടുംബങ്ങൾക്ക്
12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും കെ ഫോൺ കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല.
വൈഫൈ ഹോട് സ്പോട്ട്
കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ ഹോട്ട് സ്പോട്ടുകളിൽ നിന്നാണു സ്കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുക. കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്.
ഓഹരി പങ്കാളിത്തം
കെഎസ്‌ഐടിഐഎല്ലിന്റെയും കെഎസ്‌ഇബിയുടെയും സംയുക്തമായ സംരംഭമായതിനാൽ ഇരു സ്ഥാപനങ്ങൾക്കും 49% വീതമാണ് ഓഹരി പങ്കാളിത്തം. ബാക്കി 2% സംസ്ഥാനം നേരിട്ട് കൈവശം വയ്ക്കും. കിഫ്ബി സംസ്ഥാന സർക്കാർ നിക്ഷേപം നടത്തുമ്പോൾ എസ്‌പിവി സ്വന്തമായി 300 കോടി രൂപ പദ്ധതിക്കായി നൽകും. സംസ്ഥാനത്തുടനീളം ഡാറ്റാ കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
malayalam.goodreturns.in


Click it and Unblock the Notifications