കൊവിഡ് 19 -ന്റെ ആഗോളതലത്തിലുള്ള വ്യാപനം പല മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, പ്രമുഖ വിപണികളെ നഷ്ടത്തിലേക്ക് തള്ളിവിടാനും ഇത് കാരണമായി. ആഗോള മാന്ദ്യത്തിന്റെ സൂചനയാണിതെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന അഞ്ച് മാര്‍ഗങ്ങള്‍.
1. ആരോഗ്യ അടിയന്തരാവസ്ഥയ്ക്കായി തയ്യാറെടുക്കുക
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ പ്രസ്താവിച്ചതുപോലെ, ഉത്തേജക പാക്കേജുകളെക്കാള്‍ രാജ്യങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 വ്യാപനം കനത്ത നഷ്ടങ്ങള്‍ക്ക് കാരണമായിട്ടില്ലെങ്കിലും ഏതു നിമിഷവും മോശമായ അവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
2. ഒരു വിശദമായ സാമ്പത്തിക പദ്ധതി ആവിഷ്‌ക്കരിക്കുക
ഏറ്റവും പുതിയ ബജറ്റില്‍ പോലും ഗവണ്‍മെന്റ് യാഥാസ്ഥിതിക നിലപാടാണ് സാമ്പത്തിക കാര്യങ്ങളില്‍ പുലര്‍ത്തിയിട്ടുള്ളത്. എന്നാല്‍, കൊവിഡ് 19 വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുന്നുവെങ്കില്‍, ധനക്കമ്മി നിയന്ത്രിക്കുന്നതില്‍ മാത്രം സര്‍ക്കാരിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഇതിനാല്‍, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തമായ പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വം തയ്യാറാക്കേണ്ടതുണ്ട്.
3. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരം ഉപയോഗിക്കുക
ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കൊവിഡ് 19 ചരിത്രത്തിലെ തന്നെ മോശപ്പെട്ട സമയമായി മാറും. ഇതിനു പുറമെ, യുഎസ്-ചൈന വ്യാപാര യുദ്ധവും ഇതുമായി കൂട്ടി വായിക്കുമ്പോള്‍, നിക്ഷേപകര്‍ ചൈനയില്‍ നിന്ന് അകലാനാണ് സാധ്യത. ജിഎസ്ടി ഘടന ലളിതമാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച് വലിയ തരത്തിലുള്ള ബിസിനസ് സൗഹാര്‍ദ ഇടമാക്കി ഇന്ത്യയെ മാറ്റണം.
ഫോൺപേ വാലറ്റ് ബാലൻസ് എങ്ങനെ, എന്തിനെല്ലാം ഉപയോഗിക്കാം?
4. ആഭ്യന്തര ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക
ആഗോള ഡിമാന്‍ഡ് ദീര്‍ഘനാളത്തേക്ക് മോശമായി നിലനില്‍ക്കുന്ന സമയത്ത്, ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 100 ദശലക്ഷം ആളുകള്‍ക്ക് പകരം ഇന്ത്യന്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് മിതമായ നിരക്കില്‍ ഉത്പാദപ്പിക്കുന്നത് വിശാലമായ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
5. ധനനയത്തില്‍ അയവു വരുത്തുക
ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഫെഡറല്‍ റിസര്‍വ്, തങ്ങളുടെ പോളിസി നിരക്ക് 50 ബേസിസ് പോയിന്റായി കുറച്ചു. ഇത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവുന്ന അപകട സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വളര്‍ച്ച കാത്തുസൂക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരത നല്‍കുന്നതിന് എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാനും റിസര്‍വ് ബാങ്ക് തയ്യാറാവണം.