ദുർബലമായ ആഗോള വിപണി സാഹചര്യങ്ങളും അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഉയർന്ന ആരോപണങ്ങളിലും വിപണിയിൽ കനത്ത ഇടിവ്. നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 256 പോയിൻറ് നഷ്ടത്തിൽ 64,831.41 ലും നിഫ്റ്റി 94 പോയിൻറ് താഴ്ന്ന് 19,253.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
91 പോയിന്റ് നേട്ടത്തോടെ 65,178.33 ലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. 190 പോയിന്റുകള്‍ ഉയര്‍ന്ന് 65,277 എന്ന ഇൻട്രാ ഡേ ഉയരത്തിൽ സെൻസെക്സ് എത്തിയിരുന്നു. പിന്നീട് 364 പോയിന്റ് നഷ്ടപ്പെടുത്തിയാണ് 64723 എന്ന ഇൻട്രാ ഡേ താഴ്ന്ന നിലയിലേക്ക് സൂചിക വീണത്. 19,388 ആണ് നിഫ്റ്റിയുടെ ഇൻട്രാ ഡേ താഴ്ന്ന നിലവാരം.
അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, അദാനി പോർട്ട്‌സ്, ഐഷർ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് ഇടിഞ്ഞ ഓഹരികൾ. മാരുതി സുസുക്കി, സിപ്ല, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടൈറ്റൻ കമ്പനി, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസ് എന്നിവ നഷ്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ സമ്മിശ്ര രീതിയിൽ പ്രതികരിച്ചു. എണ്ണ, ഗ്യാസ്, പവർ, എഫ്എംസിജി, ബാങ്ക് എന്നിവ 0.5-1.3 ശതമാനം ഇടിഞ്ഞു. റിയൽറ്റി, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഐടി സൂചികകൾ 0.2-0.7 ശതമാനം നേട്ടമുണ്ടാക്കി. മിഡ്, സ്മോൾ കാപ് സൂചികകൾ മികച്ച പ്രകടനം തുടരുകയാണ്. വിപണിയിൽ ഇടിവുണ്ടായപ്പോഴും ബിഎസ്ഇ മിഡ്കാപ് സൂചിക 31,352.15 എന്ന റെക്കോർഡ് ഉയരം താണ്ടി. സൂചിക 0.02 ശതമാനം താഴ്ന്ന് 31,200.60 ലാണ് ക്ലോസ് ചെയ്തത്.
സ്‌മോൾ കാപ് സൂചിക 0.79 ശതമാനം നേട്ടത്തോടെ 37,143.67 ൽ ക്ലോസ് ചെയ്തു. 37,197.2 ൽ എത്തി. സൂചിക റെക്കോർഡ് ഉയരം കുറിച്ചു. ഓഗസ്റ്റിൽ സെൻസെക്സും നിഫ്റ്റിയും 2.5 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 2.6 ശതമാനവും ബിഎസ്ഇ സ്മോൾ കാപ് സൂചിക 6.12 ശതമാനവും നേട്ടമുണ്ടാക്കി.
അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടത്തിൽ
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് പോയത്. അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും യഥാക്രമം 3.5 ശതമാനവും 2.5 ശതമാനവും ഇടിഞ്ഞു. ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ഓഹരികളും നഷ്ടത്തിലാണ്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി)ആണ് ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചെങ്കിലും ഓഹരികൾ ഇടിവിലാണ്. അദാനി ഗ്രീന്‍ എനര്‍ജി 3.45 ശതമാനവും അംബുജ സിമന്റ് 3.78 ശതമാനവും ഇടിഞ്ഞു.


Click it and Unblock the Notifications