പാൽ വിപണിയിൽ, ലോകത്തിന് ഇന്ത്യ, ഇന്ത്യയ്ക്ക് അമൂൽ, കർണാടകത്തിന് നന്ദിനി എന്നതാണ് സമവാക്യം. സമവാക്യങ്ങൾ പെട്ടന്ന് മാറുമ്പോൾ എവിടെയാണെങ്കിലും ചില്ലറ ഉരസലുകളുണ്ടാകും. ഇത് തന്നെയാണ് കർണാടകയിലെ പാൽ വിപണിയിലും സംഭവിക്കുന്നത്.
കർണാടകയിൽ കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ കീഴിലാണ് പാൽ വിപണി. ഇവരുടെ നന്ദിനി ബ്രാൻഡാണ് വിപണിയിലെ രാജാവ്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) അമൂൽ ബ്രാൻഡിന് കർണാടക വിപണിയോട് തോന്നിയ മോഹമാണ് പുതിയ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്.
പാൽ യുദ്ധത്തിന് കാരണം
ഗുജറാത്ത് ആസ്ഥാനമായുള്ള സഹകരണ സംഘമായ അമൂല്‍ ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആരംഭിക്കുമെന്ന അമൂലിന്റെ ട്വീറ്റാണ് അമൂലും നന്ദിനിയും തമ്മിലുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന സംസ്ഥാനത്ത് ഇത് കത്തിപടര്‍ന്നു. അമൂലുമായി കര്‍ണാടക മില്‍ക് ഫെഡറേഷനെ ലയിപ്പിക്കും എന്ന വാര്‍ത്ത കറങ്ങി നടക്കുന്നതിനിടെ അമൂലിന്റെ വരവ് കര്‍ണാടക മില്‍ക് ഫെഡറേഷനും പിടിചില്ല.

മാണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ രണ്ട് സഹകരണ സംഘങ്ങളും ഒന്നിക്കമെന്ന് പ്രസ്താവനയും ഇതിനോട് കൂട്ടിവായിച്ചു. എല്ലാം പാൽ വിഷയത്തിൽ കലങ്ങിയതോടെ പ്രതിഷേധമായി. അമൂലിന്റെ ട്വീറ്റ് എത്തിയതിന് പിന്നാലെ #GobackAmul, #BanAmul എന്ന ഹാഷ്ടാഗുകള്‍ ട്വിറ്ററിൽ ട്രെന്‍ഡായി. അമൂലിന്റെ വരവ് തദ്ദേശിയ ബ്രാന്‍ഡായ നന്ദിനിക്ക് ക്ഷീണമാകുമോ എന്ന സംശയമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
അമൂലിന്റെ ലക്ഷ്യം
2024 സാമ്പത്തിക വർഷത്തിൽ വരുമാനം 20 ശതമാനം ഉയർത്തി 66,000 കോടി രൂപയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇടങ്ങളിലേക്ക് എത്താനുമാണ് അമൂൽ ശ്രമിക്കുന്നതെന്ന് നേരത്തെ എംഡി വ്യക്തമാക്കിയിരുന്നു.
The Taste of India എന്നാണ് അമൂലിന്റെ ടാഗ് ലൈനെങ്കിലും ഇന്ത്യ മുഴുവനും അമൂൽ പാൽ വില്പന നടത്തുന്നില്ല. നിലവിൽ പ്രതിദിനം 470 ലക്ഷം ലിറ്റർ ശേഷിയുള്ള 98 പാൽ സംസ്കരണ പ്ലാന്റുകളാണ് അമൂലിനുള്ളത്. അടുത്ത 2 വർഷത്തിനുള്ളിൽ പ്രതിദിനം 30-40 ലക്ഷം ലിറ്റർ വർധിപ്പിക്കാനാണ് അവർ ഒരുങ്ങുന്നത്.

അമൂൽ വന്നാൽ വിപണി പിടിക്കുമോ
രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപന്നങ്ങളുടെ ശേഖരണവും സംസ്കരണവും വില്പനക്കാരും അമുൽ ആണെങ്കിലും, കർണാടകയിലെ വിപണി ഭരിക്കുന്നത് നന്ദിനിയാണ്. ഇവിടെ നുഴഞ്ഞു കയറാനുള്ള അമൂലിന്റെ ശ്രമം പാഴായി പോകാം എന്നാണ് വില വിവരം നോക്കിയാൽ കാണുക. അമുൽ ഒരു ലിറ്റർ ടോൺഡ് മിൽക്ക് ഡൽഹിയിൽ 54 രൂപയ്ക്ക് വിൽക്കുമ്പോൾ നന്ദിനിയുടെ വില ഏകദേശം 11 രൂപ കുറവാണ് - ബംഗളൂരുവിൽ ലിറ്ററിന് 43 രൂപയ്ക്ക് നന്ദിനി പാൽ ലഭിക്കും.
ഫുൾ ക്രീം മിൽക്കായ അമുൽ ഗോൾഡ് നിലവിൽ തലസ്ഥാനത്ത് ലിറ്ററിന് 66 രൂപയ്ക്കാണ് റിട്ടെയിൽ വിപണിയിൽ വില്ക്കുന്നത്. അതേസമയം നന്ദിനിയുടെ വില ലിറ്ററിന് 55 രൂപയാണ്. ദിവസേനയുള്ള പാൽ ശേഖരണം, സംസ്കരണം, എന്നിവയിൽ അമുൽ അഖിലേന്ത്യാ തലത്തിൽ നന്ദിനിയെ വെല്ലുന്നു. സംസ്ഥാനത്തെ വിപണിയിൽ നന്ദിനിക്കാണ് പൂർണ ആധിപത്യം.
അമൂലിന് നേരിടേണ്ട തിരിച്ചടികൾ
വിലയ്ക്കപ്പുറം അമൂൽ നേരിടേണ്ട തിരിച്ചടികൾ എന്തൊക്കെയാണെന്ന് നോക്കാം. അമുൽ ഡോർസ്റ്റെപ്പ് ഡെലിവറി പ്രഖ്യാപിച്ചതോടെ തന്നെ അമൂലിനെതിരെ വികാരം കർണാടകയിലുണ്ടായിട്ടുണ്ട്. ട്വിറ്ററിൽ #GobackAmul, #BanAmul എന്നിവ ഹാഷ്ടാഗുകൾ ട്രെൻഡിംഗായിരുന്നു. തദ്ദേശിയ ബ്രാൻഡിനി പിന്തുണയ്ക്കാൻ ബംഗളൂരുവിലെ ഹോട്ടലുടമകൾ തീരുമാനിച്ചതും അമൂലിന് തിരിച്ചടിയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംവാദം, നന്ദിനിയെ ഏറ്റെടുക്കുമെന്ന ചിന്ത എന്നിവ അമൂലിനോടുള്ള മതിപ്പ് കുറച്ച ഘടകങ്ങളാണ്.
നന്ദിനിയുടെ വില കുറവ്
അമുലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നം വില്ക്കാനുള്ള നന്ദിനിയുടെ കഴിവിന് പാൽ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹനമാണ്. ലോകബാങ്കിൽ നിന്നുള്ള ഗ്രാന്റുകൾ വഴി 1974-ൽ സ്ഥാപിതമായ കർണാടക മിൽക് ഫെഡറേഷൻ നേരിട്ട് കർണാടക സഹകരണ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. 2008-ൽ സംസ്ഥാന സർക്കാർ കർഷകന് ലിറ്ററിന് 2 രൂപ ഇൻസെന്റീവ് നൽകിയയിടത്ത് ഇന്ന് ലിറ്ററിന് 6 രൂപ വരെ ഇൻസെന്റീവ് ലഭിക്കുന്നുണ്ട്. ഇത് മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് വില കുറച്ച് നൽകാൻ നന്ദിനിയെ സഹായിക്കുന്നു.


Click it and Unblock the Notifications