ഫെഡറൽ റിസർവിന്റെ പണനയ യോഗ തീരുമാനത്തിന് മുന്നോടിയായി ബുധനാഴ്ചയിലെ വ്യാപാര സെഷനിൽ നേരിയ നേട്ടത്തിൽ അവസാനിച്ച് ആഭ്യന്തര സൂചികകൾ. സെഷനിലെ നഷ്ടങ്ങൾ ഒഴിവാക്കി സെൻസെക്സ് 33.57 പോയിന്റ് ഉയർന്ന് 69,584.60 നിലവാരത്തിലും നിഫ്റ്റി 19.95 പോയിന്റ് നേട്ടത്തിൽ 20,926.35 നിലവാരത്തിലും ക്ലോസ് ചെയ്തു. ഓട്ടോ, ഫാർമ, മെറ്റൽ ഓഹരികളുടെ മുന്നേറ്റമാണ് സൂചികകളെ പച്ചതൊടീപ്പിച്ചത്. ഐടി ഓഹരികൾ ഇടിഞ്ഞു.
എൻടിപിസി, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെക്ടറുകളിൽ, ഓട്ടോ, പവർ, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ഐടി സൂചിക ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 5 പോയിന്റ് ഇടിഞ്ഞ് 47,092 ലും മിഡ്‌ക്യാപ് സൂചിക 391 പോയിന്റ് ഉയർന്ന് 44,947 ലും എത്തി.

ശ്രദ്ധേയമായ ഓഹരികൾ
അമേരിക്കയിലെ നവംബറിലെ ഉപഭോക്തൃ വില സൂചികയിൽ മാസാടിസ്ഥാനത്തിൽ അപ്രതീക്ഷിതമായ വർധനവിനെ തുടർന്ന് യുഎസ് വരുമാനമുള്ള ഐടി കമ്പനികൾ ബുധനാഴ്ച ഇടിഞ്ഞു. ഉപഭോക്തൃ വില സൂചിക നവംബറിൽ 0.1 ശതമാനമാണ് ഉയർന്നത്. പൊതുമേഖല പവർ കമ്പനികളായ ആർഇസി, പിഎഫ്സി എന്നിവ 9 ശതമാനം വരെ ഉയർന്ന് റെക്കോർഡ് ഉയരം തൊട്ടു. മിഡ്കാപിലെ പ്രധാന നേട്ടക്കാർ ഇരുവരുമണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 2 ശതമാനം ഉയർന്നു.
3.09 കോടി ഓഹരികൾ ബ്ലോക്ക് ഡീൽ വഴി കൈമാറ്റം ചെയ്തതിന് ശേഷം ആക്‌സിസ് ബാങ്ക് 1 ശതമാനത്തിലധികം ഇടിഞ്ഞു. ആരോഗ്യകരമായ വോളിയം വർധനവോടെ ജിഎംആർ എയർപോർട്ടസ് 5 ശതമാനം ഉയർന്നു. പ്രസ്റ്റീജ് എസ്റ്റേറ്റ് ഏകദേശം 6ശതമാനവും ഇൻഡിഗോ 2 ശതമാവും ഉയർന്ന് വ്യാപാരം അവസാനിച്ചു. പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ എൻഎംഡിസി 4 ശതമാനം ഉയർന്നു.
ഡോളറിനെതിരെ രൂപ ഇടിഞ്ഞു. 2 പൈസ ഇടിഞ്ഞ് 83.40 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 83.38 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.


Click it and Unblock the Notifications