ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്‌പക്കാർക്ക് ആശ്വാസം നൽകുമെങ്കിലും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ആശങ്കയിലാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ നിഷ്‌ക്രിയ ആസ്തിയിൽ (എൻപിഎ) ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധ ബാങ്കുകൾ നൽകുന്ന കണക്കുകൾ പ്രകാരം, അവരുടെ കുടിശ്ശികയുള്ള വായ്‌പകളിൽ 25 മുതൽ 30 ശതമാനം വരെ മൊറട്ടോറിയത്തിന് കീഴിലാണ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, എൻബിഎഫ്‌സി, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ തുടങ്ങിയവയാണ് ഇതിൽ കടുത്ത സമ്മർദ്ദം നേരിടുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വൻകിട വായ്‌പക്കാരുടെ മൊറട്ടോറിയത്തിന് കീഴിലുള്ള വായ്പകൾ 30 ശതമാനത്തിൽ താഴെയാണ്. എന്നാൽ മൈക്രോ യൂണിറ്റുകൾക്ക് വായ്പ നൽകുന്നതിനാൽ ബന്ദൻ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇത് 71 ശതമാനമാണ്. ഐസിഐസിഐ ബാങ്കിന്റെ കാര്യത്തിൽ റീട്ടെയിൽ വായ്‌പ വിഭാഗത്തിൽ കൂടുതൽ ഉപഭോക്താക്കളും മൊറട്ടോറിയം തിരഞ്ഞെടുത്തിരുന്നു. അതായത് വാണിജ്യ വാഹന വായ്‌പക്കാർ, ഇരുചക്ര വാഹന ഉപഭോക്താക്കൾ, ഗ്രാമീണ വായ്‌പക്കാർ തുടങ്ങി നിരവധി പേർ മൊറട്ടോറിയം തിരഞ്ഞെടുത്തു. കൊട്ടക് മഹീന്ദ്ര ബാങ്കിനെ സംബന്ധിച്ചിടത്തോളം മൊത്തവ്യാപാര വിഭാഗത്തേക്കാൾ റീട്ടെയിൽ വിഭാഗത്തിലാണ് കൂടുതൽ ഉപഭോക്താക്കൾ മൊറട്ടോറിയം തിരഞ്ഞെടുത്തത്. മിക്ക ബാങ്കുകളുടേയും റീട്ടെയിൽ വിഭാഗത്തിലെ വായ്‌പകളിൽ നല്ലൊരു ശതമാനം മൊറട്ടോറിയത്തിന് കീഴിലാണ്.
സെപ്റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയിൽ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിക് ഏവിയേഷൻ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിൽ ശമ്പളം വെട്ടിക്കുറയ്‌ക്കലിനൊപ്പം പിരിച്ചുവിടലുകളും നടക്കുന്നതിനാൽ കൂടുതൽ ആളുകൾ തുടർന്നും മൊറട്ടോറിയം സൗകര്യം തിരഞ്ഞെടുക്കുമെന്നാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സെപ്റ്റംബറിന് ശേഷം അതായത് മൊറട്ടോറിയം ആനുകൂല്യങ്ങൾ അവസാനിച്ചതിന് ശേഷം മാത്രമേ നിഷ്‌ക്രിയ ആസ്തിയെക്കുറിച്ചുള്ള യഥാർത്ഥ കണക്ക് ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയം വീണ്ടും നീട്ടിയത്. ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മൂന്ന് മാസമായിരുന്നു മൊറട്ടോറിയം കാലാവധി. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് ആർബിഐ വീണ്ടും മൊറട്ടോറിയം നീട്ടിയത്.