റോക്കറ്റ് വേഗതയിൽ മുകളിലേക്ക് കുതിച്ച് കയറിയ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി അതേവേഗതയിൽ താഴേക്കിറങ്ങുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന് മുകളിലാണ് ഓഹരി നേരിട്ട ഇടിവ്. നിഫ്റ്റിയും സെൻസെക്സും റെക്കോർഡ് ഉയരം താണ്ടുമ്പോഴാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി താഴേക്ക് വീഴുന്നതെന്ന് ഓർക്കണം. വീഴ്ച വരും ദിവസങ്ങളിലും തുടർന്നാൽ നിക്ഷേപകരുടെ ഹൃദയം തകരുമെന്ന് കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
30 ദിവസം, 30 ശതമാനം ഇടിവ്
എൻഎസ്ഇയിൽ 4.29 ശതമാനം ഇടിവോടെ 1,871 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.43 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 30.14 ശതമാനമാണ് ഒരു മാസത്തെ നഷ്ടം. ഓഹരി വില കണക്ക് കൂട്ടുമ്പോൾ ഏകദേശം 800 രൂപയുടെ കുറവ്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ 113.80 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
174 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ പൊതുമേഖലാ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 330.51 ശതമാനം ലാഭം നേടാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 421.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഇടിവിന് കാരണം
നിക്ഷേപകരെ നിരാശരാക്കി സമീപകാല ബജറ്റിൽ പ്രതിരോധ മേഖലയെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിലയെ താഴേക്ക് വലിച്ചത്. അതോടൊപ്പം വിലയേറിയ മൂല്യനിർണ്ണയവും ഇടിവിന് കാരണമായി.

സാങ്കേതിക കാര്യങ്ങൾ
സാങ്കേതിക വിശകലനത്തെ അടിസ്ഥാനമാക്കി കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ അടിയന്തര പിന്തുണ 1,900 രൂപയാണ്. അതേസമയം പ്രതിരോധം 2,050 രൂപയും. 57.30 എന്ന പി/ഇ അനുപാതത്തിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
കൂടുതൽ ഇടിയുമോ..?
കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരി വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓഹരി വില 740 രൂപ വരെ കുറയാം. അതായത് നിലവിലെ ഓഹരി വിലയുമായ താരതമ്യപ്പെടുത്തുമ്പോൾ 45 ശതമാനത്തിന് മുകളിലുളള ഇടിവ്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
മറ്റ് കപ്പല്‍ ഓഹരികളും ഇടിവിൽ
കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കപ്പൽ ഓഹരികളെല്ലാം നിലവിൽ താഴേക്ക് പോവുകയാണ്. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് ഓഹരി വെള്ളിയാഴ്ച 0.32 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.41 ശതമാനവും ഒരു മാസത്തിനിടെ 21.31 ശതമാനവും ഇടിവ് ഓഹരി നേരിട്ടു.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് നേട്ടത്തിലാണ് അവസാനിച്ചതെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ 26 ശതമാനം ഇടിവാണ് ഒഹരിക്ക് സംഭവിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications