ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ സംശയമുനയിൽ നിൽക്കുമ്പോഴും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം തുടരുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നീ ഓഹരികളിൽ ഇപിഎഫ്ഒ വലിയ നിക്ഷേപം നടത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റിട്ടയർമെന്റ് ഫണ്ടായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ രാജ്യത്തെ 27.73 കോടി ജീവനക്കാരുടെ വാർദ്ധക്യകാല സമ്പാദ്യം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്.
നിക്ഷേപം എങ്ങനെ
കോർപ്പസിന്റെ 15 ശതമാനം നിഫ്റ്റി 50, സെൻസെക്സ് എന്നിവയെ ട്രാക്ക് ചെയ്യുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ഇടിഎഫ്) എംപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷൻ നിക്ഷേപിക്കുന്നത്. അതായത്, നിഫ്റ്റി 50 ട്രാക്ക് ചെയ്യുന്ന ഇടിഎഫുകളിൽ ആകെ ഇക്വിറ്റി നിക്ഷേപത്തിന്റെ 85 ശതമാനം വരെ നീക്കവെച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ അദാനി എന്റർപ്രൈസസ് നിഫ്റ്റി 50 സൂചികയിലേക്ക് കൂട്ടിച്ചേർത്തിരുന്നു. അദാനി പോർട്ട്‌സ് ആൻഡ് SEZ ഓഹരികൾ 2015 സെപ്തംബർ മുതൽ നിഫ്റ്റി 50 യുടെ ഭാഗമാണ്. ഇത്തരത്തിൽ ഇടിഎഫ് നിക്ഷേപം വഴി അദാനി ഗ്രൂപ്പ് ഓഹരികളിലും ഇപിഎഫ്ഒയ്ക്ക് നിക്ഷേപം ഉണ്ടെന്നാണ് ദി ഹിന്ദുവിൻറെ റിപ്പോർട്ട്.

മറുപടിയില്ല
അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇപിഎഫ്‌ഒയുടെ നിക്ഷേപം സംബന്ധിച്ച് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നീലം ഷാമി റാവു ദി ഹിന്ദു ചോദ്യാവലിയോട് പ്രതികരിച്ചിട്ടില്ല. അദാനി ഓഹരികളിലെ നിക്ഷേപം സംബന്ധിച്ച് ഇപിഎഫ്‌ഒ ബോർഡ് ട്രസ്റ്റികൾക്കും അറിവില്ല.
ഇതിനിടെ ഈ വാരംത്തിൽ ഇപിഎഫ്ഒ കേന്ദ്ര ബോർഡ് യോഗം ചേരുന്നുണ്ട്. വിഷയത്തെ സംബന്ധിച്ച് ബോർഡ് യോഗത്തിൽ ചർച്ചയുണ്ടായേക്കും. ഇപിഎഫ്ഒ 2016 സെപ്റ്റംബറിലാണ് ഇക്വിറ്റി എക്സ്പോഷർ 10 ശതമാനമാക്കി ഉയർത്തുന്നത്. 2017 മേയിൽ 15 ശതമാനമായി ഉയർത്തി.
എത്ര രൂപ നിക്ഷേപം
2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇടിഎഫുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2022-23 കാലയളവിൽ പുതിയ വിഹിതത്തിൽ നിന്ന് 38,000 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് അദാനി എന്റർപ്രൈസസ് നിഫ്റ്റി 50യിൽ എത്തിയതെന്നതിനാൽ അദാനി പോർട്ടിനേക്കാൾ കുറവ് നിക്ഷേപം മാത്രമെ അദാനി എന്റർപ്രൈസിലുണ്ടാവുകയുള്ളൂ.
നിക്ഷേപകരെ ബാധിക്കുമോ
ജനുവരി 24 മുതൽ അദാനി സ്റ്റോക്കുകളുടെ വിലയിലുണ്ടായ കുത്തനെ ഇടിവ് കണക്കിലെടുക്കുമ്പോൾ, ഇപിഎഫ്ഒയുടെ അദാനി നിക്ഷേപങ്ങൾ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയാനിടയുണ്ട്. ഇത് അംഗങ്ങൾക്ക് നൽകുന്ന വാർഷിക ഇപിഎഫ് നിരക്കിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
അദാനി എന്റർപ്രൈസസ് ഓഹരിയിൽ നിഫ്റ്റി 50 യിൽ ഉൾപ്പെടുന്ന സമയത്തെ വിലയിൽ നിന്ന് 49 ശതമാനത്തിലധികം ഇടിവാണ് മാർച്ച് 24 വരെയുണ്ടായത്. 52 ആഴ്ച്ചയിലെ ഉയർന്ന നിലവാരമായ 4,190 രൂപയിൽനിന്ന്ൽ 58.5 ശതമാനമാണ് ഇടിഞ്ഞത്.
ഇപിഎഫ്ഒയുടെ ഈ വർഷത്തെ നിക്ഷേപ വരുമാനവും അംഗങ്ങൾക്ക് നൽകേണ്ട പലിശ നിരക്കും ബോർഡ് ഓഫ് ട്രസ്റ്റി യോഗം ചേർച്ച ചെയ്യുമെന്നാണ് വിവരം. നിലവിൽ 8.10 ശതമാനമാണ് ഇപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക്. 45 വർഷത്തെ താഴ്ന്ന നിരക്കാണിത്.


Click it and Unblock the Notifications