ഇന്ത്യൻ വിപണിയിൽ 2023 ൽ മോശം പ്രകടനം നേരിട്ടത് ഐടി സെക്ടറിൽ നിന്നുള്ള ഓഹരികളാണ്. ആഗോള സമ്പദ്‍വ്യവസ്ഥയിലെ പ്രതിസന്ധികളാണ് ഐടി ഓഹരികൾക്ക് പ്രതിസന്ധിയായത്. 2023 ൽ ഇതുവരെ ബിഎസ്ഇ ഐടി സൂചിക 6.50 ശതമാനമാണ് ഇടിഞ്ഞത്. ഐടി കമ്പനികളുടെ പ്രധാന കയറ്റുമതി മാർക്കറ്റുകളായ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തുടരുന്ന മാന്ദ്യ ഭീഷണി, ഉയർന്ന പണപ്പെരുപ്പം എന്നിവയാണ് ഐടി ഓഹരികളുടെ കഷ്ടകാലത്തിന് കാരണം.
ഈ കാരണങ്ങൾ തന്നെയാണ് ടാറ്റ കൺസൾട്ടൻസി സർവീസ് ഓഹരികളുടെ നാലാം പാദഫലത്തിൽ പ്രതിഫലിച്ചത്. അതേസമയം, ഈ പ്രതിസന്ധിക്കിടയിലും ചില ഐടി ഓഹരികളിൽ വിദേശ നിക്ഷേപകർ താല്പര്യം തുടരുകയാണ്. ഇവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
രാംകോ സിസ്റ്റംസ്
ചെന്നൈ ആസ്ഥാനമായുള്ള രാ0കോ ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയാണ് രാംകോ സിസ്റ്റംസ്. 794 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്‌മോൾ കാപ് ഓഹരിയാണ് നാലാം പാദത്തിൽ വിദേശ നിക്ഷേപരുടെ ശ്രദ്ധേയ കേന്ദ്രമായത്. 2023 സാമ്പത്തിക വർഷത്തിൽ 0.07 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം നാലാം പാദത്തിൽ 7.86 ശതമാനമായി ഉയർന്നു.

വെള്ളിയാഴ്ച 225.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 1 വർഷത്തിനിടെ 27.21 ശതമാനം ഇടിഞ്ഞ ഓഹരികൾ, 2023 ൽ ഇതുവരെ 11 ശതമാനം ഇടിവ് നേരിട്ടു.
കോഫോർജ് ലിമിറ്റഡ്
നേരത്തെ ഐഐഐടി ടെക്‌നോളജീസ് എന്നറിയപ്പട്ട കോഫോർജ് ലിമിറ്റഡ് നോയിഡയിലും അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ്. മൂന്നാം പാദത്തിൽ 21.3 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം നാലാം പാദത്തിൽ 25.4 ശതമാനമാക്കി ഉയർത്തി.
23,800 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം . 1 വർഷത്തിനിടെ 0.72 ശതമാനം ഇടിഞ്ഞ ഓഹരികൾ 2023 ൽ ഇതുവരെ 5.54 ശതമാനം നേട്ടം നൽകി. വെള്ളിയാഴ്ച 4184.50 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
സിഗ്നിതി ടെക്‌നോളജീസ്
2,353 കോടി രൂപ വിപണി മൂല്യമുള്ള സിഗ്നിതി ടെക്‌നോളജീസിൽ വിദേശ നിക്ഷേപകർ നാലാം പാദത്തിൽ 3.54 ശതമാനം പുതിയ നിക്ഷേപം നടത്തി. 2023 സാമ്പത്തിക വര്ഷത്തിന്റെ നാലാം പാദത്തിൽ 1.59 ശതമനമായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാൡം 5.13 ശതമാനായി ഉയർന്നു.
1 വർഷത്തിനിടെ 97.48 ശതമാനം ഉയർന്ന ഓഹരികൾ 2023 ൽ ഇതുവരെ 57.53 ശതമാനവും ഉയർന്നു. 863.40 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
കെപിഐടി ടെക്‌നോളജീസ്
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനിയാണ് കെപിഐടി ടെക്‌നോളജീസ്. നാലാം പാദത്തിൽ 3.16 ശതമാനം നിക്ഷേപമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കെപിഐടി ടെക്‌നോളജീസ് ഓഹരിയിൽ നടത്തിയത്. 20.26 ശതമാനമായിരുന്ന വിദേശ നിക്ഷേപം 23.42 ശതമാനമായി ഉയർന്നു.
25,113 കോടി രൂപ വിപണി മൂല്യമുള്ള കെപിഐടി ടെക്‌നോളജീസ് 2023 ൽ ഇതുവരെ 31.23 ശതമാനം നേട്ടം നൽകി. 1 വർഷത്തിനിടെ 65.09 ശതമാനമാണ് ഓഹരികൾ ഉയർന്നത്.
മറ്റൊരു ഐടി കമ്പനിയായ നെൽകോയിൽവിദേശ നിക്ഷേപകർ 2.3 ശതമാനം പുതിയ നിക്ഷേപം നടത്തി. ന്യൂക്ലസ് സോഫ്റ്റ്‍വെയർ എക്‌സ്‌പോർട്ടിൽ 1.50 ഓഹരികളും സൈയ്ന്റ് ലിമിറ്റഡിൽ 1.54 ശതമാനം ഓഹരികളും വിദേശ നിക്ഷേപകർ പുതുതായി വാങ്ങി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications