ഇന്ധനം മടുക്കുന്ന ഇന്ത്യയോ? മഴ വന്നിട്ടും, ലോക്ക് ഡൗൺ തീർന്നിട്ടും സംഭവിക്കുന്നതെന്ത്...
ലോകമെങ്ങും കൊറോണവൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളാണ്. ഇന്ധനവില കുത്തനെ ഇടിയാനുള്ള കാരണവും കൊവിഡ്19 വ്യാപനം തന്നെ. ഈ പ്രതിസന്ധിയില്‍ നിന്ന് എന്ന് കരകയറും എന്ന് ആര്‍ക്കും പറയാനാകാത്ത സ്ഥിതിവിശേഷമാണ്.
ഇന്ത്യയിലാണെങ്കില്‍ ഇപ്പോള്‍ അണ്‍ലോക്കിങ് സീസണ്‍ ആണ്. രോഗം പടര്‍ന്നുപിടിക്കുന്നത് രൂക്ഷമായെങ്കിലും, ജനജീവിതം പലയിടത്തും സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്തൊക്കെയായിട്ടും രാജ്യത്ത് ഇന്ധന ആവശ്യകത കുറഞ്ഞുകൊണ്ടേയിരിക്കുകയാണ് എന്നാണ് കണക്കുകള്‍. എന്തായിരിക്കും അതിന് കാരണം?
ലോക്ക് ഡൗണ്‍ കാലം
ലോക്ക് ഡൗണ്‍ കാലത്തായിരുന്നു ഇന്ത്യയില്‍ ഇന്ധന ആവശ്യകത ഏറ്റവും കുറഞ്ഞത്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തന്നെ അപൂര്‍വ്വം ആയതിനാല്‍ ആയിരുന്നു ഇത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന അക്കാലത്തും പക്ഷേ, ഇന്ത്യയില്‍ മാത്രം വില ഒന്നും കുറഞ്ഞില്ല.
അണ്‍ലോക്കിങ്ങിലും സ്ഥിതി മാറ്റമില്ല
ലോക്ക് ഡൗണിന് ശേഷം വാഹനങ്ങളും ജനങ്ങളും പുറത്തിറങ്ങുമ്പോള്‍ ഈ സ്ഥിതി വിശേഷം മാറും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പെട്രോളും ഡീസലും
ഡീസല്‍ ഡിമാന്റിലാണ് വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ജൂണ്‍മാസവുമായി താരതമ്യം ചെയ്യുമ്പള്‍ ജൂലായ് ആദ്യപാതിയില്‍ 18 ശതമാനം ആണ് ഡീസല്‍ ഡിമാന്റില്‍ ഇടിവുണ്ടായിരിക്കുന്നത്. പെട്രോള്‍ ഡിമാന്റിലുളള ഇടിവ് 6 ശതമാനവും.
2019 ലെ കണക്കുകമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസല്‍ ഡിമാന്റില്‍ 21 ശതമാനം ആണ് ഇടിവ്, പെട്രോള്‍ ഡിമാന്റില്‍ 12 ശതമാനവും.
ജെറ്റ് ഫ്യുവല്‍
ജെറ്റ് ഫ്യുവലിന്റെ കാര്യത്തിലും വന്‍ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 67 ശതമാനം ആണ്. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊന്നുണ്ട്- ജൂണ്‍ ആദ്യ പാതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലായില്‍ ഡിമാന്റ് 11 ശതമാനം കൂടി!
പാചകവാതകവും
ലോക്ക് ഡൗണും ആളുകളുടെ വീട്ടിലിരിപ്പും ഒക്കെയായി പാചകവാതകത്തിന്റെ ആവശ്യകതയില്‍ എങ്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ടാകും എന്നായിരുന്നു പൊതു വിലയിരുത്തല്‍. എന്നാല്‍ ദേശീയ തലത്തില്‍ ഇതിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പാചകവാതക ഡിമാന്റ് 7 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 12 ശതമാനം ആണ്.
എന്താണ് കാരണം
ദേശീയ ലോക്ക് ഡൗണിന് ശേഷം ഇന്ധന ഉപഭോഗത്തിലും ഡിമാന്റിലും വര്‍ദ്ധന വന്നു തുടങ്ങിയത് തന്നെ ആയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം പിന്നേയും രൂക്ഷമായതോടെ പ്രാദേശിക ലോക്ക് ഡൗണുകളും വന്നുതുടങ്ങി. ഇതാണ് ഇപ്പോഴത്തെ ഡിമാന്റ് കുറവിനുള്ള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിലവര്‍ദ്ധന
ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കപ്പെടേണ്ട ഒന്നാണ് ഇന്ധനവില വര്‍ദ്ധനയും. ജൂണ്‍ ആറ് മുതല്‍ ഇങ്ങോട്ടുള്ള കണക്ക് പരിശോധിച്ചാല്‍, ഡീസല്‍ വില 11.79 രൂപയും പെട്രോള്‍ വില 9.17 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുകയും ചെയ്തു.
വര്‍ക്ക് ഫ്രം ഹോം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ആളുകളും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ച് ജോലി സ്ഥലങ്ങളില്‍ പോയിരുന്നവര്‍ ആയിരുന്നു. വര്‍ക്ക് ഫ്രം ഹോം ആയതോടെ ഇവരുടെ വാഹന ഉപയോഗവും ഇല്ലാതായി. ഇതും ഡിമാന്റ് കുറയുന്നതിനുള്ള ഒരു കാരണമാണ്.
പ്രതീക്ഷകള്‍ ഇങ്ങനെ...
മഴക്കാലം ശക്തമാകുമ്പോള്‍ പലപ്പോഴും ഇന്ധന ഡിമാന്റ് കുറയാറാണ് പതിവ്. ഇനി മണ്‍സൂണിന് ശേഷം, കൊവിഡ് വ്യാപനം കുറയുന്നതോടെ ഇന്ധന ഡിമാന്റ് വീണ്ടും കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മല്‍പ്പറഞ്ഞ കണക്കുകള്‍ എല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള ഇന്ധന വിതരണവുമായി ബന്ധപ്പെട്ടവയാണ്.


Click it and Unblock the Notifications


