നിക്ഷേപകരെയും ട്രേഡർമാരെയും സംബന്ധിച്ച് അനുകൂലമായ വാർത്തകളല്ല കേന്ദ്ര സർക്കാറിൽ നിന്ന് വെള്ളിയാഴ്ച പുറത്തു വന്നത്. ലോകസഭയിൽ ധനകാര്യ ബിൽ പാസാക്കുന്നതിനിടെ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് നൽകിയിരുന്ന നികുതി ആനുകൂല്യങ്ങൾ ഒഴിവാക്കുകയും ട്രേഡർമാർക്ക് F&O ഇടപാടുകളുടെ നികുതി കൂട്ടുകയും ചെയ്തു. ധനകാര്യ ബിൽ ഭേദഗതി പ്രകാരമാണ് മാറ്റങ്ങൾ.
സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ്
ഫ്യൂച്വർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്.ടി.ടി) 25ശതമാനം വരെയാണ് വർധിപ്പിച്ചത്. ഓപ്ഷനുകളുടെ ഇടപാടിന് 23.52 ശതമാനവും ഫ്യൂച്ചര്‍ കരാറുകളുടെ ഇടപാടിന് 25ശതമാനവുമാണ് വര്‍ധന.
ഓപ്‌ഷനുകളുടെ വില്പനയ്ക്ക് ഒരു കോടി രൂപയുടെ വിറ്റുവരവിന് നികുതി 2,100 രൂപയായി ഉയർത്തി. നേരത്തെ 1,700 രൂപയായിരുന്നു. ഫ്യൂച്ചർ ഇടപാടിൽ നേരത്തെ 1,000 രൂപ ഈടാക്കിയിരുന്ന സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് 1,250 രൂപയാക്കി. മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ നിലവിൽ വരും.

ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിന് നഷ്ടം
ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. 2023 ലെ ധനകാര്യ ബില്‍ ലോകസഭയില്‍ പാസാക്കുന്നകിനിടെ വരുത്തിയ ഭേദഗതിയിലാണ് ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ഒഴിവാക്കിയത്. 2023 ഏപ്രില്‍ 1 മുതല്‍ നിക്ഷേപം നടത്തുന്ന ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ഈ ഭേദഗതി ബാധകമാവുക.
ഇക്വിറ്റി നിക്ഷേപം 35 ശതമാനത്തില്‍ കവിയാത്ത ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് പുതിയ നികുതി ബാധകമാവുക. ഏപ്രില്‍ 1 മുതല്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിന്നുള്ള ആദായം വരുമാന സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് സമാനമായി ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ നികുതിയും മാറും.
നിലവിലെ നികുതി രീതി
2023 മാര്‍ച്ച് 31 വരെ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എത്ര കാലം കൈവശം വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുന്നത്. 36 മാസത്തിന് മുന്‍പ് (3 വര്‍ഷം) ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലാഭമെടുത്താല്‍ ഇത് ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. നികുതിദായകന്റെ സ്ലാബ് റേറ്റിന് അടിസ്ഥാനമാക്കിയാണ് ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടത്.
36 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച ഡെബ്റ്റ് ഫണ്ടില്‍ നിന്ന് ലാഭമെടുത്താല്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും. ഇവിടെ ഇന്‍ഡക്‌സേഷന്‍ സൗകര്യത്തോടെ 20 ശതമാനം നികുതിയാണ് നല്‍കേണ്ടത്.
ഈ നികുതി ആനുകൂല്യം ഒഴിവാക്കി 35 ശതമാനത്തില്‍ കൂടാത്ത ഇക്വിറ്റി വിഹിതമുള്ള ഡെബറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ സ്ലാബ് റേറ്റ് പ്രകാരം നികുതി നല്‍കണം.
ഇന്‍ഡക്‌സേഷന്‍
നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന് നികുതി കണക്കാക്കുമ്പോള്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കുന്ന അവസരത്തില്‍ പണപ്പെരുപ്പം കിഴിച്ചുള്ള നികുതി നല്‍കിയാല്‍ മതിയാകും. ഇത് നിക്ഷേപകര്‍ക്ക് നികുതിയായി നല്‍കേണ്ട തുക കുറയ്ക്കാന്‍ സഹായിച്ചിരുന്നു.
ഉദാഹരണമായി, 3 വര്‍ഷത്തെ നിക്ഷേപത്തിലൂടെ ഡെബ്റ്റ് ഫണ്ടില്‍ നിന്ന് 8 ശതമാനം റിട്ടേണ്‍ ലഭിച്ചതായി കണക്കാക്കാം. പണപ്പെരുപ്പം 6 ശതമാനമായി കണക്കിലെടുത്താല്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കുമ്പോള്‍ പണപ്പെരുപ്പം കിഴിച്ചുള്ള തുകയ്ക്ക് മാത്രം നികുതി നല്‍കിയാല്‍ മതിയാകും.
8 ശതമാനം ആദായം ലഭിക്കുമ്പോള്‍ 6ശതമാനം പണപ്പെരുപ്പം ഉണ്ടായാല്‍ 2 ശതമാനമാണ് നികുതി നല്‍കേണ്ടത്. ഇവിടെ 2 ശതമാനത്തിന്റെ 20 ശതമാനം നികുതി ഈടാക്കിയാല്‍ ആകെ ആദായത്തിന്റെ 0.40 ശതമാനമാണ് നികുതിയായി കുറയുന്നുള്ളൂ. 7.6 ശതമാനം നികുതി കിഴിച്ചുള്ള ആദായം ലഭിക്കും. ഈ സാഹചര്യമാണ് ആനുകൂല്യം ഒഴിവാക്കുന്നത് വഴി നടക്കുന്നത്. ഇതോടെ സ്ഥിര നിക്ഷേപത്തിന് സമാനമായി നികുതി നൽകേണ്ടി വരും.
സ്ഥിര നിക്ഷേപം, ഡെബ്റ്റ് ഫണ്ട് നിലവിലെ വ്യത്യാസം
ഡെബ്റ്റ് ഫണ്ടിലും സ്ഥിര നിക്ഷേപത്തിലും 2 ലക്ഷം വീതം നിക്ഷേപിച്ച 30 ശതമാനം നികുതി ഘടനയില്‍ ഉള്‍പ്പെടുന്നൊരാളുടെ ആദായം പരിശോധിക്കാം. രണ്ട് നിക്ഷേപത്തിലും 7 ശതമാനം ആദായം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2,45,000 രൂപയാണ് നിക്ഷേപകന് ലഭിക്കുന്നത്. ഡെബ്റ്റ് ഫണ്ടില്‍ ഇന്‍ഡക്സേഷന്‍ സൗകര്യം ലഭിക്കുന്നകിനാല്‍ ഏകദേശം 2,20,472 രൂപയ്ക്കാണ് നികുതി ചുമത്തുക.
30 ശതമാനം ടാക്‌സ് സ്ലാബില്‍ വരുന്നൊരാള്‍ക്ക് 4,906 രൂപ നികുതി നല്‍കണം. സ്ഥിര നിക്ഷേപത്തില്‍ പലിശയായി ലഭിച്ച 45,000 രൂപയ്ക്കും നികുതി കണക്കാക്കും. 13,000 രൂപ നികുതിയായി അടയ്ക്കണം. ഡെബ്റ്റ് ഫണ്ടില്‍ നികുതി കിഴിച്ച് 40,094 രൂപ ലഭിക്കുമ്പോള്‍ സ്ഥിര നിക്ഷേപത്തില്‍ 31,500 രൂപയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications