കേരളത്തിലേയ്ക്കുള്ള ഗൾഫ് പണമൊഴുക്ക് ഇനി കുറയും; ഇത് നല്ലതിനോ? പ്രവാസികൾ ഇനി എന്തുചെയ്യണം?
കേരളത്തിലെ ഒരു കുടുംബം എടുത്താൽ ആ കുടുംബത്തിലോ അല്ലെങ്കിൽ ബന്ധുക്കൾക്കിടയിലോ ഒരാളെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നവരായിരിക്കും. 1980 കളുടെ തുടക്കത്തിൽ ഗൾഫ് നഗരങ്ങളായ മസ്‌കറ്റ്, ദോഹ, ജിദ്ദ എന്നിവിടങ്ങളിൽ ജോലിയ്ക്ക് പോകുന്നവർ നിരവധിയായിരുന്നു. നാട്ടിലെ ജോലികളേക്കാൾ വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഗൾഫിലെ ജോലികളെങ്കിലും ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും മരുഭൂമിയിൽ കഷ്ടപ്പെടാൻ തയ്യാറായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്ന ഉയർന്ന ശമ്പളമാണ് മലയാളികളെ ഗൾഫുകാരാക്കി മാറ്റിയത്.
കൊറോണ പ്രതിസന്ധി
കൊറോണ പ്രതിസന്ധിയെ തുടർന്ന് ഗൾഫിൽ നിന്ന് മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും നിരവധിയാളുകളാണ് ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേയ്ക്ക് മടങ്ങുന്നത്. എന്നാൽ പിരിച്ചുവിട്ടവരുടെ ഔദ്യോഗിക കണക്കുകൾ ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല, എന്നാൽ ഇതുവരെ ആയിരങ്ങൾ ഗൾഫിൽ കൊറോണ ബാധിച്ച് മരിച്ചുവെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ.
വിദേശ വരുമാനം
വിദേശത്ത് നിന്നുള്ള വരുമാനം കേരളത്തിലെ പല കുടുംബങ്ങളിലെയും ഏക വരുമാനമാണ്. നാട്ടിൽ തന്നെ പലരും തൊഴിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് വിദേശത്ത് നിന്നും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുന്നത്. വിദേശ വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, 2020 വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കൽ 20% കുറയുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം.
കുടിയേറ്റക്കാർക്ക് ഇടം കുറയും
2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പണമയയ്ക്കൽ 5% കുറഞ്ഞതിനേക്കാൾ വളരെ ഉയർന്നതാണ് നിലവിലെ തകർച്ച. പണമയയ്ക്കുന്നത് കുറയുന്നത് മാത്രമല്ല, ബദൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുള്ള കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ വരുമാനനഷ്ടം നിരാശയുടെ ഒരു ആരംഭം മാത്രമായിരിക്കും. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക നാശത്തിൽ നിന്ന് പൂർണമായും കരകയറുന്ന രാജ്യങ്ങൾ വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ കുടിയേറ്റക്കാർക്ക് ഇടം കുറവായിരിക്കും.
സ്വദേശിവത്ക്കരണം
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെ (ജിസിസി) ആറ് അംഗരാജ്യങ്ങളിലെ അധികാരികൾ വർഷങ്ങളായി വിദേശ തൊഴിലുടമകളെ സമ്മർദ്ദത്തിലാക്കി കൊണ്ടിരിക്കുകയാണ്. വിദേശികളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് "സൗദൈസേഷൻ", "ഒമാനൈസേഷൻ" തുടങ്ങിയ ചില പദങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
സ്വദേശിവത്ക്കരണത്തിന് മുൻതൂക്കം
പ്രവാസികളുടെ ജോലിയും ശമ്പളവുമെല്ലാം മിക്കപ്പോഴും എണ്ണ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ സ്വദേശികളെ സംബന്ധിച്ച് കുടിയേറ്റക്കാർ ചെയ്യുന്ന പല ജോലികളും ആകർഷകമല്ലാത്തതും കുറഞ്ഞ ശമ്പളമുള്ളതുമാണ്. എന്നാൽ സ്വദേശികളിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയതോടെയാണ് ഗൾഫ് രാജ്യങ്ങൾ പ്രാദേശികവൽക്കരണത്തെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയത്. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തറിലെ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാന്റെ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് തുടങ്ങിയ പുതിയ, യുവ ഭരണാധികാരികൾ സ്വദേശിവത്ക്കരണത്തെ വളരെ ഗൌരവമായി തന്നെയാണ് പരിഗണിച്ചിട്ടുള്ളത്.
യുഎഇയിൽ നിന്നുള്ള പണമൊഴുക്ക്
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ രണ്ടാം പാദത്തിൽ മാത്രം 35% കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ പണമയയ്‌ക്കൽ ഉറവിടമാണ് യുഎഇ. യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലേയ്ക്കുള്ള പണമൊഴുക്കിൽ കുറവ് വന്നിട്ടുണ്ട്. 2018 ലും 2019 ലും കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്നാണിത്. വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേയ്ക്ക് നിരവധി പ്രവാസികൾ മടങ്ങിയിരുന്നു.
ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെ
ഗൾഫുമായി പുരാതന ബന്ധമുള്ള കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ബാധിക്കപ്പെടും. രാജ്യത്തേക്കുള്ള പണമടയയ്ക്കലിന്റെ അഞ്ചിലൊന്ന് കേരളത്തിലേയ്ക്കാണ് എത്തുന്നത്. അതിൽ ഭൂരിഭാഗവും ജിസിസിയിൽ നിന്നാണ്. പ്രവാസികളിൽ 2 മില്ല്യൺ മുതൽ 25 മില്യൺ വരെ കേരളീയരാണ്. സംസ്ഥാന സർക്കാർ വാർഷിക പണമയയ്ക്കൽ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെങ്കിലും, കേരളത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്ന് ഭാഗവും ഗൾഫ് മണിയെ ആശ്രയിച്ചാണെന്നാണ് വിശകലന വിദഗ്ധരുടെ നിരീക്ഷണം.


Click it and Unblock the Notifications


