ലാഭവിഹിതം നൽകുന്ന ഓഹരികൾ പൊതുവെ ബോറിംഗ് ഓഹരികളെന്നാണ് അറിയപ്പെടുന്നത്. ലാഭവിഹിതം നൽകുന്നതിനാൽ തന്നെ ഓഹരി വിലയിൽ പെട്ടന്ന് വലിയ മുന്നേറ്റം കാണാറില്ല. എന്നാൽ കടുത്ത വിപണി ചാഞ്ചാട്ടങ്ങളിലും നിക്ഷേപകർക്ക് സുരക്ഷിത താവളമൊരുക്കാൻ ഇത്തരം ഓഹരികൾ നിക്ഷേപകരെ സഹായിക്കും. ഇതോടൊപ്പം പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച റിട്ടേൺ നൽകുന്നവയുമാണ് ഡിവിഡന്റ് ഓഹരികൾ.
ലാഭവിഹിതം ലഭിക്കുന്നതിനൊപ്പം ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവർക്ക് ഓഹരി മൂല്യത്തിലുണ്ടാകുന്ന വർധനവിലൂടെയും നേട്ടമുണ്ടാക്കാനാകും. ഇത്തരത്തിൽ ഇരട്ടനേട്ടമാണ് ഡിവിഡന്റ് ഓഹരികൾ നൽകുന്നത്.
12 മാസത്തിനിടെ ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ ഓഹരികളുടെ പട്ടിക ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ ക്യാപിറ്റൽ പുറത്തുവിട്ടിരുന്നു. 800 കോടി രൂപയില്‍ കൂടുതല്‍ വിപണി മൂലധനമുള്ള കമ്പനികളെ പരിഗണിച്ചാണ് ഐഡിബിഐ ക്യാപിറ്റൽ റിപ്പോർട്ട് തയ്യാറാക്കിത്. ഈ പട്ടികയിൽ ഇരട്ട അക്ക ഡിവിഡന്റ് യീൽഡ് നൽകിയ ഓഹരികളെ അറിയാം.

ഹിന്ദുസ്ഥാൻ സിങ്ക്
ഡിവിഡന്റ് യീല്‍ഡ് കണക്കാക്കുമ്പോള്‍ പട്ടികയില്‍ ആദ്യത്തേത് ഹിന്ദുസ്ഥാന്‍ സിങ്കാണ്. വേദാന്തയാണ് കമ്പനിയുടെ പ്രധാന ഓഹരി ഉടമ. കേന്ദ്ര സര്‍ക്കാരാണ് രണ്ടാമത്തെ വലിയ ഓഹരിയുടമ. കഴിഞ്ഞ 12 മാസത്തിനിടെ 75.5 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. 305.70 രൂപയാണ് നിലവിലെ ഓഹരി വില. ഇതുപ്രകാരം 24.70 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 3.77 മടങ്ങാണ് ഓഹരിയുടെ പിബി അനുപാതം.
സനോഫി ഇന്ത്യ
ഫ്രാന്‍സില്‍ നിന്നുള്ള മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫിയുടെ ഇന്ത്യന്‍ ശാഖയാണ് സനോഫി ഇന്ത്യ. 12 മാസത്തിനിടെ 683 രൂപ ലാഭവിഹിതം കൈമാറിയ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 11.66 ശതമാനമാണ്. നിലവിലെ ഓഹരി വില 5,858.70 രൂപയാണ്.
റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍
പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ വൈദ്യുത പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കമ്പനി 12 മാസത്തിനിടെ 13.10 രൂപ ലാഭ വിഹിതം നല്‍കി. 11.09 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 117.70 രൂപയാണ് നിലവിലെ ഓഹരി വില.
കോൾ ഇന്ത്യ
പൊതുമേഖലാ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 10.45 ശതമാനമാണ്. 12 മാസത്തിനിടെ 23.25 രൂപ ലാഭ വിഹിതം കൈമാറിയ ഓഹരി നിലവില്‍ 222.5 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.

സ്വരാജ് എൻജിൻ
തൊട്ടുപിന്നാലെ പട്ടികയിലുള്ളത് സ്വരാജ് എന്‍ജിനാണ്. ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണത്തിനായി കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിനുമായി സഹകരിച്ചാണ് കമ്പനി ആരംഭിച്ചത്. നിലവില്‍ സ്വരാജ് മസ്ദയ്ക്ക് എന്‍ജിന്‍ ഘടകങ്ങള്‍ നല്‍കുന്നതും സ്വരാജ് എന്‍ജിനാണ്. 12 മാസത്തിനിടെ 160 രൂപ ലാഭ വിഹിതം കൈമാറാന്‍ കമ്പനിക്ക് സാധിച്ചു. 1620 രൂപയാണ് നിലവിലെ ഓഹരി വില. 10 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
ഹഡ്കോ ആൻഡ് ഗെയിൽ
ഹൗസിംഗ് ആൻഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്കോ), ഗെയില്‍ (ഇന്ത്യ) എന്നിവയും 12 മാസത്തിനുള്ളിൽ 10 ശതമാനത്തിനടുത്ത് ലാഭവിഹിതം നൽകിയ ഓഹരികളാണ്. ഈ കാലയളവില്‍ ഹഡ്കോ നിക്ഷേപകർക്ക് 12.26 രൂപയും ഗെയിൽ 15.95 രൂപയും ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ-നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications