21 ദിവസത്തെ ലോക്ക്ഡൌൺ പ്രാബല്യത്തിൽ തുടരുന്നതിനിടയിലും ആഭ്യന്തര കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ ഇന്ത്യൻ ഓഹരികൾ ഇന്ന് 4 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെ 1,637 കൊറോണ വൈറസ് കേസുകളും 38 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സെൻസെക്സ് 1,203 പോയിന്റ് കുറഞ്ഞ് 28,265 ലും നിഫ്റ്റി 344 പോയിന്റ് ഇടിഞ്ഞ് 8,254 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയിലെ പല ഉൽപാദന പ്രവർത്തനങ്ങളും വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി നിർത്തി വച്ചിരിക്കുകയാണ്. ഉൽപാദനത്തിലുണ്ടായ ഇടിവാണ് വിപണിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് വാഹന നിർമാതാക്കൾക്കിടയിലെ നിർമ്മാണ തടസ്സം വിതരണ ശൃംഖലകളെ ബാധിക്കുന്നു. ഏപ്രിൽ പകുതിയോടെ ലോക്ക്ഡൌൺ അവസാനിക്കും എന്നാണ് നിലവിലെ വിവരം. ലോക്ക്ഡൗൺ നീട്ടാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചു കഴിഞ്ഞു.
റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ 2021ൽ അവസാനിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വർഷത്തെ വളർച്ച 5.2 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചിരുന്നു. ഐടി ഓഹരികൾക്കും ബാങ്ക് ഓഹരികൾക്കും ഇന്ന് നഷ്ടം കനത്തതോടെയാണ് വിപണി മൊത്തത്തിൽ നഷ്ടത്തിലായത്. എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഐടി 5.5 ശതമാനവും നിഫ്റ്റി ബാങ്ക് 4.9 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഫിൻ സർവീസസും നാല് ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവയും രണ്ട് ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജിക്ക് 3.5 ശതമാനം നഷ്ടം നേരിട്ടു.
ഹീറോ മോട്ടോ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ടൈറ്റൻ എന്നിവ മാത്രമാണ് നിഫ്റ്റി 50 സൂചികയിൽ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, കൊട്ടക് ബാങ്ക്, ടിസിഎസ്, ആക്സിസ് ബാങ്ക്, യുപിഎൽ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം, എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.23 ശതമാനം ഉയർന്നു. ഇത് ഓസ്ട്രേലിയൻ ഓഹരികളുടെ കുതിച്ചുചാട്ടത്തിന് സഹായകമായി. എന്നാൽ മഹാമാരി ആഗോള വളർച്ചയെ ഭീഷണിപ്പെടുത്തിയതിനാൽ ഓഹരികളുടെ അപകടസാധ്യത തുടരുകയാണ്.
സെൻസെക്സിലും നിഫ്റ്റിയിലും 4 ശതമാനം ഇടിവ്; സാമ്പത്തിക സ്ഥിതി കൂടുതൽ വഷളം