കഴിഞ്ഞ സെഷനിലെ നഷ്ട കണക്കുകൾ മാറ്റിവെച്ച് വ്യാപാര ആഴ്ചയിലെ ആദ്യ ദിനം ആഭ്യന്തര ഇക്വിറ്റി നേട്ടത്തിൽ ക്ലോസ് ചെയ്തു. ശക്തമായ വാങ്ങലുകൾ കണ്ട വിപണിയിൽ സെൻസെക്‌സ് 367.47 പോയിന്റ് ഉയർന്ന് 66,527.67ലും നിഫ്റ്റി 107.80 പോയിന്റ് നേട്ടത്തോടെ 19,753.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്സ്, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്. നഷ്ടത്തിൽ വ്യാപാരം അവസാനിച്ച മുൻനിരക്കാർ അപ്പോളോ ഹോസ്പിറ്റൽസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, ദിവിസ് ലാബ്സ്, ബജാജ് ഫിനാൻസ് എന്നിവയാണ്. സെക്ടറൽ സൂചികകളിൽ ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി. എഫ്എംസിജി സൂചിക 0.5 ശതമാനം ഇടിഞ്ഞു.
ത്രൈമാസ ലാഭത്തിൽ 23 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് എൻടിപിസി ഓഹരികളിൽ 3.10 ശതമാനം മുന്നേറ്റമുണ്ടാക്കിയത്. ഓഹരി 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. താരിഫുകളിലെ പരിഷ്‌കരണം മൂലമുള്ള വരുമാന നേട്ടം ചൂണ്ടിക്കാട്ടി യുബിഎസ് ഓഹരിക്ക് "വാങ്ങാൻ" റേറ്റിംഗ് നൽകിയതാണ് ഗെയിൽ ഓഹരികൾക്ക് 4.47 ശതമാനം ഉയരാൻ സഹായിച്ചത്. ഓഹരി അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചൈനയിൽ നിന്നുള്ള മെച്ചപ്പെട്ട ഡാറ്റയാണ് മെറ്റൽ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ കോപ്പർ ഏകദേശം 11 ശതമാനം ഉയർന്നു.

ജൂൺ പാദത്തിലെ ലാഭത്തിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബിയർ നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ഓഹരികൾ 1.65 ശതമാനം ഇടിഞ്ഞതാണ് എഫ്എംസിജി സൂചികയിൽ നഷ്ടം വരുത്തിയത്. പാദഫലത്തിന് പിന്നാലെ മാരികോ ഓഹരിയിൽ പ്രോഫിറ്റ് ബുക്കിംഗ് നടന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയതിനാൽ പിരാമൽ 5 ശതമാനവും ഇടിഞ്ഞു. അപ്പോളോ ഹോസ്പിറ്റലിന്റെ ആദ്യ പാദത്തിലെ വരുമാനം ദുർബലമാണ്. ഇത് ഓഹരിയെ 3 ശതമാനം ഇടിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുൻ സെഷനിലെ 304.2 ലക്ഷം കോടി രൂപയിൽ നിന്ന് 306.7 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് നിക്ഷേപകരെ ഒരു ദിവസം കൊണ്ട് 2.5 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
തിങ്കളാഴ്ച 331 ഓഹരികളാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയത്. ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, ഡിഎൽഎഫ്, ഭാരത് ഫോർജ്, ഹീറോ മോട്ടോകോർപ്പ്, ലുപിൻ എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാനികൾ.
വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയുള്ള ഡിമാൻഡ് കാരണം ചില പ്രദേശങ്ങളിൽ എണ്ണ ശേഖരം കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ക്രൂഡ് ഓയിൽ വില ഉയർന്നു. വൈകീട്ട് നാല് മണിക്ക്, ബ്രെന്റ് ക്രൂഡ് ബാരലിന് 85.45 ഡോളർ എന്ന നിലവാരത്തിൽ അര ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. രൂപ ഡോളറിനെതിരെ വലിയ ചലനമുണ്ടാക്കാതെ 82.25 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications