ബാങ്കിംഗ്, എഫ്എംസിജി ഓഹരികളിലെ വിൽപ്പനയ്ക്ക് പിന്നാലെ നേട്ടം കൈവിട്ട് ആഭ്യന്തര സൂചികകൾ. വ്യാപാരം അവസാനിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് രണ്ടു മണിയോടെ 523 പോയിന്റ് നേട്ടത്തിൽ തുടർന്ന സെൻസെക്സ് 30.99 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 500 പോയിന്റാണ് അവസാന മണിക്കൂറിലെ വിൽപ്പനയിൽ നഷ്ടമായത്.
നിഫ്റ്റി 31.80 പോയിന്റ് നേട്ടത്തിൽ 21,544.80ലാണ് ക്ലോസ് ചെയ്തത്. സമ്മിശ്ര ആഗോള സൂചനകളും നിക്ഷേപകർ പ്രധാന സാമ്പത്തിക ഡാറ്റയ്ക്കും കമ്പനികളുടെ ഡിസംബർ പാദഫലത്തിനും കാത്തിരിക്കുന്നതിനാലാണ് വിപണിയിൽ കാര്യമായ മുന്നേറ്റമില്ലാത്തത്.
എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ഇടിവാണ് സെൻസെക്സിനെ വീഴത്തിയത്. ഹീറോ മോട്ടോകോർപ്പ്, അദാനി പോർട്ട്‌സ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, അപ്പോളോ ഹോസ്‌പിറ്റൽസ്, അദാനി എന്റർപ്രൈസസ് എന്നിവ നിഫ്റ്റിയിൽ ഉയർന്ന നേട്ടത്തിലാണ്. നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടം രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ജനുവരിയിൽ ആഭ്യന്തര വിപണി ചാഞ്ചാട്ടത്തിലാണ്. അതിനാൽ വിപണി ഉയർന്ന തലങ്ങളിൽ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടരുകയാണ്. ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്.
ഓട്ടോ, ഹെൽത്ത് കെയർ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ, റിയൽറ്റി എന്നിവ 0.5-2.5 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റ് ക്ലോസിംഗാണ്. സ്‌മോൾകാപ് സൂചിക 0.3 ശതമാനം ഉയർന്നു. 2.52 ശതമാനം ഉയർന്ന നിഫ്റ്റി റിയൽറ്റിയാണ് സൂചികളിലെ താരം. നിഫ്റ്റി ബാങ്ക്, പിഎസ്‍യു ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
നിഫ്റ്റി ഫിനാൻഷ്യൽസിന്റെ വീക്കിലി എക്സ്പയറിയിൽ ബാങ്കിംഗ് ഓഹരികൾ സമ്മർദ്ദത്തിലായതാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. നിഫ്റ്റി ബാങ്ക് ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് 711 പോയിന്റ് ഇടിഞ്ഞു. മന്ത്ലി ഡാറ്റയ്ക്ക് ശേഷം എസ്ബിഐ ലൈഫ്, മാക്സ് ലൈഫ് എന്നിവ നേട്ടമുണ്ടാക്കി. എട്ടാം ദിവസവും നേട്ടം തുടർന്ന അദാനി പോർട്സ് റെക്കോർഡ് ഉയരത്തിലെത്തി. 4,000 കോടി ബൈബാക്ക് പ്രഖ്യാപനത്തിന് ശേഷം ബജാജ് ഓട്ടോ 2 ശതമാനം ഉയർന്നു.
മാരികോ, ഗോദറേജ് കൺസ്യൂമർ എന്നിവയുടെ സമ്മിശ്ര ത്രൈമാസ അപ്‌ഡേറ്റിന് ശേഷം എഫ്എംസിജി ഓഹരികളിൽ ഇടിവ് തുടരുകയാണ്. ബ്രിട്ടാനിയ, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ് എന്നിവ കനത്ത നഷ്ടം നേരിട്ടു. 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് വാർത്തകൾക്ക് പിന്നാലെ പോളിക്യാബ് 9 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു.
സോണി ലയനത്തിൽ നിന്ന് പിന്മാറിയെന്ന വാർത്തയ്ക്ക് പിന്നാലെ സീ എന്റർടെയിൻമെന്റ് 13 ശതമാനം വരെ ഇടിഞ്ഞു. വാർത്ത തെറ്റെന്ന് സീ എന്റർടെയിൻമെന്റ് വ്യക്തത വരുത്തിയിട്ടും ഓഹരി 8 ശതമാനം ഇടിവിലാണ്. റിയൽറ്റി മേഖലയിലാണ് ശക്തമായ വാങ്ങൽ കാണുന്നത് ഒബ്‌റോയ്, ഡിഎൽഎഫ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവ 3-4 ശതമാനം വരെ ഉയർന്നു.
ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ബജാജ് ഓട്ടോ, ഡിഎൽഎഫ്, ഒഎൻജിസി, യെസ് ബാങ്ക്, സൊമാറ്റോ എന്നിവയുൾപ്പെടെ 472 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.


Click it and Unblock the Notifications