രണ്ട് ദിവസത്തെ ഇടിവിന് ശേഷം ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. നിഫ്റ്റി 95 പോയിന്റ് ഉയർന്ന് 19,889.70 ലും സെൻസെക്സ് 204 പോയിന്റ് നേട്ടത്തിൽ 66,174.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സമ്മിശ്ര ആഗോള സൂചനകയിൽ നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും ആദ്യ മണിക്കൂറുകളിൽ വിപണി ഇടിവിലേക്ക് പോയി. അവസാന മണിക്കൂറിലെ വാങ്ങലുകളാണ് സൂചികകളെ നേട്ടത്തിലെത്തിച്ചത്.
ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഓട്ടോ, മെറ്റൽ ഓഹരികളാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. വ്യാപാരത്തിനിടെ നിഫ്റ്റി 19,900 പോയിന്റ് മറികടന്നു. സെപ്തംബർ 20ന് ശേഷം ആദ്യമായാണ് നിഫ്റ്റി ഇൻട്രാ ഡേയിൽ 19,900 ന് മുകളിൽ ഉയരുന്നത്. നിഫ്റ്റിയിലെ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, കോൾ ഇന്ത്യ എന്നിവ നേട്ടത്തിലും ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, സിപ്ല എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്യുന്നത്.
സെക്ടറൽ സൂചികയിൽ പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 3 ശതമാനം വീതവും മെറ്റൽ, ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ 1 ശതമാനം വീതവും ഉയർന്നു. ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഫാർമ സൂചികകൾ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 112 പോയിന്റ് നേട്ടത്തിൽ 43,881 ലും മിഡ്‌കാപ് സൂചിക 228 പോയിന്റ് ഉയർന്ന് 42,278 ലും എത്തി.

ശ്രദ്ധേയമായ ഓഹരികൾ
അദാനി- ഹിൻഡൻബർഗ് കേസിൽ സുപ്രീം കോടതിയുടെ റിസർവ് ഉത്തരവിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ കുതിച്ചു. ഓഹരികൾ 20 ശതമാനം വരെ ഉയർന്നു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലാണ്. പോസിറ്റീവ് ബ്രോക്കറേജ് റിപ്പോർട്ടിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേട്ടമുണ്ടാക്കി. ബിപിസിൽ 3 ശതമാനവും എച്ച്പിസിഎൽ6 ശതമാനവും ഇന്ത്യൻ ഓയിൽ 4.50 ശതമാനവും നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, എച്ച്എഎൽ എന്നിവ നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ ഏകദേശം 3ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ഇൻഷൂറൻസ് കമ്പനികളിൽ റാലി തുടരുകയാണ്. ജനറൽ ഇൻഷൂറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവ 8 ശതമാനം വരെ ഉയർന്നു. ഭാരതി എയർടെൽ, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ എന്നിവയുൾപ്പെടെ 300 ലധികം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും പുതിയ ഉയർന്ന നിലവാരത്തിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 328.7 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 331.1 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ 2.40 ലക്ഷം കോടിക്ക് മുകളിൽ സമ്പന്നരായി.
അതേസമയം, എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഒപെക് + യോഗത്തിന് മുന്നോടിയായി ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. 3:50 ഓടെ ബ്രെന്റ് ക്രൂഡ് 1.19 ശതമാനം ഉയർന്ന് ബാരലിന് 80.93 ഡോളറിലെത്തി. ഡോളറിനെതിരെ രൂപ നേരിയ നേട്ടത്തിൽ 83.33 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications