വിപണിയിൽ ചോരപ്പുഴ; സെൻസെക്സ് 1,628 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റിക്ക് 463 പോയിന്റ് നഷ്ടം; കാരണങ്ങളറിയാം
ഒന്നര വർഷത്തിന് ഇടയിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടം രേഖപ്പെടുത്തി ആഭ്യന്തര സൂചികകൾ. ഡിസംബർ പാദഫലം റിപ്പോർട്ട് ചെയ്തതിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരി വിലയിലുണ്ടായ ഇടിവാണ് ബുധനാഴ്ചയിലെ ഇടിവിന്റെ പ്രധാന കാരണം. ആഗോള സൂചികകളുടെ നെഗറ്റീവ് പ്രകടനവും സൂചികകളെ ബാധിച്ചു.
സെൻസെക്സ് 1130 പോയിന്റ് ഇടിവിൽ 71,998 ലാണ് വ്യാരാരം ആരഭിച്ചത്. ക്ലോസിംഗിൽ 1,628.01 പോയിന്റ് നഷ്ടത്തിൽ 71,500.76 നിലവാരത്തിലാണ് സെൻസെക്സ്. നിഫ്റ്റി 385 പോയിന്റ് ഇടിഞ്ഞ് 21647.25 ലാണ് വ്യാപാരം ആരംഭിച്ചത്. 460.30 പോയിൻറ് താഴ്ന്ന് 21,572 ലും ക്ലോസ് ചെയ്തു. 2022 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് സെൻസെക്സും നിഫ്റ്റിയും രേഖപ്പെടുത്തിയത്. ഒറ്റസെഷനിൽ നിക്ഷേപ മൂല്യം നാല് ലക്ഷം കോടിയിലധികം നഷ്ടപ്പെട്ടു.
നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ്. ഓഹരി 8.50 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്യുന്നത്. പിന്നാലെ ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയും നഷ്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഫോസിസ്, എൽടിഐഎംഡ്‌ട്രീ, ടിസിഎസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

സെക്ടറൽ സൂചികകൾ
ഐടി ഒഴികെ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് സൂചിക 4 ശതമാനം ഇടിഞ്ഞു. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. നിഫ്റ്റി, നിഫ്റ്റി ബാങ്ക് എന്നിവയിലുണ്ടായ ഇടിവിന്റെ 50 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്നാണ്. ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1-2 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.
ഓഹരികളുടെ പ്രകടനം
എച്ച്‌ഡിഎഫ്‌സി ബാങ്ക് 3 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. പാദഫലത്തിന് പിന്നാലെ ഓഹരി 8 ശതമാനത്തിലധികം ഇടിഞ്ഞു. വിപണി മൂല്യത്തിൽ നിന്ന് 1 ലക്ഷം കോടി രൂപ ഇടിഞ്ഞു. നിഫ്റ്റി ബാങ്കിൽ ബൻഡൻ ബാങ്ക് ഒഴികെ മറ്റെല്ലാ ബാങ്കുകളും ഇടിവിലാണ്. വിപണി ഇടിവിനിടയിലും നേട്ടമുണ്ടാക്കിയത് ഐടി ഓഹരികളാണ്.
മികച്ച പാദഫലത്തിന് ശേഷം ഐസിഐസിഐ ലോംബാർഡ് 6 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും താഴെയുള്ള പാദഫലങ്ങൾക്ക് ശേഷവും എൽ ആൻഡ് ടി ടെക് 4 ശതമാനം നേട്ടമുണ്ടാക്കി. പോളിക്യാബ് നേട്ടത്തിലാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 370.4 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ ഒറ്റ സെഷനിൽ ഏകദേശം 4.6 ലക്ഷം കോടി രൂപ നഷ്ടമായി.
ഇടിവിന്റെ കാരണങ്ങൾ
ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ തകർച്ചയാണ്. നിഫ്റ്റിയിലെ പ്രധാന ഓഹരിയിലെ ഇടിവിൽ സൂചിക താഴെപോയി. ഡിസംബർ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ അറ്റാദായത്തിൽ ബാങ്ക് വിപണി പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയർന്നെങ്കിലും പ്രൊവിഷനുകൾ ഉയർന്നതും നെറ്റ് ഇന്ററസ്റ്റ് മാർജിനിൽ സമ്മർദ്ദവും തിരിച്ചടിയുണ്ടാക്കി. സിഎൽഎസ്എ മോർഗൻ സ്റ്റാൻലി തുടങ്ങിയ മുൻനിര ബ്രോക്കറേജുകൾ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോൺ വളർച്ചയും കുറഞ്ഞ ലിക്വിഡിറ്റി കവറേജ് റേഷ്യോയും (എൽസിആർ) ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ ഓഹരി എട്ട് ശതമാനത്തിലധികം ഇടിഞ്ഞു.
പണപ്പെരുപ്പം നിയന്ത്രണത്തിലായതിന് ശേഷം മാത്രം പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് കടക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറുടെ മുന്നറിയിപ്പ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ ലഘൂകരിച്ചു. ഇതോടെ ഡോളറും ബോണ്ട് യീൽഡും ഉയർന്നതോടെ ആഗോള വിപണി വികാരവും ഇടിഞ്ഞു.


Click it and Unblock the Notifications


