രണ്ടാം ദിവസവും ഇടിവ് തുടർന്ന് വിപണി; സെൻസെക്സിന് 536 പോയിന്റ് നഷ്ടം; അദാനി ഓഹരികളിൽ നേട്ടം
ആഗോള സൂചനകൾ പ്രതികൂലമായതോടെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റി നഷ്ടത്തിൽ ക്ലോസ് ചെയ്തു. നഷ്ടത്തോടെ 71,832.62 ൽ ആരംഭിച്ച സൂചിക 71,862 നും 71,303.97 നും ഇടയിലാണ് വ്യാപാരം നടത്തിയത്. 536 നഷ്ടത്തോടെ 71,356.60 ലാണ് സൂചിക ക്ലോസ് ചെയ്തത്.
നിഫ്റ്റി 4 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 21,677 എന്ന ഉയരത്തിലെത്തിയ സൂചിക 21,500.35 വരെ താഴ്ന്നു. 148 പോയിന്റ് നഷ്ടത്തിൽ 21,517.35 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഉയർന്ന് വരുന്ന ഭൗമരാഷ്ട്ര ആശങ്കകൾക്കിടയിൽ ഉയർന്ന മൂല്യമുള്ള ഓഹരികളിൽ നിന്ന് നിക്ഷേപകർ ലാഭമെടുക്കുന്നതാണ് ഇടിവിന് കാരണം. ഫെഡ് മിനിറ്റ്സും തൊഴിൽ ഡാറ്റയും പുറത്ത് വരാനിരിക്കെ മുന്നോടിയായി യുഎസ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത സംബന്ധിച്ച വിപണി വികാരം ഇടിഞ്ഞതും സൂചികകളെ ബാധിച്ചു.

നിഫ്റ്റി 50 സൂചികയിൽ ബജാജ് ഓട്ടോ 4.55 ശതമാനവും അദാനി എന്റർപ്രൈസസ് 2.48 ശതമാനവും അദാനി പോർട്ട്സ് 1.58 ശതമാനവും ഉയർന്നു. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിൽ 18 ഓഹരികൾ നേട്ടത്തിലും 32 ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി റിയൽറ്റിയും പിഎസ്‍യു ബാങ്കും 1.23, 1.15 ശതമാനം വീതം ഉയർന്നു. 2.25 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഐടിയാണ് വലിയ നഷ്ടത്തിലേക്ക് പോയത്. നിഫ്റ്റി ബാങ്ക് 0.12 ശതമാനം ഇടിഞ്ഞു. മെറ്റൽ സൂചിക 1.81 ശതമാനവും ഇടിവോടെ വ്യാപാരം അവസാനിച്ചു.
മിഡ്, സ്മോൾക്യാപ് സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്ന് നേട്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.20 ശതമാനം ഉയർന്ന് 37,081.58ലും ബിഎസ്ഇ സ്മോൾകാപ് സൂചിക 0.30 ശതമാനം നേട്ടത്തോടെ 43,103.61ലും ക്ലോസ് ചെയ്തു.
ആഗോള വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ ലോഹ ഓഹരികളും ഇടിഞ്ഞു. നാസ്ഡാക്ക് സൂചികയിലെ ഇടിവ് ഐടി ഓഹരികളെ നഷ്ടത്തിലേക്ക് എത്തിച്ചു. നിഫ്റ്റി ഐടി 2 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റിയിലെ പ്രധാന 10 നഷ്ട കണക്കുകളിൽ 5 എണ്ണവും ഐടി ഓഹരികളാണ്. എൽടിഐമിൻഡ്ട്രീ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ ഇടിഞ്ഞു. ബൈബാക്ക് പരിഗണിക്കുന്നതിന് മുന്നോടിയായി ബജാജ് ഓട്ടോ റെക്കോർഡ് ഉയരത്തിലെത്തി. ഓഹരി വില 7,000 രൂപ കടന്നു.
സുപ്രീംകോടതിയിൽ നിന്നുള്ള അനുകൂലമായ ഉത്തരവിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ 1-10 ശതമാനം വരെ ഉയർന്നു. ആരോഗ്യകരമായ വോളിയത്തോടെ ബയോകോൺ 6 ശതമാനം ഉയർന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
എണ്ണ വില വർധനവ് സംബന്ധിച്ച ചർച്ചകൾ ആവശ്യമില്ലെന്ന പെട്രോളിയം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ഉയർന്നു. ഇന്ത്യൻ ഹോട്ടൽസ്, എച്ച്എഎൽ, ജിഎംആർ എയർപോർട്ട് തുടങ്ങിയ മിഡ്‌കാപ് ഓഹരികൾ ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.


Click it and Unblock the Notifications


