തുടരെ രണ്ടാം ദിവസത്തിലും നേട്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. ബാങ്ക്, ഐടി, ഓട്ടോ ഓഹരികളിലുണ്ടായ കുതിപ്പിൽ സെൻസെക്സ് 727.71 പോയിന്റ് നേട്ടത്തിൽ 66,901.91 ലും നിഫ്റ്റി 206.90 പോയിന്റ് ഉയർന്ന് 20,096.60 ലും വ്യാപാരം അവസാനിപ്പിച്ചു. 2023 സെപ്റ്റംബർ 20 തിന് ശേഷം ആദ്യമായാണ് നിഫ്റ്റി 20,000 നിലവാരത്തിന് മുകളിലെത്തുന്നത്. അതേസമയം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 4 ട്രില്യൺ ഡോളർ കടന്നു
നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്പ്, എം ആൻഡ് എം, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ഒഎൻജിസി, നെസ്‌ലെ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, അദാനി എന്റർപ്രൈസസ്, ദിവിസ് ലാബ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
റിയൽറ്റി ഒഴികെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ഓട്ടോ, ബാങ്ക്, ഐടി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1 ശതമാനം വീതം നേട്ടത്തിൽ ക്ലോസ് ചെയ്തു. മിഡ്കാപ് സൂചിക 0.8 ശതമാനവും സ്മോൾകാപ് സൂചിക 0.4 ശതമാനവും ഉയർന്നു. ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ബലത്തിൽ നിഫ്റ്റി ബാങ്ക് നാലാം സെഷനിലും നേട്ടമുണ്ടാക്കി.

ശ്രദ്ധേയമായ ഓഹരികൾ
ഗൾഫ് ബിസിനസ് വിൽക്കാനുള്ള കമ്പനി തീരുമാനത്തിന് പിന്നാലെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 18 ശതമാനത്തിലധികം ഉയർന്നു. സ്വർണ വില സർവകാല റെക്കോർഡിലെത്തിയതിന് പിന്നാലെ സ്വർണ പണയ കമ്പനികളായ മണപ്പുറം, മുത്തൂറ്റ് എന്നിവ 7 ശതമാനം വരെ ഉയർന്നു. ടാറ്റ ടെക്നോളജീസിന്റെ ഐപിഒ വിജയത്തിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി. ഓഹരി വില ആദ്യമായി 700 രൂപ കടന്നു.
29.7 കോടി ഓഹരികൾ കൈമാറ്റം ചെയ്ത ബ്ലോക്ക് ഡീലിന് ശേഷം സൊമാറ്റോ ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. പ്രതിരോധ മന്ത്രാലയവുമായി 2,965 കോടി രൂപയുടെ കരാറൊപ്പിട്ടതിന് പിന്നാലെ ബിഎച്ച്ഇഎൽ ഓഹരികൾ 6 ശതമാനം ഉയർന്നു.
പ്രീമിയത്തിൽ ലിസ്റ്റു ചെയ്ത പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ 87 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 2023-ലെ വിജയകരമായ രണ്ടാമത്തെ ലിസ്റ്റിംഗാണിത്. ബോർഡ് യോഗം ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 21 രൂപ അംഗീകരിച്ചതിന് പിന്നാലെ ബിപിസിഎൽ 1 ശതമാനം ഉയർന്നു.
ബുധനാഴ്ച വ്യാപാരത്തിൽ 2.5 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കിയതോടെ കമ്പനികളുടെ ആകെ വിപണി മൂല്യം 4 ട്രില്യൺ ഡോളർ അഥവാ 333 ലക്ഷംകോടി രൂപ കവിഞ്ഞു.
ഡോളറിനെതിരെ 83.32 എന്ന നിലയിലാണ് രൂപ ബുധനാഴ്ച ക്ലോസ് ചെയ്തത്.


Click it and Unblock the Notifications