ബുധനാഴ്ച വിപണിയിൽ നിഴലിച്ച ആശങ്ക വ്യാഴാവ്ച അനുകൂലമായി മാറിയതോടെ ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരങ്ങളിലെത്തി. പലിശ നിരക്ക് വർധനവ് അവസാനിക്കുകയാണെന്ന സൂചനയും 2024 മാർച്ചിൽ പലിശ നിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയും ഉയർത്തിയ ഫെഡറൽ റിസർവ് തീരുമാനത്തിന് പിന്നാലെയുള്ള അനുകൂല സാഹചര്യത്തിൽ സെൻസെക്‌സ് 1,000 പോയിന്റ് ഉയർന്നു.
ആഗോള വിപണി റാലിയുടെ ആവേശത്തിൽ സെൻസെക്‌സ് 929.60 പോയിന്റ് ഉയർന്ന് 70,514.20ലും നിഫ്റ്റി 256.35 പോയിന്റ് നേട്ടത്തിൽ 21,182.70ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് ഇൻട്രാ ഡേയിൽ 70,600 മാർക്ക് ഭേദിച്ചു. നിഫ്റ്റിക്ക് 21,200 നിലവാരത്തിന് മുകളിലെത്തി.
എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൽടിഐമിൻഡ്ട്രീ, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ലൈഫ്, നെസ്ലെ, പവര്‍ ഗ്രിഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഏഷ്യന്‍ പെയിന്റ് എന്നിവ ഇടിഞ്ഞു.

എല്ലാ പ്രധാന സെക്ടറൽ സൂചികകളും നേട്ടം രേഖപ്പെടുത്തി. പ്രധാന വിപണിയായ അമേരിക്കയിൽ സമ്പദ്‍വ്യവസ്ഥ അനുകൂലമാകുന്നു എന്ന വാർത്തയിൽ ഐടി സൂചിക 3 ശതമാനം ഉയർന്നു. നിഫ്റ്റി റിയല്‍റ്റി 3.88 ശതമാനം ഉയര്‍ന്നു.
ഫിനാൻഷ്യൽ സർവീസസ്, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1 ശതമാനം വീതം ഉയർന്നപ്പോൾ മീഡിയ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഇടിവാലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് 640 പോയിന്റ് ഉയർന്ന് 47,732 ലും മിഡ്ക്യാപ് സൂചിക 587 പോയിന്റ് 45,534 ലും എത്തി.
ശ്രദ്ധേയമായ ഓഹരികൾ
യുഎസ് ബോണ്ട് യീൽഡിലെ യീൽഡിലെ ഇടിവും ഡോളർ സൂചികയുമാണ് ഐടി ഓഹരികളെ സഹായിച്ചു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൽടിഐമിൻഡ്ട്രീ, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. യുഎസ് 10 വർഷത്തെ യീൽഡ് 4 ശതമാനത്തിൽ താഴ്ന്നു.
നിഫ്റ്റിയിലെ 19 ഓഹരികൾ വ്യാഴാഴ്ച 52-ആഴ്‌ച/മൾട്ടി ഇയർ ഉയരത്തിലെത്തി.
പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയിൽ റിയൽറ്റി ഓഹരികളും കുതിച്ചുയർന്നു, ഗോദ്‌റെജ് പ്രോപ്പർട്ടീസ് 7 ശതമാനവും ഡിഎൽഎഫ് 4 ശതമാനവും ഉയർന്നു. ഐആർഡിഎഐയുടെ ഉയർന്ന സറണ്ടർ മൂല്യങ്ങളുടെ നിർദ്ദേശത്തിൽ ഇൻഷുറൻസ് ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 3.91 ലക്ഷം കോടി രൂപ ഉയർന്ന് 355.10 ലക്ഷം കോടി രൂപയായി.യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 7 പൈസ നേട്ടമുണ്ടാക്കി 83.32 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications