തിങ്കളാഴ്ചയിലെ ആവേശകരമായ മുന്നേറ്റത്തിന് പിന്നാലെ ശക്തമായ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ച് വിപണി. മിഡ് കാപ്, സ്മോൾ കാപ് സൂചികയിൽ വലിയ ഇടിവ് നേരിട്ടു. നേട്ടത്തിൽ പുതിയ ഉയരത്തിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റിക്ക് നേട്ടം ക്ലോസിംഗ് വരെ നിലനിർത്താൻ സാധിച്ചില്ല. സെൻസെക്സ് 94.05 പോയന്റ് ഉയർന്ന് 67,221.13ലും നിഫ്റ്റി 3.10 പോയന്റ് താഴ്ന്ന് 19,993.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സ് 380 പോയിന്റ് ഉയർന്ന് 67,506.88 ലാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ സൂചിക 591 പോയിൻറ് കുതിച്ച് 67,539.10 എന്ന ഇൻട്രാ ഡേ ഉയർന്ന നിലവാരത്തിലെത്തി. 66,948.18 ആണ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരം. നിഫ്റ്റി 20,110.15 ൽ ആരംഭിച്ച് 20,110.35 എന്ന പുതിയ റെക്കോർഡ് ഉയരം താണ്ടി. എന്നാൽ അസ്ഥിരമായ വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.
ആഗസ്റ്റിലെ ഇന്ത്യയുടെ പണപ്പെരുപ്പ കണക്കും ജൂലൈയിലെ വ്യാവസായിക ഉൽപ്പാദന വിവരങ്ങളും രാത്രിയോടെ പുറത്തു വരാനിരിക്കെ നിക്ഷേപകർ ജാഗ്രത പാലിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തിന്റെ ലാഭമെടുപ്പുമാണ് ചാഞ്ചാട്ടത്തിന് കാരണം. ടിസിഎസ്, എൽ ആൻഡ് ടി, ഇൻഫോസിസ്, ദിവിസ് ലാബ്‌സ്, അൾട്രാടെക് സിമന്റ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, അദാനി എന്റർപ്രൈസസ്, കോൾ ഇന്ത്യ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

മിഡ്, സ്മോൾ കാപ് സൂചികയിൽ നഷ്ടം
1 ശതമാനം ഉയർന്ന ഐടി ഒഴികെ എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാലിറ്റി എന്നിവ 1-3 ശതമാനം വീതം ഇടിഞ്ഞു. ശക്തമായ മുന്നേറ്റം നടത്തികൊണ്ടിരുന്ന ബിഎസ്‌ഇ മിഡ് കാപ് സൂചിക 3 ശതമാനം ഇടിഞ്ഞു.
സ്‌മോൾ കാപ് സൂചിക നേരിട്ടത് 4 ശതമാനം ഇടിവാണ്. 90 ശതമാനം ഓഹരികളും ഇടിവിലാണ് ക്ലോസ് ചെയ്തത്. മിഡ്‌കാപ്, സ്‌മോൾ കാപ് സൂചികകൾ 2023 ലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ചയാണ് രേഖപ്പെടുത്തിയത്.
വിപണിയിൽ ഇന്ന്
ചാഞ്ചാട്ടത്തിനിടയിലും ഐടിയും ബാങ്കിംഗ് ഓഹരികളുടെയും പിന്തുണയിലാണ് സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റ് ക്ലോസിംഗ് നടത്തിയത്. ഐടി ഓഹരികൾ നേട്ടമുണ്ടാക്കി. ടിസിഎസ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ഡീസൽ വാഹന നികുതി വർധിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തത വരുത്തിയതോടെ ഓട്ടോ ഓഹരികൾ ഇടിഞ്ഞു.
എല്ലാ പവർ ഓഹരികളിലം കുത്തനെ ഇടിവാണ്. പിഎഫ്സി, ആർഇസി എന്നിവ എട്ട് ശതമാനം വീതം കുറഞ്ഞു. എണ്ണ വിപണന കമ്പനികളും കനത്ത നഷ്ടം നേരിട്ടു. ഓഹരികൾ 4-5 ശതമാനം ഇടിഞ്ഞു.
മിഡ് കാപിൽ ഏറ്റവും വലിയ നഷ്ടം ഭെല്ലിനാണ്. ബ്ലോക്ക് ഡീലുകൾക്ക് ശേഷം ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഒറ്റ ദിവസം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കുറവാണ് വന്നത്. രൂപ ഡോളറിനെതിരെ 11 പൈസ നേട്ടത്തിൽ 82.92 നിലവാരത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 83.03 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.


Click it and Unblock the Notifications