നാലാം പാദഫലം പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ വ്യാപാര ദിവസത്തിൽ ഇടിഞ്ഞ് ഇൻഫോസിസ്. തിങ്കളാഴ്ച ഇന്‍ഫോസിസിന്റെ ഓഹരികള്‍ ഇടിഞ്ഞ് 52 ആഴ്ചയിലെ പുതിയ താഴ്ന്ന വില തൊട്ട് 1,185.30 രൂപയിലെത്തി.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 138.85 രൂപയാണ് ഓഹരിയൊന്നിൽ കുറഞ്ഞ് 1249.75 രൂപായിലായിരുന്നു ഇൻഫോസിസ് ഓഹരികൾ. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 5,76,069 കോടി രൂപയായിരുന്ന വിപണി മൂല്യം 5,18,466 കോടി രൂപയായി കുറഞ്ഞു. 2.45 ഓടെ 1254.54 രൂപയിലാണ് ഓഹരികൾ.
നാലാം പാദത്തിൽ വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇല്ലാതെ പോയതാണ് ഇൻഫോസിസിന് തിരിച്ചടിയായത്. 8 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി കമ്പനിയുടെ അറ്റാദായം 6,128 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16 ശതമാനം ഉയർന്ന് 37,441 കോടി രൂപയായി. എന്നാൽ ഈ സംഖ്യകൾ വിശകലന വിദഗ്ധരുടെ കണക്കുകളേക്കാൾ താഴെയായിരുന്നു.

വ്യാഴാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് ഇൻഫോസിസ് നാലാം പാദഫലം പുറത്തു വിട്ടതെങ്കിലും ദുര്‍ബലമായ ഫലം പ്രതീക്ഷിച്ചതുപോലെ ഓഹരികൾ 2.74 ശതമാനം ഇടിഞ്ഞ് 1,389.20 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. കഴിഞ്ഞ ആഴ്ചയില്‍ ഇന്‍ഫോസിസ് 2.4 ശതമാനവും കഴിഞ്ഞ 3 മാസത്തിനിടെ 6.17 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനവും ഇടിഞ്ഞു.
സെക്കന്റുകൾ കൊണ്ട് കോടികൾ നഷ്ടം
ഓഹരി വില ഇടിഞ്ഞതോടെ ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഇതോടൊപ്പം പ്രധാന ഓഹരി ഉടമകളായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും മൂര്‍ത്തി കുടുംബത്തിനും വലിയ നഷ്ടം സംഭവിച്ചു. ഡിസംബര്‍ പാദത്തിലുള്ള കണക്ക് പ്രകാരം എല്‍ഐസിക്ക് ഇന്‍ഫോസിസില്‍ 28,13,85,267 ഓഹരികളുണ്ട്.
ആകെ ഓഹരികളുടെ 7.1 ശതമാനം വരുമിത്. വ്യാഴാഴ്ച 39,073 കോടി രൂപ മൂല്യമുണ്ടായിരുന്ന നിക്ഷേപം തിങ്കളാഴ്ച രാവിലെ 10 ശതമാനം ഇടിഞ്ഞപ്പോള്‍ 35,116 കോടിയായി മാറി. സെക്കന്റുകള്‍ കൊണ്ട് 3,907 കോടിയുടെ നഷ്ടം എൽഐസി നിക്ഷേപത്തിലുണ്ടായി.
മൂര്‍ത്തി കുടുംബം
മൂര്‍ത്തി കുടുംബത്തിന്റെ കാര്യത്തില്‍, രോഹന്‍ മൂര്‍ത്തിയുടെ ഓഹരി മൂല്യം 8,444.47 കോടി രൂപയായിരുന്നു. 844 കോടി രൂപ കുറഞ്ഞ് 7,600 കോടി രൂപയായി. അക്ഷതാ മൂര്‍ത്തിയുടെ 1.07 ശതമാനം ഓഹരികളുടെ വ്യാഴാഴ്ചത്തെ മൂല്യം 5,409.58 കോടി രൂപയായിരുന്നു. ഇത് 541 കോടി കുറഞ്ഞ് 4,868.66 കോടി രൂപയായി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകനാണ് രോഹന്‍. അക്ഷത അദ്ദേഹത്തിന്റെ മകളാണ്.
നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധ എന്‍ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള 0.95 ശതമാനം ഓഹരികളുടെ വ്യാഴാഴ്ചത്തെ മൂല്യം 4,797.69 കോടി രൂപയാണ്. ഇത് 4,317.96 കോടി രൂപയായി. അതേസമയം, നാരായണ മൂര്‍ത്തിയുടെ ഓഹരികൾ 231.12 കോടി രൂപ കുറഞ്ഞ് 2,311.41 കോടി രൂപയില്‍ നിന്ന് 2,080 കോടി രൂപയായി.
ലക്ഷ്യവില കുറച്ച് ബ്രോക്കർമാർ
ഒരു കൂട്ടം ബ്രോക്കറേജുകള്‍ ഇൻഫോസിസ് ഓഹരികളുടെ ലക്ഷ്യ വില കുറച്ചതും ഓഹരിയെ ബാധിച്ചു. അമേരിക്കന്‍ സ്വതന്ത്ര നിക്ഷേപ സ്ഥാപനമായ ജെഫേറീസ് 'ഷോക്കിംഗ്' എന്നാണ് ഇന്‍ഫോസിന്റെ പാദഫലത്തെ വിശേഷിപ്പിച്ചത്.
അതേസമയം 1,570 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് ജെഫേറീസിന്റെ നിര്‍ദ്ദേശ. 13 ശതമാനം നേട്ടാണിത്. ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഇന്‍ഫോസിസിന്റെ ലക്ഷ്യ വില 1,290 രൂപ ലക്ഷ്യമാക്കി. 'ന്യൂട്രല്‍' ആയി തരംതാഴ്ത്തി.
നിലവില്‍ നിക്ഷേപമുള്ളവര്‍ ഓഹരികള്‍ ആഡ് ചെയ്യാം എന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പറയുന്നത്. 1,830 രൂപയായിരുന്ന ലക്ഷ്യ വില 1,470 രൂപയായി കുറച്ചു. 1,700 രൂപയായിരുന്ന കൊട്ടക് സെക്യൂരിറ്റീസിന്റെ ലക്ഷ്യവില1,470 രൂപ പുതുക്കി. ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ ഷെയര്‍ ഖാന്‍ ലക്ഷ്യവില 1,500 രൂപയാക്കി കുറച്ചു. നവോമ 1,900 രൂപയായിരുന്ന ലക്ഷ്യ വില 1,610 രൂപയാക്കി കുറച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications