മുൻനിര ഐടി, ബാങ്കിംഗ് ഓഹരികളിലെ ഇടിവും പ്രതികൂല ആഗോള സൂചനകൾക്കും ഇടയിൽ സെൻസെക്‌സും നിഫ്റ്റിയും വ്യാഴാഴ്ച നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നേരത്തെയുള്ള നിരക്ക് കുറയ്ക്കുമെന്ന മങ്ങിയ പ്രതീക്ഷകളും ഡിസംബർ പാദത്തിലെ മങ്ങിയ പാദഫലവും നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചതോടെ വ്യാഴാഴ്ചയിലെ നേട്ടം ഇല്ലാതായി.
ബോണ്ട് യീൽഡ് ഉയരുന്നതും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഇന്ത്യൻ ഓഹരികളിൽ നിന്ന് അകറ്റി. ജനുവരിയിലെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷനുകളുടെ കരാറുകളുടെ എക്സപയറി തീയതിയും ചാഞ്ചാട്ടത്തിന് മറ്റൊരു കാരണമായി.
38 പോയിന്റ് നഷ്ടത്തിൽ 71,022.10 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 741 താഴ്ന്ന് 70,319.04 വരെ വീണു. തുടക്ക വ്യാപാരത്തിൽ ഫ്ലാറ്റ് ഓപ്പണിംഗ് രേഖപ്പെടുത്തിയ നിഫ്റ്റി 207 പോയിന്റ് താഴ്ന്ന് 21,247.05 ലേക്ക് വീണിരുന്നു. ഇവിടെ നിന്നുള്ള വീണ്ടെടുക്കലിലാണ് സൂചികകൾ നഷ്ടം കുറച്ചത്. ക്ലോസിംഗിൽ സെൻസെക്സ് 359.64 പോയിന്റ് താഴ്ന്ന് 70,700.67ലും നിഫ്റ്റി 101.40 പോയിന്റ് നഷ്ടത്തിൽ 21,352.60ലുമാണ്.

നിഫ്റ്റി ഓഹരികൾ
നിഫ്റ്റി സൂചികയിൽ 16 ഓഹരികൾക്ക് മാത്രമാണ് നേട്ടത്തോടെ അവസാനിക്കാനായത്. ബജാജ് ഓട്ടോ 5.23 ശതമാന ഉയർന്നു. അദാനി പോർട്ട്സ്, എൻടിപിസി എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ മറ്റു ഓഹരികൾ. ടെക് മഹീന്ദ്ര 5.89 ശതമാനം ഇടിവോടെ നിഫ്റ്റിയെ ഏറ്റവും വലിയ ഇടിവായി. സിപ്ല, ഭാരതി എയർടെൽ എന്നി ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകൾ
നിഫ്റ്റി ഐടി 1.60 ശതമാനം ഇടിവോടെ സെക്ടറൽ സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി, നിഫ്റ്റി ഫാർമ 1.30 ശതമാനം ഇടിഞ്ഞു. ഹെൽത്ത് കെയർ, എഫ്എംസിജി എന്നിവ 1.20 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 0.48 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്. റിയൽറ്റി 0.67 ശതമാനം നേട്ടമുണ്ടാക്കി.
മിഡ്‌കാപ് സൂചികകളിൽ നഷ്ടമുണ്ടായെങ്കിലും സ്‌മോൾക്യാപ് സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചു, നിഫ്റ്റി സ്‌മോൾക്യാപ് 0.5 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.


Click it and Unblock the Notifications