തുടർച്ചയായ അഞ്ചാം സെഷനിലും നേട്ടം തുടർന്ന സെൻസെക്സും നിഫ്റ്റിയും പുതിയ ക്ലോസിംഗ് നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് ആദ്യമായി 67,000 ന് മുകളിൽ എത്തിയ ചൊവ്വാഴ്ച ഇൻട്രാഡേ ട്രേഡിൽ 67,007.02 എന്ന പുതിയ റെക്കോർഡ് നിലവാരത്തിലെത്തി.
നിഫ്റ്റി 19,819.45 എന്ന പുതിയ ഉയരത്തിലെത്തി. ഉയർന്ന നിലവാരത്തിലെ ലാഭമെടുക്കലിന്റെ ഭാഗമായി വിപണികൾ താഴേക്ക് വന്നെങ്കിലും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205 പോയിൻറ് ഉയർന്ന് 66,795.14 ലും നിഫ്റ്റി 38 പോയിൻറ് ഉയർന്ന് 19,749.25 ലും ക്ലോസ് ചെയ്തു.
1,384 ഓഹരികൾ മുന്നേറിയപ്പോൾ 1,958 ഓഹരികളുടെ വില ഇടിഞ്ഞു. 118 ഓഹരികളുടെ വിലയിൽ മാറ്റമില്ല. സെൻസെക്‌സിന്റെ നേട്ടത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ്. എൽടിഐമിൻഡ്‌ട്രീ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികകളിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞത് നിഫ്റ്റി പിഎസ്‌യു ബാങ്കാണ്. ബാങ്ക് ഓഫ് ബറോഡ രണ്ട് ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.18 ശതമാനം നഷ്ടത്തിൽ 29,423.02 ലും സ്മോൾ കാപ് സൂചിക 0.47 ശതമാനം നഷ്ടത്തിൽ 33,828.59 ലുമാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേയിൽ 34,163.42 എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷമാണ് സ്മോൾ കാപ് സൂചികകൾ ഇടിഞ്ഞത്.
പ്രധാന ഓഹരികൾ
ഫെഡ്ഫിനയുടെ ഐപിഐ നീക്കങ്ങൾ ഫെഡറൽ ബാങ്ക് ഓഹരികളെ 2 ശതമാനം നേട്ടത്തിലെത്തി. പ്രതീക്ഷിച്ചതിലും മികച്ച ആദ്യ പാദ വരുമാനത്തെ രേഖപ്പെടുത്തിയ പോളിക്യാബ് ഓഹരികളിൽ ആറ് ശതമാനം മുന്നേറ്റമുണ്ടായി. ഇന്നത്തെ സെഷനിൽ ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യത്തിൽ 44,000 കോടി രൂപ നഷ്ടമായി.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, കോൾഗേറ്റ്, അശോക് ലെയ്ലാൻഡ്, അപ്പോളോ ഹോസ്പ്പിറ്റൽസ്, യുണൈറ്റഡ് സ്പിരിറ്റ് എന്നിങ്ങനെ 200 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി.
ബ്ലോക്ക്് ഡീലും ഏറ്റെടുക്കലും നടന്ന ഓഹരികളില്‍ ഇടിവും നേട്ടവും കണ്ടു. റാലിസ് ഇന്ത്യയുടെ 97 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ ടാറ്റ കെമിക്കല്‍ സ്വന്തമാക്കി. ഓഹരി .5 ശതമാനം മുന്നേറി. 16.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച അമരരാജ ഓഹരികള്‍ 6 ശതമാനം ഇടിഞ്ഞു. കുര്‍ലോണിന്റെ 94 ശതമാനം ഓഹരികളും ഏറ്റെടുത്ത ഷീല ഫോം നാല് ശതമാനം നേട്ടമുണ്ടാക്കി.
രൂപ മാറ്റമില്ലാതെ 82.04 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications