ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദമുള്ള നിക്ഷേപകനാണ് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മികച്ച നേട്ടം കരസ്ഥമാക്കിയ 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഫെഡറല്‍ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഒരിടവേളയ്ക്കു ശേഷം മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിന്റെ പിന്നാലെ മുന്നേറ്റം ശക്തമായ ഓഹരിയിൽ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരി 89 രൂപ നിലവാരത്തില്‍ നിന്നും 107 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഈ കാലയളവില്‍ 23 ശതമാനം നേട്ടം സമ്മാനിച്ചു.
എസ്‌കോര്‍ട്ട്‌സ് കുബോട്ട
പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളാണ് എസ്‌കോര്‍ട്ട്‌സ് കുബോട്ട. ജൂണ്‍ പാദത്തിനിടെ ജുന്‍ജുന്‍വാല ഈ മിഡ് കാപ് ഓഹരി വീണ്ടും വാങ്ങിക്കൂട്ടി. കഴിഞ്ഞ നവംബര്‍ വരെ ശക്തമായ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന ഈ ഓഹരിയുടെ തിരുത്തല്‍ ഘട്ടത്തിലാണ് അദ്ദേഹം പുതിയ നിക്ഷേപമിറക്കിയത്.
ഇപ്പോഴും എസ്‌കോര്‍ട്ട്‌സ് (BSE: 500495, NSE : ESCORTS) ഓഹരിക്കു മേലുള്ള വില്‍പന സമ്മര്‍ദം പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 16 ശതമാനത്തോളം മുന്നേറ്റമുണ്ടായി. കഴിഞ്ഞ ദിവസം 1,710 രൂപയിലായിരുന്നു ക്ലോസിങ്.
ടാറ്റ മോട്ടോര്‍സ്
ഇന്ത്യന്‍ ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ കയറിക്കൂടിയിട്ട് ഏറെക്കാലമായി. ഏപ്രില്‍- ജൂണ്‍ കാലയളവിനിടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം അദ്ദേഹം 0.09 ശതമാനം കുറച്ചിട്ടുണ്ട്. അടുത്തിടെയായി ഓട്ടോ വിഭാഗം ഓഹരികളൊന്നാകെ നേട്ടത്തിന്റെ പാതയിലാണ്.
ഇതിന്റെ ചുവടുപിടിച്ച് മുന്നേറുന്ന ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച 455 രൂപ നിലവാരത്തിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
സ്റ്റാര്‍ ഹെല്‍ത്ത്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവന ദാതാക്കളാണ് സ്റ്റാര്‍ ഹെല്‍ത്ത് & അലെയ്ഡ് ഇന്‍ഷൂറന്‍സ് കമ്പനി. രകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിര്‍ണായക പങ്കാളിത്തമുള്ള ഓഹരി, ലിസ്റ്റിങ്ങിനു ശേഷം ഇന്നേവരെ തിളങ്ങിയിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ 2 ആഴ്ചയായി ഓഹരിയില്‍ മുന്നേറ്റം പ്രകടമാണ്.
ഇതോടെ ഒരു മാസക്കാലയളവില്‍ സ്റ്റാര്‍ ഹെല്‍ത്ത് (BSE: 543412, NSE : STARHEALTH) ഓഹരികള്‍ 14 ശതമാനം നേട്ടം കാഴ്ചവെച്ചു. അതേസമയം വെള്ളിയാഴ്ച 860 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ടൈറ്റന്‍ കമ്പനി
ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കമ്പനികളിലൊന്നുമാണ് ടൈറ്റന്‍. കഴിഞ്ഞ നവംബര്‍ വരെ കുതിപ്പിന്റെ പാതയിലായിരുന്നു. പിന്നീട് തിരുത്തല്‍ ഘട്ടത്തിലേക്ക് വഴിമാറി. ഏറെക്കാലമായി ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ മുന്‍നിരയില്‍ സ്ഥാനം നേടിയിട്ടുള്ള ഈ ലാര്‍ജ് കാപ് ഓഹരിയില്‍ അടുത്തിടെയായി മുന്നേറ്റം പ്രകടമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ ടൈറ്റന്‍ കമ്പനി (BSE: 500114, NSE : TITAN) ഓഹരിയില്‍ 13 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 2,325 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications