കൊറോണ പ്രതിസന്ധിയെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികൾക്കും ലോക്കഡൌൺ പ്രതിസന്ധികൾ നേരിടുന്ന വ്യാപാരി വ്യവസായികൾക്കും കൂടുതൽ ആശ്വാസമേകുന്ന അതിജീവന പദ്ധതികൾ കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ചു. കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിക്ഷേപകർക്കും വായ്പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസി മിത്രം സ്വർണപ്പണയ വായ്പ
പ്രവാസി സൗഹൃദ പാക്കേജിൽ പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്പ പദ്ധതിയിൽ മൂന്നു ശതമാനം പലിശക്ക് പണം ലഭ്യമാക്കും. പ്രവാസി മിത്രം സ്വർണപ്പണയ വായ്പ പദ്ധതിയിൽ നോർക്ക തിരിച്ചറിയൽ കാർഡുള്ള, മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തിയ ജോലി ചെയ്തിരുന്ന മലയാളികൾക്കും നിവാസി സൗഹൃദ പാക്കേജിൽ നിലവിൽ സംസ്ഥാനത്തുള്ളവർക്കും 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ നൽകും. 8.5 ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ ലഭിക്കുക.
പ്രവാസി ചിട്ടി അംഗങ്ങൾക്ക്
ഫെബ്രുവരി 15 നുശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് നാലുമാസം കാലാവധിയിൽ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും കെഎസ്എഫ്ഇ അറിയിച്ചു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപ വരെയും ലഭിക്കുംപ്രവാസി ചിട്ടിയിൽ അംഗമായ പ്രവാസികളുടെ ബന്ധുക്കൾക്ക് 2,50,000 രൂപ വരെ വായ്പ നൽകും.
ജനമിത്രം സ്വർണപ്പണയ വായ്പ
ജനമിത്രം സ്വർണപ്പണയ വായ്പ പദ്ധതിയിൽ 12 തുല്യമാസ തവണകളായി തിരിച്ചടയ്ക്കാവുന്നവിധത്തിൽ വ്യക്തിക്ക് 5.7 ശതമാനം പലിശയിൽ 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ചിട്ടി പദ്ധതിയിൽ ഫിക്സഡ് ഡിവിഡൻറ് ചിട്ടി, ഗ്രൂപ് ഫിനാൻസ് എന്നിവയും ഏർപ്പെടുത്തും. സുവർണജൂബിലി പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി.
വ്യാപാര സമൃദ്ധി വായ്പ
വ്യാപാര സമൃദ്ധി വായ്പ പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും വായ്പ നൽകും. 24 മാസമാണ് ഈ വായ്പയുടെ കാലാവധി. ഓൺലൈൻവഴി എല്ലാ ചിട്ടിപ്പണവും അടയ്ക്കാനാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.


Click it and Unblock the Notifications