തിരുമ്പി വന്തിട്ടേന്ന് സൊല്ല്; നേട്ടം തുടർന്ന് എൽഐസി ഓഹരി; ഇനി രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനി
ഐപിഒയിൽ മുതൽ നിക്ഷേപം തുടരുന്നവരും പാതി വഴിയിൽ എൽഐസിയെ ഒപ്പം കൂട്ടിയവരും ഇന്ന് സന്തോഷത്തിലാണ് സമീപ കാലത്ത് എൽഐസി ഓഹരികളിലുണ്ടായ കുതിപ്പ് തന്നെയാണ് എൽഐസി നിക്ഷേപകരുടെ സന്തോഷത്തിന്റെ കാരണം. ലിസ്റ്റിംഗിൽ കൈപൊള്ളിയ ശേഷം അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ഇപ്പോൾ എൽഐസി ഓഹരികളിൽ കാണാനാകകുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 80 ശതമാനം ഓഹരി വില ഉയർന്നപ്പോൾ ഈ കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 3.9 ലക്ഷം കോടി രൂപയിൽ നിന്ന് 7 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു.
ഓഹരി ഉടമകളെ സന്തോഷിപ്പിക്കുന്നതിനൊപ്പം എൽഐസിയുടെ ഷെൽഫിലെ അടുത്ത പൊൻതൂവലും ലൈഫ് ഇൻഷൂറൻസ് കമ്പനി സ്വന്തമാക്കി. വെള്ളിയാഴ്ച സെഷനിൽ 7 ലക്ഷം കോടി രൂപ വിപണി മൂല്യം കടന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി എൽഐസി മാറി. ഒപ്പം രാജ്യത്തെ ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണ് ഇന്ന് എൽഐസി.

എൽഐസിക്ക് മുന്നിൽ വഴിമാറിയതാകട്ടെ തഴക്കമുള്ള ബാങ്കിംഗ് വമ്പൻമാരാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരെയാണ്. എഫ്എംസിജി വമ്പൻമാരായ എച്ച്‍യുഎൽ, ഐടിസി എന്നിവരും ഇന്ന് എൽഐസിക്ക് പിന്നിലാണ്. റിലയൻസ് ഇൻഡ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നിവരാണ് എൽഐസിക്ക് മുന്നിലുള്ള കമ്പനികൾ.
ഓഹരി പ്രകടനം
വ്യാഴാഴ്ചയിലെ വ്യാപാര സെഷനിൽ തന്നെ എൽഐസി ഈ നേട്ടം സ്വന്തമാക്കിയരുന്നു. വ്യാഴാഴ്ച 6 ശതമാനത്തിലധികം ഉയർന്ന ഓഹരി 1,1,06.25 രൂപയിലേക്ക് എത്തിയിരുന്നു. ഈ ഘട്ടത്തിൽ കമ്പനിയുടെ വിപണി മൂല്യം 6.99 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് എൽഐസിയെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയാക്കി മാറ്റി.
വ്യാഴാഴ്ച ഇൻട്രാഡേയിൽ 9.51 ശതമാനം വരെ ഉയർന്ന് ഓഹരി 1,144.45 രൂപയിലേക്ക് എത്തിയിരുന്നു. ഓഹരി വില 1,144.45 രൂപ കണക്കിലെടുത്താൽ കമ്പനിയുടെ വിപണി മൂല്യം 7.23 ലക്ഷം കോടി രൂപയാണ്.
അതേസമയം വെള്ളിയാഴ്ച ഓഹരി പുതിയ റെക്കോർഡ് ഉയരം കുറിച്ചു. വ്യാപാരത്തിനിടെ 1,175 രൂപയിലേക്കാണ് ഓഹരി ഉയർന്നത്. ശേഷം ഇടിവിലേക്ക് വീണ ഓഹരി 2.45 ഓടെ 3.50 ശതമാനം ഇടിഞ്ഞ് 1,075.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എൽഐസി- നാൾ വഴികൾ
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി 2022 മെയ് മാസത്തിലാണ് ലിസ്റ്റ് ചെയ്തത്. കമ്പനിയിൽ 96.5 ശതമാനം ഓഹരി കൈവശം വെയ്ക്കുന്ന കേന്ദ്ര സർക്കാർ 22.13 കോടിയിലധികം ഓഹരികൾ അഥവാ എൽഐസിയിലെ 3.5 ശതമാനം ഓഹരികളാണ് ഐപിഒ വഴി വിറ്റത്. ഇതുവഴി 21,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സമാഹരിച്ചത്.
949 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന എൽഐസി 8.62 ശതമാനം ഡിസ്ക്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തത്. അതേദിവസം ഓഹരി 7.75 ശതമാനം ഇടിഞ്ഞ് 875.25 രൂപയിൽ ക്ലോസ് ചെയ്തു. പിന്നീട് മന്ദഗതിയിലായിരുന്നു ഓഹരിയുടെ വളർച്ച. ഏതാണ്ട് ഒരു വർഷത്തേക്ക് ഇൻട്രാഡേയിൽ 4 ശതമാനത്തിന് മുകളിൽ ഓഹരി വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല.
നഷ്ടങ്ങളുടെ മാസം
2022 അവസാനിക്കുമ്പോൾ ഓഹരി ഏകദേശം 22 ശതമാനം ഇടിഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഫെബ്രുവരിയിൽ വിവിധ അദാനി ഗ്രൂപ്പ് ഓഹരികളിലെ എൽഐസി നിക്ഷേപത്തെ കുറിച്ചുള്ള ആശങ്കകൾക്കിടെ എബ്രുവരിയിൽ മാത്രം ഓഹരി 12 ശതമാനം തിരുത്തലും നേരിട്ടു.
മാർച്ചിൽ വീണ്ടും 8 ശതമാനത്തിന്റെ ഇടിവ്. ഇത്തവണ വലിയ ലൈഫ് ഇൻഷൂറൻസ് പോളിസികളുമായി ബന്ധപ്പെട്ട നികുതി നിയന്ത്രണങ്ങളും കമ്പനിയുടെ വിപണി വിഹിതം സംബന്ധിച്ച ആശങ്കകളുമാണ് ഓഹരിയെ താഴേക്ക് എത്തിച്ചത്. എക്കാലത്തെയും വലിയ ഇടിവായ 531 രൂപയിലേക്ക് അന്ന് ഓഹരിയെത്തി.
തിരിച്ചു വരവ്
മേയ് മാസത്തോടെയാണ് ഇന്ത്യൻ വിപണിയിൽ ഒരു തിരിച്ചു വരവ് കണ്ടത്. ശക്തമായ എഫ്പിഐ നിക്ഷേപം ഇതിന് പിൻബലമായി. ഇക്കാലത്ത് എൽഐസി അതിൻ്റെ നിക്ഷേപം വൈവിധ്യവത്കരിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2023 കലണ്ടർ വർഷത്തിൽ എൽഐസി പോർട്ട്‌ഫോളിയോ 2.3 ലക്ഷം കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. എൽഐസിക്ക് റിലയൻസ് ഇൻഡസ്ട്രീസിൽ 6.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതിന് മാത്രം ഏകദേശം 1.2 ലക്ഷം കോടി മൂല്യമുണ്ട്.
ഐടിസിയിൽ 78,000 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപവുമുണ്ട്. ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, എൽ ആൻഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിങ്ങനെ മുൻനിരക്കാരെല്ലാം എൽഐസിയുടെ പോർട്ട്ഫോളിയോയിലുണ്ട്. ആകെ 260 ഓഹരികൾ എൽഐസിക്ക് നിക്ഷേപമുണ്ട്. എൽഐസിയുടെ നിക്ഷേപങ്ങളും ലാഭവും കമ്പനിയുടെ ലാഭക്ഷമത വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ഓഹരിയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കാരണമായി.
തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം നേട്ടമുണ്ടാക്കിയ മാസമാണ് നവംബർ. 12.83 ശതമാനം നേട്ടം നവംബറിലുണ്ടായി. ഡിസംബറിലാകട്ടെ 22.52 ശതമാനവും ജനുവരിയിൽ 14 ശതമാനവും ഓഹരി വില വർധിച്ചു. ജനുവരി 23 ന് ഓഹരി ആദ്യമായി ലിസ്‌റ്റിംഗിന് ശേഷം 949രൂപ എന്ന ഐപിഒ വില മറികടന്നു. ഫെബ്രുവരി 5 നാണ് ഓഹരി 1,000 രൂപ കടന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


