ദില്ലി: കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിന്റെയും വിദേശ കയറ്റുമതിയിലെ ആരോഗ്യകരമായ വളർച്ചയുടെയും പശ്ചാത്തലത്തിൽ കയറ്റുമതി സാഹചര്യം ചർച്ച ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ 20 ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അധ്യക്ഷത വഹിക്കും. കയറ്റുമതിക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അന്തര്‍ദേശീയ കയറ്റുമതി ഇനിയും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുന്നതിനായി മന്ത്രാലയം പതിവായി ഇത്തരം യോഗം നടത്താറുണ്ടെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ അജയ് സഹായ് വ്യക്തമാക്കിയത്.
കയറ്റുമതിക്കാർക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു വേദി ലഭിക്കുന്നതിനാൽ ഈ യോഗം ഏറെ സഹായകരമാണെന്ന് ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ചെയർമാൻ കോളിൻ ഷായും അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളെ നേരിടാന്‍ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യവസായത്തെ ബാധിക്കുമെന്ന് കയറ്റുമതി മേഖലയിലെ ചിലര്‍ ഇതിനോടകം അഭിപ്രായം ഉന്നയിച്ചിട്ടുള്ളതിനാല്‍ 20 ലെ യോഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
എഞ്ചിനീയറിംഗ്, ജെംസ്, ജ്വല്ലറി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ കയറ്റുമതി 60.29 ശതമാനം ഉയർന്ന് 34.45 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ 2020-21 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 7.26 ശതമാനം ഇടിഞ്ഞു. 290.63 ബില്യൺ ഡോളറിലെത്തി. ഈ വർഷം ഏപ്രിൽ 1-14 കാലയളവിൽ കയറ്റുമതി 13.72 ബില്യൺ യുഎസ് ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. .