കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അഭൂതപൂര്‍വമായ കുതിപ്പിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. അതുവരെ പെന്നി ഓഹരികളായി നിറം മങ്ങിക്കിടന്ന പ്രമുഖ കമ്പനികളുടെ ഓഹരിയൊക്കെ ഈ കാലഘട്ടത്തില്‍ മള്‍ട്ടിബാഗറുകളായി പരിണമിച്ചു. ഇത്തരത്തില്‍ 15 മാസത്തിനിടെ 1,100 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയതും കഴിഞ്ഞ 6 ദിവസമായി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ തുടരുന്നതുമായ ഒരു സ്‌മോള്‍ കാപ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഏപ്രില്‍ മുതല്‍ വമ്പന്‍ തിരിച്ചടി നേരിട്ട ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികളാണ് ഇപ്പോള്‍ ശക്തമായി തിരിച്ചു വരുന്നത്. അടുത്തിടെ കമ്പനി ജൂണ്‍ പാദഫലം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഓഗസ്റ്റ് 16 മുതല്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ കുതിപ്പിലാണ്. ഇതോടെ 6 ദിവസത്തിനകം 27 ശതമാനത്തോളം നേട്ടം ഈ സ്‌മോള്‍ കാപ് ഓഹരി സ്വന്തമാക്കി. എന്നാൽ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 55 ശതമാനം നഷ്ടമാണ് ഈ ഓഹരികൾ നിക്ഷേപകര്‍ക്ക് നൽകിയിരിക്കുന്നത്.
എന്നിരുന്നാലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചവയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ മള്‍ട്ടിബാഗര്‍ ഓഹരി 17.58 രൂപയില്‍ നിന്നും 48.80-ലേക്ക് ഉയര്‍ന്നത്. അതായത് 178 ശതമാനം നേട്ടം. സമാനമായി കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികള്‍ 4 രൂപയില്‍ നിന്നാണ് കുതിച്ചു കയറിയത്. അതായത് 1,120 ശതമാനം നേട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലഭിച്ചു.
ചൊവ്വാഴ്ച 47.50 രൂപയിലാണ് ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 48.80-ലേക്ക് ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി നില്‍ക്കുകയാണ്.
ബ്രൈറ്റ്‌കോം ഗ്രൂപ്പ്
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ ഒരുക്കിയാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് ര്രപവര്‍ത്തനം ആരംഭിച്ചത്. 2010-ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് തുടക്കം. പിന്നീട് മീഡീയ (ആഡ്-ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സോഫ്റ്റ്വയര്‍ സേവനം, നവീന സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലായി ശ്രദ്ധ കേന്ദീകരിച്ചു. എയര്‍ടെല്‍, എല്‍ഐസി, മാരുതി സുസൂക്കി, ഹ്യൂണ്ടായ് മോട്ടോര്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികളൊക്കെ ബ്രൈറ്റ്കോമിന്റെ ഉപഭോക്താക്കളാണ്. അതുപോലെ രാജ്യാന്തര പരസ്യ ഏജന്‍സികള്‍ ഉള്‍പ്പെടെ 200-ഓളം സ്ഥാപനങ്ങളുമായും ബിസിനസ് ധാരണയുണ്ട്.
ഓഗസ്റ്റ് 15-നാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് (BSE: 532368, NSE : BCG) ഏപ്രില്‍- ജൂണ്‍ കാലയളവിലെ പാദഫലം പ്രഖ്യാപിച്ചത്. ഇതുപ്രകാരം കമ്പനി നേടിയ വരുമാനം 1,481 കോടിയും അറ്റാദായം 277 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ വരുമാനത്തില്‍ 126 ശതമാനവും അറ്റാദായത്തില്‍ 163 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. നിലവില്‍ ഓഹരിയിന്മേലുള്ള ആദായം 20 ശതമാനം നിരക്കിലാണുള്ളത്. കമ്പനിക്ക് കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.
അതേസമയം ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ആകെ ഓഹരികളില്‍ 18.47 ശതമാനം മാത്രമാണ് പ്രമോട്ടറിന്റെ കൈവശമുള്ളത്. ഇതില്‍ 4.63 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി പങ്കാളിത്തം 50 ശതമാനത്തോളം കുറച്ചുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 13.55 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 67.91 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 9,700 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 19.13 രൂപ നിരക്കിലും പിഇ അനുപാതം 8.9 മടങ്ങിലുമാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.