ജുന്‍ജുന്‍വാല മടങ്ങി; ആരായിരിക്കും അടുത്ത 'ബിഗ് ബുള്‍'?

മൂന്ന് ദശകത്തോളം ഇന്ത്യന്‍ ഓഹരി വിപണിയുടെ രാജാവായിരുന്ന പ്രമുഖ നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ കുറെക്കാലമായി രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും തളരാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായിരുന്ന അദ്ദേഹം ഇത്രനേരത്തെ പോകുമെന്ന് ആരും കരുതിയിരുന്നില്ല.

ബിഗ് ബുള്‍

എന്തായാലും വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും ജുന്‍ജുന്‍വാല നേടിയിട്ടുള്ള ആദായത്തിന്റെയും വിജയത്തിന്റേയും കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. ജീവിച്ചിരുന്ന വേളയില്‍ ഇന്ത്യയുടെ 'ബിഗ് ബുള്‍' എന്ന വിശേഷണത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല. ''രാകേഷ് ജുന്‍ജുന്‍വാലയും അദ്ദേഹത്തിനു ശേഷമുള്ള ബുള്ളുകളും തമ്മില്‍ എക്കാലത്തും വലിയൊരു അന്തരം ഉണ്ടായിരിക്കും'' എന്നാണ് പ്രമുഖ നിക്ഷേപകന്‍ വിജയ് കേദിയ സൂചിപ്പിച്ചത്.

രാകേഷ് ജുന്‍ജുന്‍വാല

''ഹര്‍ഷദ് മേത്തയാണ് ഇന്ത്യയിലെ 'ബിഗ് ബുള്‍' തരംഗത്തിന് തുടക്കമിട്ടത്. ആ യുഗം രാകേഷ് ജുന്‍ജുന്‍വാലയുടെ അന്ത്യത്തോടെ അവസാനിച്ചു'' എന്നാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട നിക്ഷേപകനായ സഫീര്‍ ആനന്ദ് അഭിപ്രായപ്പെട്ടത്. ''ജുന്‍ജുന്‍വാലയക്ക് ശേഷം വലിയ ബുള്‍ സ്ഥാനത്തേക്ക് എത്താന്‍ സാധ്യത ഇവിടുത്തെ റീട്ടെയില്‍ നിക്ഷേപകരായിരിക്കും. ഇതിനിടെയില്‍ വേറെയാരെങ്കിലും വരുമെന്ന് തോന്നുന്നില്ല'' എന്നും ജുന്‍ജുന്‍വാലയെ അനുസ്മരിക്കുന്ന വേളയില്‍ ആനന്ദ് സഫീര്‍ ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കി.

ഓഹരി വിപണി

ജുന്‍ജുന്‍വാലയുടെ ഔന്നിത്യത്തിന്റെ സമീപത്തേക്കെങ്കിലും ആര്‍ക്കെങ്കിലും എത്താനായിട്ടുണ്ടോയെന്ന് സംശയമാണെന്ന് ഓഹരി വിപണിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ബഹുഭൂരിപക്ഷവും സമ്മതിക്കുന്നു. ''മനസിലുളളത് അതേപടി തുറന്നു പറയാനുള്ള വിശാലത ജുന്‍ജുന്‍വാലയെ പോലെ മറ്റാരും ചെയ്തിട്ടില്ല. കൂടാതെ അദ്ദേഹം സ്വന്തമായി ഫണ്ട് കൈകാര്യം ചെയ്യുകയും നിക്ഷേപ വിഷയങ്ങളില്‍ ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതായും'' കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഷേക് ബസുമാലിക്ക് സൂചിപ്പിച്ചു.

അടുത്ത 'ബിഗ് ബുള്‍'?

അടുത്ത 'ബിഗ് ബുള്‍' ?

''വലിയ നേട്ടത്തിന് വളരെ വിശാലമായ കാഴ്ചപ്പാടും ദര്‍ശനവും ഉണ്ടായിരിക്കണം. 'ബിഗ്' എന്നതും 'ബുള്‍' എന്ന രണ്ടു പദങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ചും ശക്തമായ ബുള്ളിഷ് കാഴ്ചപ്പാടും വേണം'' അഭിഷേക് ബസുമാലിക്ക് ചൂണ്ടിക്കാട്ടി.

''ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ റീട്ടെയില്‍ നിക്ഷേപകര്‍ മാത്രമല്ല പ്രമുഖരും പിന്തുടരുന്നു. അതുകൊണ്ടു രാജ്യത്തെ ഓഹരി നിക്ഷേപ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പൊതുസമക്ഷത്തില്‍ ജുന്‍ജുന്‍വാല എല്ലായ്‌പ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ച് വാചാലനാകുന്നതും അനവധി നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ടെന്നും'' വെല്‍ത്ത് മില്‍സിന്റെ ഓഹരി തന്ത്രജ്ഞന്‍ ക്രാന്തി ബഥിനി ചൂണ്ടിക്കാട്ടി.

വെഞ്ച്വര്‍ കാപിറ്റല്‍

അതേസമയം സമീപകാലത്ത് ഓഹരി വിപണിയുടെ രസതന്ത്രം മാറിയിട്ടുണ്ട്. നിക്ഷേപ രീതിയിലും ഫണ്ട് സമാഹരിക്കുന്ന ശൈലിയിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകളാണ് ഇന്ന് വമ്പന്‍ വിജയം കൊയ്യുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അവതരിപ്പിക്കപ്പെടുന്നതിനും മുമ്പെ കമ്പനിയുടെ ശൈശവ ദിശയില്‍ തന്നെ നിക്ഷേപം നടത്തുന്നതിനാല്‍ വമ്പന്‍ നേട്ടമാണ് കരസ്ഥമാക്കുന്നത്. അതിനാല്‍ ഇന്നത്തെ കാലത്ത് ജുന്‍ജുന്‍വാല നേടിയ പോലത്തെ 700-ഉം 1,200-ഉം മടങ്ങ് ആദായം ദുഷ്‌കരമാണ്.

ഇത് ജുന്‍ജുന്‍വാലയും തിരിച്ചറിഞ്ഞിട്ടുള്ളതിനാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങളേറെയും വെഞ്ച്വര്‍ കാപിറ്റല്‍ രൂപത്തിലായിരുന്നുവെന്നും കാണാനാകും.

മ്യൂച്ചല്‍ ഫണ്ട്

അതേസമയം ഒരുകാലത്ത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വമ്പന്‍ ബുള്‍ എന്ന വിശേഷണം ആദ്യകാല മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളിലൊന്നായ യുടിഐയുടെ മേധാവി മനോഹര്‍ ജെ ഫേര്‍വാനിക്ക് മിക്കപ്പോഴും ചാര്‍ത്തപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന്റെ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനെ തുടര്‍ന്നാണിത്. ഈരീതിയില്‍ വിലയിരുത്തിയാല്‍ എല്‍ഐസിയേയും (LIC) സമാന പദവിയിലേക്ക് പരിഗണിക്കാവുന്നതല്ലേ?

കാത്തിരിക്കാം

എന്നാല്‍ പൊതുജനങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതു കൊണ്ട് മാത്രം ബിഗ് ബുള്‍ ആവില്ലെന്നും നിലപാടുകളും ഉയര്‍ന്ന റിസ്‌കെടുക്കാനുള്ള ശേഷിയും വിജയം കണ്ടെത്തുന്നതും ഒക്കെയാണ് അതിനുള്ള മാനദണ്ഡമെന്ന് ലേക്ക്‌വാട്ടര്‍ അഡൈ്വസര്‍സിന്റെ പങ്കജ് സിംഘാനിയ ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രമുഖ നിക്ഷേപകന്‍ വിജയ് കേദിയ സൂചിപ്പിച്ച പോലെ കാലം കാണിച്ചു തരും ആരാണ് അടുത്ത ബിഗ് ബുള്‍ എന്നത്. അതുവരെ ഏവർക്കും കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X