കഴിഞ്ഞ സെഷനിലെ ചാഞ്ചാട്ടത്തിന് ശേഷം ബുള്ളിഷ് ട്രെൻഡിലേക്ക് തിരികെയെത്തി വിപണി. മെറ്റൽ, ഓയിൽ, ഗ്യാസ്, ബാങ്കിംഗ് ഓഹരികൾ കരുത്ത് കാട്ടിയതോടെ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 246 പോയിന്റ് ഉയർന്ന് 67,466.99 നിഫ്റ്റി 77 പോയിന്റ് നേട്ടത്തിൽ 20,070 ലുമാണ്. നിഫ്റ്റി ആദ്യമായാണ് 20,000 ന് മുകളിൽ ക്ലോസ് ചെയ്യുന്നത്.
നേരിയ നഷ്ടത്തോടെ തുടങ്ങിയ വിപണി മിഡ്-സെഷനിലെ വാങ്ങലിലൂടെയാണ് നേട്ടത്തിലേക്ക് എത്തിയത്. 19,989.50 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 20,096.90 ൽ ഇൻട്രാ ഡേ ഉയർന്ന നിലവാരം കുറിച്ചു. വ്യാപാരത്തിനിടെ മുഴുവൻ സമയവും സൂചിക നേട്ടത്തിലായിരുന്നു. സെൻസെക്സ് 67,188.64 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 67,565.41 വരെ സെൻസെക്സ് എത്തി.
ഗ്രാസിം ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടൈറ്റൻ കമ്പനി എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. എച്ച്‌ഡിഎഫ്‌സി ലൈഫ്, ജിയോ ഫിനാൻഷ്യൽ, എൽ ആൻഡ് ടി, എം ആൻഡ് എം, അദാനി പോർട്ട്‌സ് എന്നിവ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഓയിൽ, ഗ്യാസ് എന്നിവ ഒരു ശതമാനം വീതം ഉയർന്നു.

പിഎസ്‌യു ബാങ്ക് സൂചിക നാല് ശതമാനം നേട്ടമുണ്ടാക്കി. അതേസമയം ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ, ഐടി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 500 പോയിന്റ് വീണ്ടെടുത്ത് ഫ്ലാറ്റിൽ ക്ലോസ് ചെയ്തു. സ്‌മോൾകാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി.
ഗ്രാസിം ഇൻഡസ്ട്രീസ്, കാനറ ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ കോഫി, സുവൻ ലൈഫ് സയൻസസ്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ജ്യോതി, ബാങ്ക് ഓഫ് ഇന്ത്യ, ഐടിഐ, ജമ്മു & കശ്മീർ ബാങ്ക് എന്നിവയുൾപ്പെടെ 150 ഓളം ഓഹരികൾ ബുധനാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
മറ്റുള്ളവരുടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 318.7 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 320.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ സെഷനിൽ ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി.
ക്രൂഡ് ഓയിൽ വില 10 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡ് ഏകദേശം അര ശതമാനം ഉയർന്ന് ബാരലിന് 92.50 ഡോളറിലെത്തി. രൂപ നേരിയ ഇടിവോടെ ക്ലോസ് ചെയ്തു. 7 പൈസ നഷ്ടത്തിൽ 82.99 എന്ന നിലയിലാണ് രൂപ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications