കൊച്ചി: കൊവിഡ് കാലമാണ്. ലോകമെങ്ങും കടുത്ത സാമ്പത്തിക പ്രതിസന്ധിയും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറഞ്ഞാല്‍ പോലും പലര്‍ക്കും പറ്റാത്ത സ്ഥിതിവിശേഷം ആണ്. എന്നാല്‍ ഇതൊന്നും ഇത്തവണത്തെ ഗള്‍ഫിലെ ഓണാഘോഷത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.
പതിവ് പോലെ ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്ക് വേണ്ട സാധനങ്ങളില്‍ മിക്കവയും കേരളത്തില്‍ നിന്ന് തന്നെയാണ് കടല്‍ കടന്നത്. അതില്‍ സദ്യ വിളമ്പുന്നതിനുളള തൂശനിലമുതല്‍ കറിവേപ്പിലയും വറുത്തുപ്പേരികളും വരെ ഉണ്ടായിരുന്നു. വിശദാംശങ്ങള്‍ പരിശോധിക്കാം...
1,282 ടണ്‍ പച്ചക്കറി
ഓണക്കാലം തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് മാത്രം ഗള്‍ഫിലേക്ക് കയറ്റിയച്ചത് ടണ്‍ കണക്കിന് പച്ചക്കറി സാധനങ്ങളാണ്. ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 29 വരെ, 12 ദിവസത്തെ കണക്കെടുത്താല്‍ ഇത് 1,82 ടണ്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൊച്ചി വിമാനത്താവളം വഴി മാത്രമുള്ള ചരക്ക് നീക്കമാണ് എന്ന് കൂടി ഓര്‍ക്കണം.
ഓഗസ്റ്റില്‍ മൊത്തത്തില്‍
കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം പഴയ പടിയായിട്ടില്ല ഇപ്പോഴും. എന്നിരുന്നാലും കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയില്‍ ഈ മാസം വലിയ പ്രതിസന്ധികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റിലെ ആദ്യത്തെ 29 ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് മൊത്തത്തില്‍ ഗള്‍ഫിലേക്ക് കയറ്റി അയച്ചത് 2,323 ടണ്‍ പച്ചക്കറികളാണ്.
ഓണം അടുത്തപ്പോള്‍ കൂടി
ഈ മാസത്തിലെ പച്ചക്കറി കയറ്റുമതിയില്‍ പാതിയിലേറേയും ഓണത്തോട് അനുബന്ധിച്ചായിരുന്നു എന്നതും ഓര്‍ക്കണം. ഇതിനായി 15 വിമാനങ്ങളാണ് ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത് കൊച്ചിയില്‍ പറന്നിറങ്ങിയത്. പച്ചക്കറികള്‍ മാത്രമല്ല, പൂക്കളും വറുത്തുപ്പേരികളും വാഴയിലയും വരെ കേരളത്തില്‍ നിന്ന് കടല്‍ കടന്നിട്ടുണ്ട്.
റെക്കോര്‍ഡിട്ട ദിവസങ്ങള്‍
ഓഗസ്റ്റ് 18 നും 20 നും 123 ടണ്‍ വീതം പച്ചക്കറികള്‍ ആണ് കൊച്ചിയില്‍ നിന്ന് വിമാനം കയറിയത്. ഓഗസ്റ്റ് 25 ന് 170 ടണ്‍ പച്ചക്കറികളാണ് കയറ്റി അയച്ചത്. ഓഗസ്റ്റ് 27 ന് ആണ് ഈ മാസത്തെ റെക്കോര്‍ഡ്... ഒറ്റ ദിവസം കയറ്റിയയച്ചത് 187 ടണ്‍!
മാന്ദ്യത്തിലും ഓണം മറക്കാതെ
ഒരു ഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഗള്‍ഫ് രാജ്യങ്ങളെ ആയിരുന്നു. നൂറ് കണക്കിന് മലയാളികള്‍ അവിടെ കൊവിഡ് ബാധിച്ച് മരിച്ചു. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഒരുപാട്‌പേര്‍ നാട്ടിലേക്ക് തിരികെ പോന്നു. എന്നാലിപ്പോള്‍ ഗള്‍ഫ് തിരിച്ചുവരവിന്റെ പാതയില്‍ ആണ്. ജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തിത്തുടങ്ങി. അത് തന്നെയാണ് ഓണവിപണിയിലും പ്രകടമായിട്ടുള്ളത്.
ഓണക്കച്ചവടം 'പൊടിപൊടിച്ച്' സ്നാപ്ഡീൽ, ഡിമാൻഡ് കസവു സാരിക്കും കസവു മുണ്ടിനും