നിലം പതിച്ച് പേടിഎം ഓഹരികൾ; ഇടിവ് കാര്യമായി ബാധിക്കുക ഈ മ്യൂച്വൽ ഫണ്ട് സ്കീമുകളെയും; നിക്ഷേപമുണ്ടോ?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പെയ്‌മെന്റ് ബാങ്കിനെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പേടിഎം മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് ഓഹരി ലോവര്‍സര്‍ക്യൂട്ട് തൊടുന്നത്. രണ്ട് ദിവസമായി 40 ശതമാനം താഴേക്ക് എത്തിയ ഓഹരി 487.20 രൂപയിലാണുള്ളത്.
പേടിഎമ്മിന്റെ പതനം റീട്ടെയില്‍ നിക്ഷേപകരെ പോലെ മ്യൂച്വല്‍ ഫണ്ട് ഹൗസുകളെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിരവധി മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ പോര്‍ട്ട്‌ഫോളിയോയുടെ 4-5 ശതമാനം വരെ പേടിഎം ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. പേടിഎം ഓഹരികളിലെ ഇടിവ് ഈ സ്‌കീമുകളുടെ നെറ്റ് അസറ്റ് വാല്യുവില്‍ ഉടന്‍ പ്രകടമാകും. പേടിഎമ്മിൽ വലിയ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളെ അറിയാം.
മ്യൂച്വൽ ഫണ്ട് സ്കീമുകൾ
ആക്ടടീവ്, പാസീവ് മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് പേടിഎമ്മിൽ നിക്ഷേപമുണ്ട്. യുടിഐ ഇന്നൊവേഷൻ ഫണ്ടിന് പേടിഎമ്മിൽ 4.8 ശതമാനമാണ് നിക്ഷേപം. ക്വാൻഡ് ടെക്ക് ഫണ്ടിന് 3.26 ശതമാനവും ക്വാൻഡ് മിഡ്കാപ് ഫണ്ട് 3.17 ശതമാനവും വിഹിതം പേടിഎമ്മിലുണ്ട്. നിപ്പോൺ ഇന്നൊവേഷൻ ഫണ്ട് 2.96 ശതമാനവും മിറേ ഫോക്കസ്ഡ് ഫണ്ട് 2.90 ശതമാനവും പേടിഎം നിക്ഷേപമുണ്ട്. ഹെലിയോസ് ഫ്ളെകിസ് കാപ് ഫണ്ടിന് 1.95 ശതമാനവും മോത്തിലാൽ ഫോക്കസ്ഡ് ഫണ്ടിന് 1.57 ശതമാനവും നിക്ഷേപമുണ്ട്.

പാസീവ് ഫണ്ടിൽ പേടിഎം ഓഹരികളിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത് ടാറ്റ നിഫ്റ്റി ഇന്ത്യ ഡിജിറ്റൽ ഇടിഎഫിനാണ്. 2.89 ശതമാനം വിഹിതമാണ് ഫണ്ടിന് പേടിഎമ്മിലുള്ളത്. കൊട്ടക് നിഫ്റ്റി ആൽഫ 50 ഇടിഎഫ്- 2 ശതമാനം, ബന്ധൻ നിഫ്റ്റി ആൽഫ 50 ഇൻഡക്സ്- 1.94 ശതമാനം, മോത്തിലാൽ എസ് ആൻ്റ് പി ബിഎസ്ഇ ഫിനാൻഷ്യൽ- 1.76 ശതമാനം എന്നിവയാണ് പേടിഎമ്മിൽ ഏറ്റവും കൂടുതൽ വിഹിതമുള്ള മുൻനിര പാസീവ് ഫണ്ടുകൾ.
നെറ്റ് അസറ്റ് വാല്യുവിലുണ്ടാകുന്ന മാറ്റങ്ങൾ
നെറ്റ് അസറ്റ് വാല്യുവിലേക്കുള്ള ശതമാനം അനുസരിച്ച് മ്യൂച്വൽ ഫണ്ടുകളിലെ ഇടിവ് നെറ്റ് അസറ്റ് വാല്യുവിനെ ബാധിക്കും. 2023 ഡിസംബർ 31 വരെയുള്ള പോർട്ട്ഫോളിയോ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകൾ. ജനുവരി മാസത്തിനിടെ ഫണ്ടുകൾ നിലവിലെ ഓഹരി വിഹിതത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
പേടിഎം ഓഹരി പ്രകടനം
ഫെബ്രുവരി ഒന്ന് മുതല്‍ പേടിഎം ഓഹരികളില്‍ വലിയ വില്‍പ്പന സമ്മര്‍ദം കാണാം. ഓഹരി 20 ശതമാനം ഇടിഞ്ഞ് 608.80 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ടച 20 ശതമാനം ഇടിവോടെ 487.20 ശതമാനത്തിലേക്ക് ഓഹരി വില വീണു.
ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പേടിഎമ്മിന്റെ വായ്പ ബിസിനസിനെയാണ് കാര്യമായി ബാധിക്കുക. ഫിന്‍ടെകിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിലൊന്ന് വരുന്നത് വായ്പ ബിസിനസിലൂടെയാണ്. ആര്‍ബിഐ നിയന്ത്രണം ബിസിനസിനെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത് വരെ ഈ നില തുടരുമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.
ബ്രോക്കറേജ് റേറ്റിംഗ്
ആര്‍ബിഐ തീരുമാനത്തിന് പിന്നാലെ വിവിധ ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്‍കിയ റേറ്റിംഗ് താഴ്ത്തിയിട്ടുണ്ട്. ജെഫെറീസ് 'ബൈ' റേറ്റിംഗില്‍ നിന്ന് 'അണ്ടര്‍പെര്‍ഫോമിംഗ്' ലേക്ക് പേടിഎംമ്മിനെ താഴ്ത്തി. ഓഹരിക്ക് നല്‍കിയ ലക്ഷ്യവില 1,050 രൂപയില്‍ നിന്ന് 500 രൂപയായും കുറച്ചു. ഓസ്‌ട്രേലിയന്‍ ബ്രോക്കറേജ് സ്ഥാപനമായ മക്വാരി 650 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. ഓഹരിയില്‍ 'ന്യൂട്രല്‍' റേറ്റിംഗ് നിലനിര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ സമീപകാല പരിഹരമുണ്ടാകില്ലെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


