കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വെള്ളിയാഴ്ച ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി. എന്നാൽ രാജ്യത്തെ മിക്ക ജില്ലകളിലും ഗണ്യമായ ഇളവ് നൽകി. മിക്ക സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക ഉത്തേജനം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
വരുമാന നഷ്ടം
മദ്യവിൽപ്പനശാലകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. മദ്യ വിൽപ്പനശാലകൾ അടച്ചതുമൂലം സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ കനത്ത നഷ്ടമുണ്ടായതിനെക്കുറിച്ച് കർണാടക സർക്കാരും കേന്ദ്രത്തോട് സംസാരിച്ചിരുന്നു.
നിർദ്ദേശം
വെള്ളിയാഴ്ച പുറപ്പെടുവിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രോഗികളുള്ള സ്ഥലങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളിലും മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. ലോക്ക്ഡൌണിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഷോപ്പ്സ്, എസ്റ്റാബ്ലിഷ്‌മെൻറ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഷോപ്പുകളും എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഷോപ്പുകളും ഒരുപോലെ തുറക്കാം.
അകലം പാലിക്കൽ
മദ്യം, പാൻ, ഗുട്ട്ക, ബീഡി തുടങ്ങിയവ വിൽക്കുന്ന കടകൾ പരസ്പരം കുറഞ്ഞത് ആറടി ദൂരം ഉറപ്പാക്കുകയും ഒരു ഘട്ടത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കടയിൽ ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ഗ്രീൻ, ഓറഞ്ച് സോണുകളിൽ, വിമാന, ട്രെയിൻ യാത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാശാലകൾ, മാളുകൾ എന്നിവ ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. റെഡ് സോണുകളിൽ, കണ്ടെയ്നർ സോണുകൾ എന്ന ഒരു ഉപവിഭാഗം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ഗണ്യമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, എന്നാൽ നിയന്ത്രണ മേഖലകളിൽ ലോക്ക്ഡൗൺ കർശനമായി തുടരും.
കേരളത്തിൽ എന്ന് മുതൽ?
മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കേരളത്തിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് അറിയാം. ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാറുകളിൽ പാഴ്സൽ മദ്യം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാനാണ് സാധ്യത. മെയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.


Click it and Unblock the Notifications