അമേരിക്കയിലും യൂറോപിലുമുണ്ടായ ബാങ്കിംഗ് പ്രതിസന്ധി, പണപ്പെരുപ്പ ഭീഷണി എന്നിവ കാരണം സമീപ കാലത്ത് ശക്തമായ തിരുത്തലാണ് വിപണിയിൽ നേരിട്ടത്. ഈ തിരുത്തലിൽ പല സ്മോൾ കാപ് ഓഹരികളും നിലതെറ്റി താഴേക്ക് പതിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയും സ്മോൾ കാപ് ഓഹരികൾക്ക് മികച്ച സമയമായിരുന്നില്ല.
നിഫ്റ്റി സ്മോൾ കാപ് 250 സൂചിക 5.17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണി സാഹചര്യം ഇങ്ങനെയാണെങ്കിലും, സ്മോൾ കാപ് വിപണിയിൽ തിരിച്ചടി നേരിട്ടൊരു ഓഹരിയിൽ നിക്ഷേപം ഇരട്ടിപ്പിക്കുകയാണ് സ്റ്റാർ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത്. 1 വർഷത്തിനിടെ 22 ശതമാനം ഇടിഞ്ഞ സ്മോൾ കാപ് ഓഹരിയിൽ മാർച്ച് പാദത്തിലാണ് പൊറിഞ്ചു നിക്ഷേപം ഉയർത്തിയത്.
നിക്ഷേപം
മാര്‍ച്ച് പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം വാല്യു ഇന്‍വെസ്റ്ററായ പൊറിഞ്ചു വെളിയത്ത് സ്‌മോള്‍ കാപ് കമ്പനിയായ കായ ലിമിറ്റഡിൽ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. 0.63 ശതമാനായിരുന്ന നിക്ഷേപം 1.65 ശതമാനമായാണ് മാര്‍ച്ച് പാദത്തില്‍ ഉയര്‍ത്തിയത്. കമ്പനിയുടെ 2.15 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ളത്. ഇതിലൂടെ ഈ സ്മോൾ കാപ് കമ്പനിയിലുള്ള വിശ്വാസം കുറഞ്ഞിട്ടില്ലെന്നാണ് പൊറിഞ്ചു വെളിയത്ത് സൂചിപ്പിക്കുന്നത്.

കമ്പനിയുടെ ഓഹരികളില്‍ 59.9 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കയ്യിലാണ്. 38 ശതമാനം ഓഹരികള്‍ പബ്ലിക്കിന്റെ കയ്യിലാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി 1.3 ശതമാനം ഓഹരികളുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 0.7 ശതമാനാമണ് ഓഹരി പങ്കാളിത്തം.
കായ ലിമിറ്റഡ്
വിവിധ ത്വക്ക്, കേശ സംരംക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും ത്വക്ക്/ സൗന്ദര്യ പരിചരണ ക്ലിനിക്കുകളുടെ ശൃംഖലയും നടത്തുന്ന സ്മോള്‍ കാപ് കമ്പനിയാണ് കായ ലിമിറ്റഡ്. 404 കോടിയാണ് വിപണി മൂല്യം. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍, ബോഡി കെയര്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്കുകൾ കായ ലിമിറ്റഡിന് കീഴിലുണ്ട്. 27 നഗരങ്ങളിലായി 94 ക്ലിനിക്കുകളാണ് കായ ലിമിറ്റഡിന് ഇന്ത്യയിലുള്ളത്. 23 എണ്ണം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്.
ഓഹരി പ്രകടനം
ബുധനാഴ്ച കായ ലിമിറ്റഡ് ഓഹരികള്‍ 1.75 ശതമാനം ഉയര്‍ന്ന് 314.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2023 ല്‍ ഇതുവരെ ഓഹരി വില 22 ശതമാനമാണ് ഇടിഞ്ഞത്. 1 വർഷത്തിനിടെ 16.96 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
6 മാസത്തിനിടെ 15.04 ശതമാനവും ഓഹരി വില ഇടിഞ്ഞു. 1 മാസത്തിനിടെ 19.49 ശതമാനമാണ് ഓഹരിവില ഉയര്‍ന്നത്. ഒരാഴ്ചയ്ക്കിടെ 1.09 ശതമാനം ഓഹരി വില ഇടിഞ്ഞു. 2022 ഏപ്രില്‍ 25നാണ് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 424 രൂപയിലെത്തിയത്. 238 രൂപയാണ് താഴ്ന്ന വില.
സാമ്പത്തികം
ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വില്പന 100 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനമായ 91.3 കോടി രൂപയില്‍ നിന്ന് 9.52 ശതമാനം വര്‍ധനയും മുന്‍ വര്‍ഷം ഇതേ പാദങ്ങളിലെ മൊത്ത വരുമാനമായ 90.7 കോടി രൂപയില്‍ നിന്ന് 10.25 ശതമാനം വർധനവും കമ്പനി നേടി. ഡിസംബര്‍ പാദത്തില്‍ 17.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
പൊറിഞ്ചു പോർട്ട്ഫോളിയോ
അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ തന്ത്രം. ട്രെന്‍ഡ്ലൈന്‍ ഡാറ്റ പ്രകാരം, മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് 119.1 കോടി രൂപയിലധികം ആസ്തിയുള്ള 16 ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് ഹോൾഡ് ചെയ്യുന്നുണ്ട്. ഓറിയന്റ് ബെല്‍, ടിസിഎം, ഓറം പ്രോപ്ടെക്, മാക്സ് ഇന്ത്യ, കേരള ആയുര്‍വേദിക് എന്നിവയാണ് മുൻനിര നിക്ഷേപങ്ങൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?



Click it and Unblock the Notifications