പരമാവധി പോര്‍ട്ട്ഫോളിയോ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പ്രമുഖ മലയാളി ഓഹരി നിക്ഷേപകനും പിഎംഎസ് ഫണ്ട് മാനേജരുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും.
തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെയും കഷമയോടെ കാത്തിരിക്കുകയുമാണ് പൊറിഞ്ചു പിന്തുടരുന്ന തന്ത്രം. ഇതിലൂടെ അനേകമിരട്ടി ലാഭം കൊണ്ടുവരുന്ന 'മള്‍ട്ടിബാഗറു'കളില്‍ പൊറിഞ്ചു നിരവധി തവണം നിക്ഷേപം നടത്തി വിജയം വരിച്ചിട്ടുണ്ട്. സമാനമായി പൊറിഞ്ചു വെളിയത്തും ഭാര്യ ലിറ്റി തോമസും നിക്ഷേപം നടത്തിയിട്ടുള്ള നാനോ കാപ് ഓഹരിയാണ് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിനിടെ ഈ ഓഹരിയില്‍ അദ്ദേഹം വിഹിതം വര്‍ധിപ്പിച്ചതായാണ് ഏറ്റവും പുതിയ രേഖകള്‍ വെളിവാക്കുന്നത്.
ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്
വിവിധയിനം പ്ലൈവുഡ്, മോടിപിടിപ്പിക്കാന്‍ പൊതിയുന്ന പലക, ബ്ലോക്ക് ബോര്‍ഡ്, വാതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്. 1957-ലാണ് തുടക്കം. ഡ്യൂറോ (DURO) എന്ന ബ്രാന്‍ഡിന് കീഴിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് കമ്പനിയുടെ സ്വന്തം നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. നേരത്തെ തേയില വ്യാപാരം ഉണ്ടായിരുന്നെങ്കിലും 2020-ഓടെ അത് വിറ്റൊഴിവാക്കി. നിലവിൽ കമ്പനിയുടെ വിപണിമൂല്യം 96 കോടിയാണ്.
ഓഹരി പങ്കാളിത്തം
ഏപ്രില്‍- ജൂണ്‍ മാസത്തിനിടെ പൊറിഞ്ചു വെളിയത്ത് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് (BSE : 516003) ഓഹരിയിലുള്ള വിശ്വാസം നിലനിര്‍ത്തി. ഈ കാലയളവില്‍ പൊറിഞ്ചു വെളിയത്ത് അധികമായി 1,58,730 ഓഹരികള്‍ കൂടി വാങ്ങി. അതായത് കമ്പനിയിലെ ഓഹരി വിഹിതത്തില്‍ 2.45 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ പൊറിഞ്ചുവിന്റെ പക്കല്‍ മാത്രം ഡ്യൂറോപ്ലൈയുടെ 3,59,263 ഓഹരികളുണ്ട്. ഇത് കമ്പനിയുടെ 5.55 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്.
ഇതോടെ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസില്‍ പൊറിഞ്ചുവിന്റെയും ലിറ്റിയുടേയും ആകെ ഓഹരി പങ്കാളിത്തവും വര്‍ധിച്ചു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയിലുള്ള ഓഹരി വിഹിതം 5.55 ശതമാനമായി പൊറിഞ്ചു ഉയര്‍ത്തിയതോടെ ഭാര്യയുടെ പക്കലുള്ള ഓഹരിയും ചേര്‍ത്ത് കുടുംബത്തിന്റെ പക്കലുള്ള ആകെ ഓഹരി വിഹിതം 7.95 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് പാദം മുതല്‍ ലിറ്റി തോമസിന്റെ പക്കല്‍ ഡ്യൂറോപ്ലൈയുടെ 1,55,000 ഓഹരികള്‍ നിലനിര്‍ത്തിയിരുന്നു. ഇത് കമ്പനിയുടെ ആകെ ഓഹരിയുടെ 2.40 ശതമാനം വിഹിതമാണ്.
ഓഹരി വിശദാംശം
ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിന്റെ ആകെ ഓഹരികളില്‍ 63.09 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. എന്നാല്‍ ഇതില്‍ നിന്നും 8.97 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 36.73 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.16 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 98.93 രൂപ നിരക്കിലാണുള്ളത്. ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില 162 രൂപയും താഴ്ന്ന വില 76 രൂപയുമാണ്.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വിലയില്‍ 40 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 123 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. വ്യാഴാഴ്ച 3.5 ശതമാനത്തോളം ഉയര്‍ന്ന് 149 രൂപ നിലവാരത്തിലാണ് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം നിര്‍ത്തിയത്. നിലവില്‍ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ഇത് ബുള്ളിഷ് ലക്ഷണമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications