അദാനി ഓഹരികൾ കനിഞ്ഞ് അനുഗ്രഹിച്ചു; 9 മാസം കൊണ്ട് 17,000 കോടി ലാഭമുണ്ടാക്കി രാജീവ് ജെയിൻ
അങ്ങനെ മറക്കാൻ പറ്റുമോ രാജീവ് ജെയിനിനെ. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ തകർന്നടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികളുടെ രക്ഷകനായിരുന്നു ഇന്ത്യൻ- അമേരിക്കൻ നിക്ഷേപകനായ രാജീവ് ജെയിൻ.
ജനുവരിയിൽ ഷോർട്ട്സെല്ലറുടെ റിപ്പോർട്ടിന് പിന്നാലെ 150 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ട അദാനി ഓഹരികളിൽ ആഴ്ചകൾക്കുള്ളിലാണ് രാജീവ് ജെയിനിന്റെ ജിക്യുജി പാർട്ണേഴ്സ് നിക്ഷേപം നടത്തിയത്. അദാനി ഓഹരികളിൽറാലി തുടരുമ്പോൾ ഒന്‍പത് മാസങ്ങള്‍ക്ക് ഇപ്പുറം രാജീവ് ജെയിനിന്റെ ലാഭം 17,000 കോടി രൂപയിൽ നിന്നും കുതിക്കുകയാണ്.
നിക്ഷേപവും ലാഭവും ഇങ്ങനെ
രാജീവ് ജെയിനിന്റെ ജിക്യുജി പാർട്ണേഴ്സ് 20360 കോടി രൂപ അദാനി ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. അദാനി ഓഹരികളിലുണ്ടായ റാലി കാരണം ഓഹരി മൂല്യം ഡിസംബര്‍ 5-ന് 84 ശതമാനം വര്‍ധിച്ച് 37,459 കോടി രൂപയായി ഉയര്‍ന്നു. ഇതുപ്രകാരം അദാനി ഓഹരികളിൽ നിന്ന് 17000 കോടിയിലധികം രൂപയാണ് രാജീവ് ജെയിനിന് നിലവിലുള്ളത്.

ജിക്യുജി പോർട്ട്ഫോളിയോ
ജിക്യുജി പാർട്ണേഴ്സിന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, അംബുജ സിമന്റ്സ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ് എന്നിവയില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഏറ്റവും വിയ നിക്ഷേപം അദാനി പവറിലാണ്.
4.03 ശതമാനം ഓഹരികളാണ് ജിക്യുജിക്കുള്ളത്. 4,341 കോടി രൂപയുടെ നിക്ഷേപത്തിന് 8,375.40 രൂപ മൂല്യമുണ്ട്. അദാനി ഗ്രീന്‍ എനർജിയില്‍ 3,222 കോടി രൂപുടെ 3.55 ശതമാനം ഓഹരികളും രാജീവ് ജെയിന്‍ ഹോള്‍ഡ് ചെയ്യുന്നു. ഇതിന് 7,580.1 കോടി രൂപ ഇന്ന് മൂല്യമുണ്ട്. അദാനി പോര്‍ട്ടിലെ 4545 കോടിരൂപയുടെ നിക്ഷേപം 7,714.6 കോടി രൂപയായി വളര്‍ന്നു.
ജിക്യുജി പാർട്ണഴ്സ്
യുഎസ് ആസ്ഥാനമായുള്ള നിക്ഷേപമാണ് ജിക്യുജി പാർട്ണേഴ്സ്. കമ്പനി ജിക്യുജി പാര്‍ട്‌ണേഴ്‌സ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി ഫണ്ട്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്-ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് എന്നിങ്ങനെ രണ്ട് ഫണ്ടുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2023 മാര്‍ച്ച് മുതല്‍ അദാനി ഗ്രൂപ്പിൽ കമ്പനി നിക്ഷേപം നടത്തുന്നുണ്ട്. ഓഗസ്റ്റില്‍ അദാനി പവറില്‍ 8,700 കോടി രൂപയുടെ ഓഹരി സ്വന്തമാക്കിയതാണ് അവസാനത്തെ പ്രധാന നിക്ഷേപം.
രാജീവ് ജെയിൻ
ഇന്ത്യയിൽ ജനിച്ച് വളർന്ന രാജിവ് ജെയിൻ 1990-ൽ മാനേജ്‌മെന്റ് പഠനത്തിനായാണ് യുഎസിലേക്ക് പോകുന്നത്. പിന്നീട് 1994-ൽ വോണ്ടോബെൽ അസറ്റ് മാനേജ്‌മെന്റിൽ ചേർന്നു. സ്വന്തം നിക്ഷേപ സ്ഥാപനം ആരംഭിക്കും മുൻപ് അദ്ദേഹം കമ്പനിയുടെ കോ-സിഇഒയും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും ആയിരുന്നു. ടിം കാർവറുമായി ചേർന്നാണ് രാജീവ് ജെയിൻ ജിക്യുജി പാർട്ട്ണേഴ്സ് ആരംഭിക്കുന്നത്.
ഐടിസി, എച്ച്ഡിഎഫ്സി, റിയലൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എസ്ബിഐ, സൺ ഫാർമ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവയിലും ജിക്യുജി പാർട്ണേഴ്സിന് നിക്ഷേപമുണ്ട്.
അദാനി ഓഹരികളിൽ റാലി
അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമാണെന്ന് യുഎസ് ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് അദാനി ഓഹരികൾ ശക്തമായ തിരിച്ചു വരവ് നടത്തിയത്. ശ്രീലങ്കയിലെ കണ്ടെയ്‌നർ ടെർമിനലിനായി അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് 553 മില്യൺ ഡോളർ വായ്പ നൽകുന്നതിന് മുന്നോടിയായി ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്‌സി) നടത്തിയ അന്വേഷണത്തിലാണ് ഹിൻഡൻബർഗ് ആരോപണങ്ങൾ അപ്രസക്തമെന്ന് കണ്ടെത്തിയത്.
ഈ ആഴ്ചയില്‍ കമ്പനിയുടെ ഗ്രീന്‍ എനര്‍ജി യൂണിറ്റ് 1.4 ബില്യണ്‍ ഡോളര്‍ വായ്പ നേടിയതും റാലിക്കുള്ള കാരണമാണ്. ഗ്രൂപ്പിനെതിരായ മാധ്യമ റിപ്പോര്‍ട്ടുകള്‍ സുവിശേഷ സത്യമല്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശവും അദാനിയിൽ നിക്ഷേപകരുടെ വികാരം വര്‍ധിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications


