ഇനി പുതിയ റിലയൻസ്; പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം; വിപണി പ്രതികരിച്ചത് എങ്ങനെ
പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും നിലവിലുള്ളവ പുതിയ കാലത്തിനൊത്ത് മാറ്റം വരുത്താനുമുള്ള സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക ജനറൽ മീറ്റിംഗ് (ജിഎം). യോഗത്തിൽ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കുന്നതിന് ശുപാർശ ചെയ്തു.
ഡയറക്ടർ ബോർഡിൽ നിന്നുള്ള നിത അംബാനിയുടെ രാജി അംഗീകരിച്ചതിനൊപ്പം മുകേഷ് അംബാനി 5 വർഷത്തേക്ക് കൂടി ചെയർമാനായി തുടരും. വിവിധ ബിസിനസുകൾക്കുള്ള പുതിയ പ്രഖ്യാപനങ്ങളും വന്നു. അതേസമയം, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പുതിയ പ്രഖ്യാപനങ്ങൾ
സെപ്റ്റംബർ 19 ന് ഗണേശ ചതുർത്ഥിക്ക് ജിയോ എയർ ഫൈബർ ലോഞ്ച് ചെയ്യുമെന്ന് മുകേഷ് അംബാനി റിലയൻസ് യോഗത്തിൽ അറിയിച്ചു. പ്രതിദിനം 1,50,000 കണക്ഷനുകൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോയുടെ നെറ്റ്‌വർക്ക് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് വികസിപ്പിക്കും. ഏകദേശം 10 ദശലക്ഷം ജിയോ ഫൈബർ ഉപഭോക്താക്കളുണ്ടെന്നും 1.5 ദശലക്ഷം കിലോമീറ്ററിൽ നെറ്റ്‌വർക്ക് വ്യാപിച്ചിട്ടുണ്ടെന്നും അംബാനി യോഗത്തിൽ അറിയിച്ചു.

ജിയോ ഫിനാൻഷ്യൽസ് ഇൻഷൂറൻസ് സെക്ടറിലേക്ക് കടക്കും. ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഡിജിറ്റൽ ഇന്റർഫേസിലൂടെ ലഭ്യമാക്കുന്ന തരത്തിലാകും ജിയോ ഫിനാൻഷ്യൽസിന്റെ പ്രവർത്തനം. ഇതിനായി ആഗോള കമ്പനികളുമായുള്ള സഹകരണം തേടുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ജിയോ സ്മാർട്ട് ഹോം സേവനങ്ങളും ജിയോ ട്രൂ5ജി ഡെവലപ്പർ പ്ലാറ്റ്‌ഫോമും അവതരിപ്പിക്കുമെന്ന് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രഖ്യാപിച്ചു. ജിയോ 2023 ഡിസംബറോടെ 10 ലക്ഷം 5ജി ഫോണുകൾ സെല്ലുകൾ പുറത്തിറക്കും. കഴിഞ്ഞ 10 വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് 150 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചതായി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികളെ സഹായിക്കും. ഇഷ അംബാനിയുടെ നേതൃത്വത്തിൽ നിത അംബാനി ജൂനിയർ സ്കൂൾ എന്ന പേരിൽ പുതിയ സ്‌കൂൾ ആരംഭിക്കുമെന്നും നിത അംബാനി പറഞ്ഞു. ബിൽഗേറ്റ്സിന്റെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേർന്ന് റിലയൻസ് ഫൗണ്ടേഷൻ 10 ലക്ഷം വനിതാ സംരംഭകരെ ശാക്തീകരിക്കുന്ന പദ്ധതി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
ബയോ എനർജിയിൽ വമ്പൻ നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ ബയോ എനർജി ഉത്പാദകരമാവുകയാണ് റിലയൻസ് ലക്ഷ്യമിടുന്നത്. യുപിയിലെ ബാരാബങ്കിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് കമ്മീഷൻ ചെയ്തു. അടുത്ത 5 വർഷത്തിനുള്ളിൽ 100 ബയോ ഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി യോഗത്തെ അറിയിച്ചു. 5.5 ദശലക്ഷം ടൺ കാർഷിക അവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും ഉപയോഗിക്കുകയും ഏകദേശം 2 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം ലഘൂകരിക്കുകയുമാണ് ലക്ഷ്യം.
പുതിയ ഊർജ ഉൽപ്പാദന ആവാസവ്യവസ്ഥയ്ക്കായി 75,000 കോടി രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗിക്കാവുന്നതും ബയോ എനർജിയും വഴി 2035 ഓടെ നെറ്റ് കാർബൺ സീറോ എന്ന തലത്തിലേക്ക് എത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2026 ഓടെ ബാറ്ററി ഗിഗാ ഫാക്ടറി സ്ഥാപിക്കാനും റിലയൻസ് ഇൻഡസ്ട്രീസ് ശ്രമിക്കും.
വിപണി പ്രതികരിച്ചത് എങ്ങനെ
റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക ജനറൽബോഡി യോഗം നടക്കുമ്പോഴും റിലയൻസ് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്ത്ത്. റിലയൻസ് ഇൻഡസ്ട്രീസ് 2,436.95 രൂപയിൽ ക്ലോസ് ചെയ്തു, 1.27 ശതമാനം ഇടിഞ്ഞു. അതേസമയം, ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് ആയ സെനെക്സും നിഫ്റ്റിയും രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം തിങ്കളാഴ്ച നേട്ടം രേഖപ്പെടുത്തി.
എച്ച്ഡിഎഫ്‌സി ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുൾപ്പെടെയുള്ള മുൻനിര ഓഹരികളുടെ നേട്ടമാണ് വിപണിക്ക് തുണയായത്. വിപണിക്ക് ഉത്തേജനം നൽകാനുള്ള നടപടികൾ ചൈന പ്രഖ്യാപിച്ചതിന് ശേഷം ആഗോളതലത്തിൽ വിപണികൾ അനുകൂലമായതാണ് ഇന്ത്യൻ സൂചികകളും നേട്ടത്തിലെത്തിയത്.
22 പോയിന്റ് ഉയർന്ന് 64,908.08 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 327 പോയിൻറ് ഉയർന്ന് 65,213.45 എന്ന ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 110 പോയിന്റ് നേട്ടത്തിൽ 64,996.60 ലും നിഫ്റ്റി 40 പോയിന്റ് ഉയർന്ന് 19,306.05 ലുംക്ലോസ് ചെയ്തു.


Click it and Unblock the Notifications


