എസ്ബിഐ കാർഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന് ഇന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടു. എൻഎസ്‌ഇയിൽ ഓഹരികൾ 661 രൂപയ്‌ക്കാണ് ആരംഭിച്ചത്. ഇത് ഇഷ്യു വിലയായ 755 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം കുറവാണ്. ഇഷ്യുവിലായ 755 രൂപയില്‍ നിന്ന് പത്തുമണിയോടെ 12 ശതമാനം താഴ്ന്ന് 658 നിലവാരത്തില്‍ ഓഹരി വിലയെത്തുകയായിരുന്നു. 11.40 ആയപ്പോഴേയ്ക്കും ഇത് 737 രൂപ നിലവാരത്തിലേയ്‌ക്ക് വില ഉയര്‍ന്നു. കൊറോണക്കാലത്തെ കനത്ത വിൽപ്പന സമ്മര്‍ദത്തിനിടയിലെ ലിസ്‌റ്റിംഗ് കമ്പനിയ്‌ക്ക് അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു.
കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം ഭയന്ന് ആഗോള ധന വിപണിയിൽ പ്രതിസന്ധി ശക്തമായ സമയത്താണ് മാർച്ച് 2 ന് എസ്ബിഐ കാര്‍ഡ്സ് ഐപിഒ ആരംഭിച്ചത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 26 ഇരട്ടിപേരാണ് ഐപിഒയ്ക്ക് അപേക്ഷിച്ചത്. രണ്ട് വർഷത്തിനിടെ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ 10,000 കോടിയുടെ ഐപിഒ 22 തവണ സബ്‌സ്‌ക്രൈബുചെയ്‌ത് മാർച്ച് 5-ന് അവസാനിക്കുകയായിരുന്നു. മാർച്ച് 5-ന് ഐപിഒ അവസാനിച്ചതോടെ എല്ലാവരും എസ്‌ബിഐ കാർഡ്‌സിന്‍റെ ഓഹരി അലോട്ട്‌മെന്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വിപണിയിൽ ഇടിവുണ്ടായിട്ടും, സമീപകാലത്തെ ഏറ്റവും വലിയ ഓഹരി വിൽപ്പനയിൽ എസ്‌ബിഐ കാർഡുകൾക്ക് അനുകൂലമായ വികാരമാണ് നിക്ഷേപകരില്‍ നിന്ന് അന്ന് ഉണ്ടായത്. ബിഎസ്‌ഇ, എന്‍എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ് എസ്ബിഐ മാര്‍ച്ച് 16-ന് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
യെസ് ബാങ്ക് നിക്ഷേപർക്ക് ആശ്വാസം, മാർച്ച് 18 മുതൽ എല്ലാം വീണ്ടും പഴയതുപോലെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കാർലൈൽ ഗ്രൂപ്പിന്റേയും ഉടമസ്ഥതയിലുള്ളതാണ് എസ്‌ബിഐ കാര്‍ഡ്‌ഡ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്. എസ്‌ബിഐ കാർഡ്‌സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി വരുന്ന ഓഹരി കാർലൈൽ ഗ്രൂപ്പിനാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാർഡ്‌സാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജിഇ ക്യാപിറ്റലും ചേർന്ന് 1998 ഒക്ടോബറിലാണ് എസ്‌ബിഐ കാർഡുകൾ ആരംഭിച്ചത്. 2017-ൽ ജിഇ ക്യാപിറ്റൽ അവരുടെ 40 ശതമാനം ഓഹരി പങ്കാളിത്തം എസ്‌ബിഐക്കും കാർലൈലിനുമായി വിൽക്കുകയായിരുന്നു. ഓഹരി വിപണി തകര്‍ച്ച നേരിടുന്ന സമയത്തും എസ്‌ബിഐ കാര്‍ഡ്‌സിന്റെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമായിരുന്നു അന്ന് നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. തുടങ്ങി മൂന്നാം ദിവസം തന്നെ ഐപിഒ ലക്ഷ്യം കണ്ടിരുന്നു. 750 രൂപ മുതല്‍ 755 രൂപവരെ ആയിരുന്നു ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില നിശ്ചയിച്ചിരുന്നത്.